ആരോഗ്യ സൂചികകളിൽ യു.എ.ഇക്ക് മുന്നേറ്റം; 10 മേഖലകളിൽ ലോകത്ത് ഒന്നാം സ്ഥാനത്ത്
text_fieldsദുബൈ: കഴിഞ്ഞ വർഷത്തെ ആരോഗ്യ മത്സരക്ഷമതാ സൂചികകളിൽ 10 മേഖലകളിൽ ലോകത്ത് ഒന്നാം സ്ഥാനത്തെത്തി യു.എ.ഇ. ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം ഫെഡറൽ കോംപറ്റീറ്റിവിനസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെൻററുമായി സഹകരിച്ചാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. സസ്റ്റയ്നബ്ൾ ഡവലപ്മെന്‍റ്ഗോൾസ് റിപ്പോർട്ട്, പ്രോസ്പിരിറ്റി ഇൻഡക്സ് റിപ്പോർട്ട്, ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് നേട്ടം പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ആരോഗ്യ സൂചികകളിൽ യു.എ.ഇ ലോകത്തിലെ മുൻനിര 10 രാജ്യങ്ങളിൽ ഇടം നേടിയിട്ടുമുണ്ട്.
ജനന സമയത്തെ ലിംഗാനുപാതം, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ ജനന രജിസ്ട്രേഷൻ, ക്ഷയരോഗ(ടി.ബി) ബാധിതരുടെ നിരക്ക്, മാതൃമരണനിരക്ക് എന്നിവയിൽ യു.എ.ഇ ഒന്നാം സ്ഥാനത്താണുള്ളത്. ഗർഭകാല പരിചരണം, പ്രതിരോധാരോഗ്യ സേവനങ്ങൾ, രാജ്യവ്യാപക ആരോഗ്യ ഇൻഷുറൻസ് കവറേജ്, കുറഞ്ഞ വായു മലിനീകരണം, അഞ്ചാംപനി പ്രതിരോധ കുത്തിവെപ്പ് എന്നിവയിലും രാജ്യം ഒന്നാം സ്ഥാനത്തെത്തി.
പ്രതിരോധ കുത്തിവയ്പ്പ് നിരക്കിലും യു.എ.ഇ ലോകത്ത് മുന്നിലാണ്. സ്കൂളുകളിൽ തന്നെ ഈ വാക്സിനേഷൻ സൗജന്യമായി നൽകുന്നു. രോഗങ്ങൾ പ്രാരംഭ കാലത്ത് തന്നെ കണ്ടെത്തുന്നതിനായി ദേശീയതലത്തിൽ വിവിധ സ്ക്രീനിങ് പരിപാടികൾ നടപ്പിലാക്കുന്നത് രാജ്യത്തിന്റെ വിജയത്തിന് കാരണമാണ്. സാംക്രമിക രോഗങ്ങളും മറ്റു രോഗങ്ങളും തടയാൻ ശക്തമായ നിരീക്ഷണ സംവിധാനങ്ങളും അതിവേഗ പ്രതികരണ സംവിധാനങ്ങളും വികസിപ്പിച്ചിട്ടുണ്ട്.
ആധുനിക മെഡിക്കൽ അടിസ്ഥാനസൗകര്യങ്ങൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള അംഗീകാരങ്ങൾ, രോഗിസുരക്ഷാ മാനദണ്ഡങ്ങൾ, കൂടാതെ ആരോഗ്യ സേവനങ്ങളിൽ നിർമ്മിത ബുദ്ധിയുടെ (എ.ഐ) ഉപയോഗം എന്നിവയാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെ പ്രധാന ഘടകങ്ങളെന്നും വിലയിരുത്തപ്പെടുന്നു. ഈ മുന്നേറ്റം യു.എ.ഇ സെന്‍റിനിയൽ 2071, സുസ്ഥിര വികസന ലക്ഷ്യങ്ങൾ-2030 എന്നിവയുടെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതും ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായകരമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

