എന്റെ മക്കളെ ഷോർട്ട് വിഡിയോ കാണാൻ അനുവദിക്കാറില്ല -യൂടൂബ് സഹസ്ഥാപകൻ സ്റ്റീവ് ചെൻ
text_fieldsനിങ്ങളുടെ കുട്ടികൾ റീൽസ് കാണുന്നതിന് അഡിക്ടാണോ..? ഒന്നു അനങ്ങിയാൽ സോഷ്യൽ മീഡിയകളിലെ എന്റർടൈൻമെന്റ് വിഡിയോകൾ കാണാൻ വാശിപിടിക്കുന്നെങ്കിൽ രക്ഷിതാക്കൾ ജാഗ്രത പാലിക്കുക...! നിങ്ങളുടെ കുട്ടികളുടെ മാനസികാരോഗ്യം അപകടത്തിലാണ്.. ഇത് പറഞ്ഞത് മറ്റാരുമല്ല. യുട്യൂബിന്റെ സഹസ്ഥാപകനായ സാക്ഷാൽ സ്റ്റീവ് ചെൻ തന്നെ.
ഷോർട്ട് വിഡിയോകൾ കാണുന്നത് കുട്ടികളുടെ മാനസിക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും ഇത് വളരെ അപകടകരമാണെന്നും സ്റ്റീവ് ചെൻ പറഞ്ഞു. സ്റ്റാൻഫോർഡ് ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് ബിസിനസിൽ നടന്ന ചർച്ചയിലാണ് ചെൻ ആശങ്ക ഉന്നയിച്ചത്.സോഷ്യൽ മീഡിയയിലെ ടിക്ടോക്കിഫിക്കേഷൻ എന്നറിയപ്പെടുന്ന ഈ ഷോർട്ട് വിഡിയോകൾ നിരന്തരം കാണുന്നത് കുട്ടികളിലെ ശ്രദ്ധിക്കാനുള്ള കഴിവ് (attention span) കുറക്കുമെന്നും മാനസിക വെല്ലുവിളി നേരിട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു.
15 മുതൽ 60 സെക്കന്റ് വരെയുള്ള വിഡിയോകൾ പതിവായി കാണുന്ന സ്വഭാവം, ദൈർഘ്യമേറിയ കാര്യങ്ങൾ ചെയ്യാത്തവരായി നമ്മുടെ കുട്ടികളെ മാറ്റും. അതുകൊണ്ട് എന്റെ കുട്ടികളെപ്പോലും ഷോർട്ട് വിഡിയോകൾ കാണുന്നതിൽനിന്ന് ഞാൻ അകറ്റിനിർത്താറുണ്ട്. ഷോർട്ട് വിഡിയോകൾ കേവലം വിനോദങ്ങൾക്ക് മാത്രമാണെന്നും അത് ഗൗരവമുള്ള അറിവുകൾ കാണുന്നതിൽനിന്ന് എല്ലാവരെയും പിന്തിരിപ്പിക്കുന്നതാണ്. വിനോദപരമായ വിഡിയോകളും പ്രാധാന്യമുള്ള വിഡിയോകളും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചും പ്രതിപാദിച്ച സ്റ്റീവ് ചെൻ സോഷ്യൽ മീഡിയ കമ്പനികൾ ഇതിനെ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടു.
ഇതാദ്യമായല്ല ഒരു പ്രമുഖൻ സോഷ്യൽ മീഡിയകളുടെ സ്വാധീനത്തെ കുറിച്ച് പ്രതികരിക്കുന്നത്. ഓപൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ സോഷ്യൽ മീഡിയ ഫീഡുകൾ നൽകുന്ന 'ഡോപ്പമിൻ ഹിറ്റ്' (പെട്ടെന്നുള്ള സന്തോഷം) കുട്ടികളുടെ തലച്ചോറിന്റെ വികാസത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് വിമർശിച്ചിരുന്നു. ടെക്നോളജി രംഗത്തെ തലതൊട്ടപ്പൻ ഇലോൺ മസ്ക് വരെ വിമർശിച്ചതിങ്ങനെയാണ്: "തന്റെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്താതിരുന്നത് തെറ്റായിപ്പോയി അൽഗോരിതങ്ങൾ കുട്ടികളെ നന്നായി സ്വാധീനിക്കുന്നുണ്ട്." സോഷ്യൽ മീഡിയയിൽ അനാവശ്യമായി കൂടുതൽ സമയം ചെലവഴിക്കുന്നത് കുട്ടികൾക്കെന്നല്ല, മുതിർന്നവരുടെ തലച്ചോറിനും ദോഷകരമാണെന്ന് നിരവധി ഗവേഷണങ്ങൾ തെളിയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

