കാനഡയിൽ ആദ്യ ഹന്താവൈറസ് കേസ് സ്ഥിരീകരിച്ചു
text_fieldsഒട്ടാവ: ആഡംബര വിനോദസഞ്ചാര കപ്പലായ ‘എംവി ഹോണ്ടിയസി’ൽ പടർന്നുപിടിച്ച മാരകമായ ഹന്താവൈറസ് കാനഡയിലും സ്ഥിരീകരിച്ചു. ബ്രിട്ടീഷ് കൊളംബിയയിൽ ഐസൊലേഷനിൽ കഴിയുകയായിരുന്ന കപ്പൽ യാത്രക്കാരനാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ (PHAC) അറിയിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. തുടർന്ന് വിന്നിപെഗിലെ നാഷണൽ മൈക്രോബയോളജി ലബോറട്ടറിയിൽ നടത്തിയ വിശദമായ പരിശോധനയിലാണ് രോഗം അന്തിമമായി സ്ഥിരീകരിച്ചത്.
ഇയാളോടൊപ്പം യാത്ര ചെയ്ത പങ്കാളിയുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. കാനഡയിൽ പൊതുജനങ്ങൾക്ക് നിലവിൽ രോഗബാധയുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. അന്റാർട്ടിക്കൻ മേഖലയിൽ സർവീസ് നടത്തുന്ന 'എംവി ഹോണ്ടിയസ്' എന്ന പോളാർ എക്സ്പെഡിഷൻ ക്രൂയിസ് കപ്പലിലാണ് ഹന്താവൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്.
രോഗബാധയെ തുടർന്ന് കപ്പലിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർ ഇതിനകം മരണപ്പെട്ടിട്ടുണ്ട്. സാധാരണയായി ഒന്നു മുതൽ എട്ട് ആഴ്ച വരെയാണ് ഈ വൈറസിന്റെ ഇൻകുബേഷൻ കാലയളവ് (രോഗലക്ഷണം പുറത്തുവരാൻ എടുക്കുന്ന സമയം). രണ്ടു ദിവസം മുമ്പ് പനിയും തലവേദനയും ഉൾപ്പെടെയുള്ള നേരിയ ലക്ഷണങ്ങളോടെയാണ് കാനഡ സ്വദേശിയായ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഇയാളെ പ്രത്യേക ഐസൊലേഷനിലേക്ക് മാറ്റി തീവ്രപരിചരണം നൽകി വരികയാണെന്ന് പ്രവിശ്യാ ആരോഗ്യ ഓഫീസർ ബോണി ഹെൻറി അറിയിച്ചു.
കപ്പലിൽ രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ഉയർന്ന അപകടസാധ്യതയുള്ള എല്ലാവരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കപ്പൽ നെതർലാൻഡിലേക്ക്; ജീവനക്കാർ ക്വാറന്റീനിൽരോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് യാത്രക്കാരെ മുഴുവൻ വിവിധ രാജ്യങ്ങളിലേക്ക് ഒഴിപ്പിച്ച കപ്പൽ, വരും ദിവസങ്ങളിൽ നെതർലാൻഡിലെ റോട്ടർഡാം തുറമുഖത്ത് എത്തിച്ചേരുമെന്ന് ഡച്ച് സർക്കാർ അറിയിച്ചു.
പകർച്ചവ്യാധികൾ ബാധിച്ച കപ്പലുകളെ കൈകാര്യം ചെയ്യാൻ പ്രത്യേക സജ്ജീകരണങ്ങളുള്ള തുറമുഖമാണ് റോട്ടർഡാം.കപ്പലിലുള്ള 25 ജീവനക്കാരും രണ്ട് മെഡിക്കൽ ഉദ്യോഗസ്ഥരും ഉൾപ്പെടെ 27 പേരും റോട്ടർഡാമിൽ ആറാഴ്ചത്തെ നിർബന്ധിത ക്വാറന്റീന് വിധേയരാകും. നിലവിൽ കപ്പലിലുള്ളവരിൽ 17 ഫിലിപ്പൈൻസ് സ്വദേശികളും, നാല് ഡച്ച് പൗരന്മാരും, നാല് യുക്രെയ്ൻ സ്വദേശികളും, ഒരു റഷ്യൻ പൗരനും, ഒരു പോളണ്ട് സ്വദേശിയുമാണുള്ളതെന്ന് കപ്പലിന്റെ ഓപ്പറേറ്റർമാരായ ഓഷ്യൻവൈഡ് എക്സ്പെഡിഷൻസ് വ്യക്തമാക്കി. മാരകമായ 'ആൻഡീസ്' വകഭേദത്തിൽപ്പെട്ട ഹന്താവൈറസാണ് കപ്പലിൽ പടർന്നതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

