തൊഴിലിടങ്ങളിലെ മാനസിക സമ്മർദം വൻതോതിൽ കൂടുന്നു; തെറാപ്പി തേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ 44% വർധനവ്
text_fieldsന്യൂഡൽഹി: കോർപ്പറേറ്റ് തൊഴിലിടങ്ങളിൽ വർധിച്ചുവരുന്ന കടുത്ത മാനസിക സമ്മർദവും ആശങ്കകളും ഇന്ത്യൻ പ്രൊഫഷണലുകളെ കാര്യമായി ബാധിക്കുന്നതായി റിപ്പോർട്ട്. ജോലിസ്ഥലത്തെ മാനസികാരോഗ്യത്തെക്കുറിച്ച് പുറത്തുവന്ന ഏറ്റവും പുതിയ 'കോർപ്പറേറ്റ് മെന്റൽ ഹെൽത്ത് റിപ്പോർട്ട്' പ്രകാരം തൊഴിലിടങ്ങളിലെ സമ്മർദം ലഘൂകരിക്കാനായി കൗൺസിലിങ്ങും തെറാപ്പിയും തേടുന്ന ഇന്ത്യൻ ജീവനക്കാരുടെ എണ്ണത്തിൽ 44 ശതമാനത്തിന്റെ വൻ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
'ന്യൂ ഓഫീസ് ആൻക്‌സൈറ്റി' അഥവാ പുതിയ കാലത്തെ ഓഫീസ് ആശങ്കകൾ ജീവനക്കാരുടെ ഉൽപ്പാദനക്ഷമതയെയും വ്യക്തിജീവിതത്തെയും ഒരുപോലെ ബാധിക്കുന്നതായാണ് പഠനം വ്യക്തമാക്കുന്നത്. കോവിഡിന് ശേഷം വർക്ക് ഫ്രം ഹോം രീതികളിൽ നിന്ന് കമ്പനികൾ വീണ്ടും പൂർണ്ണമായി ഓഫീസുകളിലേക്ക് മാറിയത് പലരിലും പുതിയൊരു പൊരുത്തപ്പെടൽ പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട്.
ആഗോളതലത്തിൽ നടക്കുന്ന പിരിച്ചുവിടലുകളും സാമ്പത്തിക അനിശ്ചിതത്വങ്ങളും ജീവനക്കാരിൽ കടുത്ത ആശങ്ക ഉണ്ടാക്കുന്നുണ്ട്. ജോലി സമയത്തിന് ശേഷവും ഓഫീസുമായി ബന്ധപ്പെടേണ്ടി വരുന്നത് വ്യക്തിജീവിതത്തെ ബാധിക്കുന്നുണ്ട്.
നിശ്ചിത സമയത്തിനുള്ളിൽ അമിത ജോലി ചെയ്തുതീർക്കാനുള്ള സമ്മർദവും ഇതിന് പിന്നിലുണ്ട്. പണ്ടൊക്കെ മാനസികാരോഗ്യത്തെക്കുറിച്ച് തുറന്നുപറയാൻ ജീവനക്കാർ മടിച്ചിരുന്നെങ്കിൽ, ഇന്നത്തെ തലമുറ മാനസികാരോഗ്യത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കമ്പനികൾ നൽകുന്ന 'എംപ്ലോയി അസിസ്റ്റൻസ് പ്രോഗ്രാമുകൾ' (EAP) വഴി തെറാപ്പിസ്റ്റുകളെയും കൗൺസിലർമാരെയും സമീപിക്കാൻ ജീവനക്കാർ ഇപ്പോൾ മടിക്കുന്നില്ല.
‘തൊഴിലിടങ്ങളിലെ മാനസിക സമ്മർദം വെറുമൊരു വ്യക്തിഗത പ്രശ്നമല്ല, മറിച്ച് അത് സ്ഥാപനത്തിന്റെ വളർച്ചയെക്കൂടി ബാധിക്കുന്ന ഒന്നാണെന്ന് കമ്പനികൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. 44% വർധനവ് കാണിക്കുന്നത് ജീവനക്കാർ സഹായം തേടാൻ തയ്യാറാകുന്നു എന്ന നല്ല വശമാണെങ്കിലും, തൊഴിൽ സംസ്കാരത്തിൽ വരുത്തേണ്ട അടിയന്തിര മാറ്റങ്ങളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്’ മെന്റൽ ഹെൽത്ത് വിദഗ്ധർ വിലയിരുത്തുന്നു.
പല പ്രമുഖ കോർപ്പറേറ്റ് കമ്പനികളും ജീവനക്കാർക്കായി മെന്റൽ ഹെൽത്ത് ലീവുകൾ, ധ്യാന സെഷനുകൾ, ഇൻ-ഹൗസ് കൗൺസിലർമാർ എന്നിവ ലഭ്യമാക്കുന്നുണ്ടെങ്കിലും, അടിസ്ഥാനപരമായ തൊഴിൽ സമ്മർദം കുറക്കാതെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാകില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

