മരണത്തിന്റെ ഗന്ധമറിഞ്ഞ് ഒരു ഉറക്കം; മാനസികോന്മാദത്തിന് വിചിത്ര ട്രെൻഡുമായി ജാപ്പനീസ് വിദഗ്ധർ
text_fieldsനിശബ്ദതയും ഏകാന്തതയും തേടി മനുഷ്യൻ പല വഴികളും പരീക്ഷിക്കാറുണ്ട്. എന്നാൽ ചിലരുടെയൊക്കെ ഉള്ളിൽ ഭീതി ജനിപ്പിക്കുന്ന ഒരു കാര്യം മാനസികോന്മാദത്തിന് തെരഞ്ഞെടുത്തിരിക്കുകയാണ് ജാപ്പനീസ് വിദഗ്ധർ. 'കഫിൻ ലയിങ്' അഥവാ ശവപ്പെട്ടി ധ്യാനം എന്ന പുതിയ ജാപ്പനീസ് ട്രെൻഡ് ഇപ്പോൾ ലോകമെങ്ങും ചർച്ചയാവുകയാണ്.
ജീവിതത്തിരക്കുകളിൽനിന്ന് 30 മിനിറ്റ് നേരം ഒരു ശവപ്പെട്ടിയിൽ അടച്ചിരിക്കുക വഴി മാനസികമായ ഒരു 'റീസെറ്റ്' ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജപ്പാനിലെ ഒരു ശ്മശാനത്തിൽ കൗതുകത്തിനായി തുടങ്ങിയ ഈ രീതി ഇന്ന് ഒരു മാനസികാരോഗ്യ ചികിത്സ പദ്ധതിയെന്ന നിലയിലാണ് വളരുന്നത്. പങ്കാളികൾ ഒരു ശവപ്പെട്ടിക്കുള്ളിൽ 30 മിനിറ്റ് നേരം നിശബ്ദതയിലോ മനോഹരമായ സംഗീതം കേട്ടോ കിടക്കുന്നു. തങ്ങൾ മരിച്ചുവെന്നും പ്രിയപ്പെട്ടവരോട് യാത്ര പറയുകയാണെന്നും സങ്കൽപ്പിക്കാൻ ഇവർക്ക് നിർദേശം നൽകും. ജപ്പാനിലും ദക്ഷിണ കൊറിയയിലും വർധിച്ചുവരുന്ന യുവജന ആത്മഹത്യകൾക്കുള്ള ഒരു പ്രതിരോധ മാർഗമായാണ് അധികൃതർ ഇതിനെ കാണുന്നത്.
മരണത്തെക്കുറിച്ച് നേരിട്ട് ചിന്തിക്കുന്നത് ഓരോ വ്യക്തിയെയും വ്യത്യസ്ത രീതിയിലാണ് ബാധിക്കുന്നതെന്ന് മനഃശാസ്ത്ര വിദഗ്ധർ പറയുന്നു. ‘മൊമെന്റോ മോറി’ (നീയും ഒരുനാൾ മരിക്കുമെന്ന് ഓർക്കുക) എന്ന പുരാതന തത്ത്വചിന്തയെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. ജീവിതം പരിമിതമാണെന്ന തിരിച്ചറിവ് ചിലരിൽ അനാവശ്യ ഉത്കണ്ഠ ഒഴിവാക്കാനും ജീവിതത്തിന് പുതിയ അർഥം നൽകാനും കഴിയും. ഇത് എല്ലാവരിലും ഒരുപോലെയല്ല പ്രവർത്തിക്കുക. ദാർശനികമായി ചിന്തിക്കുന്നവർക്ക് ഇത് വലിയ ആശ്വാസം നൽകുമെന്നാണ് കഫിൻ ലയിങ്ങിനെ കുറിച്ച് പ്രമുഖ എക്സിസ്റ്റൻഷൽ സൈക്കോതെറാപ്പിസ്റ്റ് ഗുർലീൻ ബറുവ പറയുന്നു.
ഈ തെറാപ്പിയിലൂടെ മസ്തിഷ്കത്തിൽ സംഭവിക്കുന്നത്
ശവപ്പെട്ടിക്കുള്ളിലെ നിശബ്ദതയും പുറംലോകവുമായി കുറച്ചുസമയത്തേക്കുള്ള വേർപെടലും മനസ്സിനെ ശാന്തമാക്കാൻ പ്രേരിപ്പിക്കുന്നുവെന്ന് ഇതിനെക്കുറിച്ച് ജാപ്പനീസ് വിദഗ്ധർ പറയുന്നത്. ബാഹ്യമായ ഒച്ചപ്പാടുകൾ ഇല്ലാതാകുമ്പോൾ സ്വന്തം വികാരങ്ങളെയും ചിന്തകളെയും കൂടുതൽ വ്യക്തതയോടെ നിരീക്ഷിക്കാൻ സാധിക്കും. ഇത് വികാരങ്ങളെ നിയന്ത്രിക്കാനും ജീവിതത്തോടുള്ള സ്നേഹം വർധിപ്പിക്കാനും സഹായിക്കുമെന്ന പ്രാഥമിക നിഗമനത്തിലാണിവർ.
ഈ വിചിത്രമായ രീതി എല്ലാവരിലും വിജയിക്കുമെന്ന് പറയാറായിട്ടില്ല. ശാസ്ത്രീയമായ കൂടുതൽ ഗവേഷണങ്ങൾ ഈ വിഷയത്തിൽ ആവശ്യമാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. മരണം എന്ന സങ്കൽപ്പം ചിലരിൽ അമിതമായ ഭയമോ അസ്വസ്ഥതയോ ഉണ്ടാക്കാൻ സാധ്യതയുണ്ട്. അത്തരക്കാർക്ക് സാധാരണമായ മെഡിറ്റേഷൻ രീതികളായിരിക്കും കൂടുതൽ ഗുണകരമെന്ന് ഗുർലീൻ ബറുവ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

