സ്ട്രോക്കിനെക്കുറിച്ചുള്ള 10 അപകടകരമായ തെറ്റിദ്ധാരണകൾ!
text_fields‘സ്ട്രോക്ക് പ്രായമായവർക്കു മാത്രമേ വരൂ…’ ‘തണുത്ത വെള്ളത്തിൽ കുളിച്ചതാണ് കാരണം…’ ‘കോവിഡ് വാക്സിൻ എടുത്തതുകൊണ്ടാണ് സ്ട്രോക്ക്…’ ‘ലക്ഷണം മാറിയല്ലോ… ഇനി ആശുപത്രി വേണ്ട…’ ‘സ്ട്രോക്ക് വന്നാൽ ഉടൻ ആസ്പിരിൻ കൊടുക്കണം…’ തുടങ്ങി പക്ഷാഘാതത്തെ (സ്ട്രോക്ക്) കുറിച്ച് പല തെറ്റിധാരണകളും നമ്മൾ കേട്ടിട്ടുള്ളതാണ്. സ്ട്രോക്കിന്റെ കാര്യത്തിൽ തെറ്റായ ഒരു ധാരണ പോലും ചികിത്സ വൈകിപ്പിക്കാം. ഇത്തരം അപകടകരമായ 10 തെറ്റിധാരണകളെ വിശകലനം ചെയ്യുകയാണ് ന്യൂറോ സർജൻ ഡോ. അരുൺ ഉമ്മൻ.
മിഥ്യാധാരണ 1: സ്ട്രോക്ക് പ്രായമായവർക്കു മാത്രമാണ് വരുന്നത്
വസ്തുത — തെറ്റ്!
പ്രായം കൂടുന്തോറും സ്ട്രോക്കിന്റെ സാധ്യത വർധിക്കും. പക്ഷേ ചെറുപ്പക്കാരിലും സ്ട്രോക്ക് സംഭവിക്കാം. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, പുകവലി, അമിതവണ്ണം, ഉയർന്ന കൊളസ്ട്രോൾ, ഹൃദയമിടിപ്പിലെ ചില തകരാറുകൾ തുടങ്ങിയവ ചെറുപ്പത്തിലും അപകടസാധ്യത വർധിപ്പിക്കാം. യുവജനങ്ങളിലെ അമിതമായ സമ്മർദ്ദവും ഉറക്കക്കുറവും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും രക്തസമ്മർദ്ദം, അമിതവണ്ണം തുടങ്ങിയ സ്ട്രോക്ക് അപകടസാധ്യതകളുമായി ബന്ധപ്പെട്ട ജീവിതശൈലി പ്രശ്നങ്ങളെ വർധിപ്പിക്കുകയും ചെയ്യാം.
കഞ്ചാവ്, എം.ഡി.എം.എ പോലുള്ള ചില ലഹരിമരുന്നുകളുടെ ഉപയോഗം രക്തസമ്മർദ്ദത്തിലെ തീവ്രമായ മാറ്റങ്ങൾ, രക്തക്കുഴൽ സങ്കോചം, ഹൃദയതാളത്തിലെ തകരാറുകൾ തുടങ്ങിയവയിലൂടെ സ്ട്രോക്ക് അപകടസാധ്യത വർധിപ്പിക്കാം. യുവാക്കളിലെ സ്ട്രോക്കിന്റെ പശ്ചാത്തലത്തിൽ ലഹരിമരുന്ന് ഉപയോഗവും അവഗണിക്കരുത്.
മിഥ്യാധാരണ 2: കോവിഡ് വാക്സിൻ എടുത്താൽ സ്ട്രോക്ക് വരും!
വസ്തുത — ശാസ്ത്രീയ തെളിവുകൾ ഈ വാദത്തെ പിന്തുണയ്ക്കുന്നില്ല
കോവിഡ് വാക്സിനുകൾക്ക് ശേഷം സ്ട്രോക്കിനെക്കുറിച്ച് ചില സുരക്ഷാ സൂചനകൾ (safety signals) പഠനങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അവയെ തുടർന്നുള്ള വിപുലമായ പഠനങ്ങളും സുരക്ഷാ നിരീക്ഷണങ്ങളും വിലയിരുത്തിയപ്പോൾ, കോവിഡ് വാക്സിനേഷൻ സാധാരണയായി സ്ട്രോക്കിന്റെ അപകടസാധ്യത വർധിപ്പിക്കുന്നു എന്ന സ്ഥിരതയുള്ള തെളിവ് ലഭിച്ചിട്ടില്ല.
മറിച്ച്, COVID-19 രോഗബാധ തന്നെ രക്തക്കുഴലുകളെയും രക്തം കട്ടപിടിക്കുന്ന സംവിധാനത്തെയും ബാധിച്ച് സ്ട്രോക്ക് ഉൾപ്പെടെയുള്ള ഹൃദയ-രക്തക്കുഴൽ സങ്കീർണതകളുടെ സാധ്യത വർധിപ്പിക്കാം. അതുകൊണ്ട് ഒരു സംഭവം വാക്സിനെടുത്തതിന് ശേഷം സംഭവിച്ചു എന്നത് മാത്രം, അത് വാക്സിൻ കാരണമാണെന്ന് തെളിയിക്കുന്നില്ല.
“വാക്സിൻ = സ്ട്രോക്ക്” എന്ന ലളിതമായ നിഗമനം ശാസ്ത്രീയമായി ശരിയല്ല. ഭയത്തെക്കാൾ വലുതാണ് തെളിവുകൾ. വാർത്തകളെക്കാൾ പ്രധാനമാണ് ശാസ്ത്രം.
മിഥ്യാധാരണ 3: “തണുത്ത വെള്ളത്തിൽ കുളിച്ചതുകൊണ്ടാണ് സ്ട്രോക്ക് വന്നത്!”
വസ്തുത — അത്ര ലളിതമല്ല!
തണുത്ത വെള്ളവുമായി പെട്ടെന്ന് സമ്പർക്കം ഉണ്ടാകുമ്പോൾ ശരീരം ‘cold shock response’ എന്ന പ്രതികരണം നടത്താം. ഇതിന്റെ ഭാഗമായി രക്തക്കുഴലുകൾ ചുരുങ്ങുകയും (vasoconstriction) ഹൃദയമിടിപ്പും രക്തസമ്മർദവും താൽക്കാലികമായി ഉയരുകയും ചെയ്യാം. എന്നാൽ “തണുത്ത വെള്ളത്തിൽ കുളിച്ചതാണ് സ്ട്രോക്കിന് കാരണം” എന്ന് തെളിയിക്കുന്ന ശക്തമായ ശാസ്ത്രീയ തെളിവുകളില്ല.
“തണുപ്പ് ചിലരിൽ രക്തക്കുഴലുകളുടെ ശക്തമായ ചുരുക്കത്തിന് കാരണമാകാം. ഇതിന്റെ ഒരു ഉദാഹരണമാണ് റെയ്‌നോ പ്രതിഭാസം (Raynaud’s phenomenon) — തണുപ്പിൽ വിരലുകൾ വെളുപ്പു നിറമാകുകയോ നീലനിറമാകുകയോ പിന്നീട് ചൂടാകുമ്പോൾ ചുവന്ന് വേദനിക്കുകയോ ചെയ്യുന്ന അവസ്ഥ. ഇത് സ്ട്രോക്ക് അല്ല.”
കുളിക്കുന്നതിനിടെ സ്ട്രോക്ക് സംഭവിച്ചാൽ കുളിയെ മാത്രം കുറ്റപ്പെടുത്തരുത്. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്ട്രോൾ, ഹൃദയമിടിപ്പിലെ തകരാറുകൾ, പുകവലി തുടങ്ങിയ യഥാർത്ഥ അപകടസാധ്യതകൾ പരിശോധിക്കുകയാണ് പ്രധാനം. സ്ട്രോക്കിൽ കാരണം കണ്ടെത്തുന്നതിനെക്കാൾ പ്രധാനമാണ് — സമയം നഷ്ടപ്പെടുത്താതെ ചികിത്സ ആരംഭിക്കുന്നത്.
മിഥ്യാധാരണ 4: “സ്ട്രോക്ക് വന്നാൽ ഇനി ഒന്നും ചെയ്യാനില്ല!”
വസ്തുത — ഇത് സ്ട്രോക്കിനെക്കുറിച്ചുള്ള ഏറ്റവും അപകടകരമായ തെറ്റിദ്ധാരണകളിലൊന്നാണ്!
സ്ട്രോക്ക് വന്നാൽ “കാത്തിരിക്കാം” എന്നത് ഒരിക്കലും ശരിയായ സമീപനമല്ല. ചില ഇസ്കീമിക് സ്ട്രോക്കുകളിൽ (Ischemic Stroke) രക്തക്കട്ട മൂലം അടഞ്ഞുപോയ രക്തക്കുഴൽ മരുന്ന് ഉപയോഗിച്ച് കട്ട അലിയിച്ചും (Thrombolysis) അല്ലെങ്കിൽ പ്രത്യേക ഉപകരണത്തിലൂടെ രക്തക്കട്ട പുറത്തെടുത്തും (Mechanical Thrombectomy) തുറക്കാൻ കഴിയും.
യോഗ്യരായ ചില ഇസ്കീമിക് സ്ട്രോക്ക് രോഗികൾക്ക്, ലക്ഷണങ്ങൾ ആരംഭിച്ച് സാധാരണയായി 4.5 മണിക്കൂറിനുള്ളിൽ ത്രോംബോലൈസിസ് നൽകാൻ കഴിയും. തിരഞ്ഞെടുക്കപ്പെടുന്ന ചില രോഗികളിൽ ത്രോംബെക്ടമി കൂടുതൽ വൈകിയ സമയത്തും സാധ്യമാണ്.
പക്ഷേ മറ്റൊരു പ്രധാന കാര്യം, എല്ലാ സ്ട്രോക്കുകളും രക്തക്കട്ട മൂലമല്ല. Hemorrhagic Strokeൽ തലച്ചോറിലെ ഒരു രക്തക്കുഴൽ പൊട്ടി തലച്ചോറിനുള്ളിൽ രക്തസ്രാവം ഉണ്ടാകുകയാണ്. ഇതിന് clot-busting മരുന്നുകൾ നൽകുന്നത് അപകടകരമായേക്കാം. അതുകൊണ്ട് ആദ്യം അടിയന്തര ബ്രെയിൻ സ്കാൻ നടത്തി സ്ട്രോക്കിന്റെ തരം തിരിച്ചറിയണം.
മിഥ്യാധാരണ 5: ലക്ഷണങ്ങൾ കുറച്ച് കഴിഞ്ഞ് മാറിയല്ലോ… ഇനി ആശുപത്രിയിൽ പോകേണ്ട
വസ്തുത — ഒരിക്കലും അവഗണിക്കരുത്!
കൈയിലെ ബലക്കുറവ്, മുഖം കോടൽ, സംസാരപ്രശ്നം തുടങ്ങിയവ കുറച്ച് മിനിറ്റുകൾക്കുള്ളിൽ മാറിയാലും അത് TIA — Transient Ischemic Attack — ആയിരിക്കാം.
ലക്ഷണങ്ങൾ മാറിയത് അപകടം അവസാനിച്ചു എന്നല്ല. TIA ഒരു ‘ചെറിയ സ്ട്രോക്ക്’ മാത്രമല്ല — വരാനിരിക്കുന്ന വലിയ സ്ട്രോക്കിന്റെ മുന്നറിയിപ്പ് മണിയാകാം.
“മാറിപ്പോയി” എന്നത് “അപകടമില്ല” എന്നല്ല.
മിഥ്യാധാരണ 6: “സ്ട്രോക്ക് എന്നാൽ കൈയ്ക്കും കാലിനും ബലക്കുറവ് മാത്രം!”
വസ്തുത — സ്ട്രോക്ക് പല രൂപത്തിൽ പ്രത്യക്ഷപ്പെടാം!
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തലച്ചോറിലെ ഏത് ഭാഗത്താണ് ബാധിക്കപ്പെട്ടത് എന്നതിനെ ആശ്രയിച്ചിരിക്കും. അതുകൊണ്ട് കൈകാലുകളുടെ ബലക്കുറവ് ഇല്ലെങ്കിലും സ്ട്രോക്ക് സംഭവിക്കാം. പെട്ടെന്ന് ഉണ്ടാകുന്ന മുഖം കോടൽ, ഒരു വശത്തെ കൈ/കാൽ ബലക്കുറവ് അല്ലെങ്കിൽ മരവിപ്പ്, സംസാരത്തിലെ മാറ്റം, കാഴ്ചയിലെ പെട്ടെന്നുള്ള മാറ്റം, ബാലൻസ്/നടത്തത്തിലെ പ്രശ്നം, ആശയക്കുഴപ്പം, അസാധാരണമായ കഠിന തലവേദന എന്നിവ ശ്രദ്ധിക്കുക.
BE FAST ഓർക്കുക! B — Balance, E — Eyes, F — Face, A — Arm, S — Speech, T — Time.
ഇതിൽ ഒരു ലക്ഷണം പോലും പെട്ടെന്ന് ഉണ്ടായാൽ സ്ട്രോക്ക് സംശയിക്കുക. സമയം നഷ്ടപ്പെടുത്തരുത്. ഉടൻ അടിയന്തര ചികിത്സ തേടുക.
മിഥ്യാധാരണ 7: “രോഗിയെ കാറിൽ കയറ്റി ആശുപത്രിയിലെത്തിച്ചാൽ മതി!”
വസ്തുത — "ആശുപത്രിയിലെത്തിക്കുക" മാത്രം പോരാ. സ്ട്രോക്കിൽ “എങ്ങനെ” ആശുപത്രിയിലെത്തിക്കുന്നു എന്നതും പ്രധാനമാണ്.
സ്ട്രോക്കിൽ ഓരോ മിനിറ്റും വിലപ്പെട്ടതാണ്. രക്തപ്രവാഹം തടസ്സപ്പെട്ടാൽ ഓരോ നിമിഷവും കൂടുതൽ മസ്തിഷ്കകോശങ്ങൾ നശിക്കാം. അതിനാൽ രോഗിയെ വീട്ടിൽ കാത്തിരുത്തുകയോ, സ്വയം വാഹനം ഓടിച്ച് സമയം കളയുകയോ ചെയ്യരുത്. സാധ്യമെങ്കിൽ അടിയന്തര മെഡിക്കൽ സേവനം ഉപയോഗിക്കുക. പരിശീലനം ലഭിച്ച മെഡിക്കൽ സംഘത്തിന് BE FAST ലക്ഷണങ്ങൾ വിലയിരുത്താനും, ലക്ഷണങ്ങൾ ആരംഭിച്ച സമയം രേഖപ്പെടുത്താനും, രോഗിയെ നിരീക്ഷിക്കാനും, ആശുപത്രിയെ മുൻകൂട്ടി അറിയിക്കാനും കഴിയും.
ഇത് ആശുപത്രിയിലെത്തിയ ഉടൻ തന്നെ തലച്ചോറിന്റെ പരിശോധനകളും സ്ട്രോക്കിന്റെ തരം തിരിച്ചറിയുന്നതിനുള്ള വിലയിരുത്തലും നടത്തി, ആവശ്യമായാൽ രക്തക്കട്ട അലിയിക്കുന്ന ചികിത്സയോ രക്തക്കട്ട നീക്കം ചെയ്യുന്ന അടിയന്തര ചികിത്സയോ വേഗത്തിൽ ആരംഭിക്കാൻ സഹായിക്കും.
മിഥ്യാധാരണ 8: “സ്ട്രോക്ക് വന്നാൽ ഉടൻ ആസ്പിരിൻ (Aspirin) കൊടുക്കണം.”
വസ്തുത — എല്ലായ്പ്പോഴും അല്ല!
എല്ലാ സ്ട്രോക്കുകളും രക്തക്കട്ട മൂലമല്ല. ചിലത് തലച്ചോറിലെ രക്തസ്രാവം മൂലമാണ്. അതുകൊണ്ട് സ്കാൻ വഴി സ്ട്രോക്കിന്റെ തരം തിരിച്ചറിയുന്നതിന് മുമ്പ് സ്വമേധയാ ആസ്പിരിൻ നൽകുന്നത് അപകടകരമായേക്കാം. “ആദ്യം സ്കാൻ. പിന്നെ ശരിയായ ചികിത്സ. ആസ്പിരിൻ (Aspirin) സ്വയം നൽകരുത്.”
മിഥ്യാധാരണ 9: “സ്ട്രോക്ക് വന്നാൽ ഇനി പഴയ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയില്ല.”
വസ്തുത - തലച്ചോറിന് സ്വയം പുനഃസംഘടിപ്പിക്കാനുള്ള കഴിവുണ്ട്. ഇതിനെയാണ് —ന്യൂറോപ്ലാസ്റ്റിസിറ്റി (Neuroplasticity) എന്ന് വിളിക്കുന്നത്.
സ്ട്രോക്കിന് ശേഷം നഷ്ടപ്പെട്ട പ്രവർത്തനങ്ങളെ വീണ്ടെടുക്കാൻ മസ്തിഷ്കം പുതിയ വഴികൾ കണ്ടെത്തുകയും, ശേഷിക്കുന്ന നാഡീശൃംഖലകളെ പുനഃസംഘടിപ്പിക്കുകയും ചെയ്യുന്നു. ശരിയായ ചികിത്സയ്‌ക്കൊപ്പം ഫിസിയോതെറാപ്പി, ദൈനംദിന പ്രവർത്തനങ്ങൾ വീണ്ടെടുക്കാനുള്ള പരിശീലനം, സംസാര-ഭാഷാ ചികിത്സ തുടങ്ങിയ പുനരധിവാസ മാർഗങ്ങൾ പല രോഗികളിലും ശ്രദ്ധേയമായ പുരോഗതിക്ക് വഴിയൊരുക്കും. സ്ട്രോക്കിൽ ആശുപത്രി വിടുന്നത് ചികിത്സയുടെ അവസാനമല്ല…
പലപ്പോഴും അത് യഥാർത്ഥ തിരിച്ചുവരവിന്റെ തുടക്കമാണ്. തലച്ചോറിന് മുറിവേൽക്കാം. പക്ഷേ പ്രതീക്ഷയ്ക്ക് മുറിവേൽക്കേണ്ടതില്ല.
മിഥ്യാധാരണ 10: “സ്ട്രോക്ക് വിധിയാണ്. അത് തടയാൻ കഴിയില്ല.”
വസ്തുത — പല സ്ട്രോക്കുകളും തടയാൻ കഴിയും!
സ്ട്രോക്ക് പലപ്പോഴും പെട്ടെന്ന് സംഭവിക്കുന്നതുപോലെ തോന്നും. പക്ഷേ അതിന്റെ അപകടസാധ്യത പലപ്പോഴും വർഷങ്ങളായി രൂപപ്പെടുന്നതാണ്. സ്ട്രോക്ക് പ്രതിരോധത്തിന്റെ ഏറ്റവും ശക്തമായ ആയുധം പലപ്പോഴും നമ്മുടെ ദിവസേനയുള്ള ജീവിതശൈലിയാണ്.
- രക്തസമ്മർദ്ദം നിയന്ത്രിക്കുക.
- പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കുക.
- പുകവലിയും ലഹരിയും ഒഴിവാക്കുക.
- ശരീരം സജീവമാക്കുക.
- അനാരോഗ്യകരമായ ഭക്ഷണരീതി നിയന്ത്രിക്കുക
- ഹൃദയത്തെ സംരക്ഷിക്കുക.
- ഉറക്കം സംരക്ഷിക്കുക.
ഈ ഒരു കാര്യം മറക്കരുത്!
സ്ട്രോക്കിനെക്കുറിച്ചുള്ള ഒരു തെറ്റായ ധാരണ ചിലപ്പോൾ ഒരു മിനിറ്റ് ചികിത്സ വൈകിപ്പിക്കാം. ആ ഒരു മിനിറ്റ് ഒരു തലച്ചോറിന്റെ ഭാവി മാറ്റാം. അതുകൊണ്ട് കാത്തിരിക്കരുത്. വീട്ടുവൈദ്യം പരീക്ഷിക്കരുത്. “കുറച്ച് കഴിഞ്ഞാൽ മാറും” എന്ന് കരുതരുത്. ഉടൻ അടിയന്തര ചികിത്സ തേടുക.
ഉടനടിയുള്ളതും കൃത്യവുമായ ചികിത്സ ആവശ്യമുള്ള ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ അടിയന്തര സാഹചര്യങ്ങളിലൊന്നാണ് പക്ഷാഘാതം (stroke). അതിനാൽ, പക്ഷാഘാതം വന്നാൽ നൽകേണ്ട പരിചരണത്തെക്കുറിച്ച് നമുക്കെല്ലാം അറിവുണ്ടായിരിക്കണം. ഈ വിവരങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കാൻ ശ്രദ്ധിക്കുക. കൃത്യസമയത്തുള്ള നിങ്ങളുടെ ഇടപെടൽ, പക്ഷാഘാതം ബാധിച്ച ഒരാളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താൻ സഹായിച്ചേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

