ഷാർജ ഇന്ത്യന്‍ അസോസിയേഷന് തെരഞ്ഞെടുപ്പ്: കച്ചമുറുക്കി മുന്നണികള്‍
text_fieldsഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഭരണസമിതി തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മുന്നണികള്‍. വരുന്ന ഞായറാഴ്ചത്തെ തെരഞ്ഞെടുപ്പിനായി ‘മതേതര മുന്നണി’, ‘ജനാധിപത്യ മുന്നണി’, ‘സമഗ്ര വികസന മുന്നണി’ തുടങ്ങി മൂന്ന് പാനലുകള്‍ക്കൊപ്പം സ്വതന്ത്രരും രംഗത്തുണ്ട്.
നിലവിലെ മുഖ്യ ഭാരവാഹികള്‍ ഉള്‍പ്പെടെ ഇന്‍കാസ്, ഒ.ഐ.സി.സി, പ്രിയദര്‍ശിനി, ഐ.ഒ.സി, തുടങ്ങിയ കൂട്ടായ്മകളുടെ പിന്തുണയിലാണ് ഡോ. ഇ.പി. ജോണ്സണ് നേതൃത്വം നല്കുന്ന ‘മതേതര മുന്നണി’ മത്സരിക്കുന്നത്. കെ.എം.സി.സി, മാസ്, യുവകലാ സാഹിതി, എന്‍.ആര്.ഐ ഫോറം, മഹാത്മാഗാന്ധി വീക്ഷണം ഫോറം തുടങ്ങിയവയുടെ പിന്തുണയില്‍ ‘മാറ്റത്തിന് ഒരു വോട്ട്’ എന്ന സന്ദേമുയര്ത്തി നിസാര്‍ തളങ്കരയുടെ നേതൃത്വത്തിലാണ് ‘ജനാധിപത്യ മുന്നണി’രംഗത്തുള്ളത്. ഇന്ത്യന്‍ പീപ്ള്‍സ് ഫോറത്തിന്റെ പിന്തുണയോടെ വിജയന് നായരുടെ നേതൃത്വത്തില്‍ അംഗങ്ങളുടെ ക്ഷേമത്തിന് എന്ന മുദ്രാവാക്യവുമായാണ് ‘സമഗ്ര വികസന മുന്നണി’ മത്സരിക്കുന്നത്.
ഒക്ടോബര്‍ 29ന് നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് ഗസ്സ യുദ്ധ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു. അടുത്ത രണ്ട് വര്‍ഷം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനെ ആരു നയിക്കണമെന്ന് വിധിയെഴുതുന്ന തെരഞ്ഞെടുപ്പ് ഗോദയില്‍ അവസാന ഘട്ടത്തില്‍ മൂന്ന് ഡസനിലേറെ പേരാണ് സ്ഥാനാര്‍ഥികളായുള്ളത്. ഡോ. ഇ.പി. ജോണ്സണ്, നിസാര്‍ തളങ്കര, വിജയന് നായര്‍, പി. ജോസഫ് ജോസ് (പ്രസി.), മുഹമ്മദ് ജാബിര്‍, ടി.കെ. പ്രദീപ്, ജയന് പുന്നൂര് (വൈ.പ്രസി), അഡ്വ. വൈ.എ. റഹീം, ശ്രീപ്രകാശ് പുറയത്ത്, പി.സി. ഗീവര്‍ഗീസ് (ജന.സെക്ര.), അബ്ദുല്‍ മനാഫ്, ജിബി ബേബി, ശിവകുമാര്‍ മുല്ലശ്ശേരി (ജോ.ജന.സെക്ര.), ടി.കെ. ശ്രീനാഥ്, ഷാജി ജോണ്‍, ചന്ദ്രന് മെക്കാട്ട് (ട്രഷ.), ബാബു വര്‍ഗീസ്, പി.കെ. റജി, ജയപ്രകാശ് കല്ലെങ്ങാട്ട് (ജോ.ട്രഷ.), പി.വി. സുകേശന്, ഹരിലാല്‍, ഒ.വൈ. അഹമ്മദ് ഖാന് (ഓഡിറ്റര്‍), എ.വി. മധു, സി.പി. ജലീല്‍, നാസര്‍ വരിക്കോലി, അഭിലാഷ് രത്നാകരന്, ബിജോയ് ദാസ്, റോയ് മാത്യു, സുരേന്ദ്രന് കെ.വി, അബ്ദു മനാഫ്, അനീഷ് എന്‍.പി, കെ.കെ. ത്വാലിബ്, മുഹമ്മദ് അബൂബക്കര്‍, ഇ. മുരളീധരന്, പി.പി. പ്രഭാകരന്, വര്‍ഗീസ് ജോര്‍ജ്, രാധാകൃഷ്ണന് നായര്‍, സുരേഷ് പുതിയപുരയില്‍, എസ്.എം. റാഫി (കമ്മിറ്റിയംഗങ്ങള്‍) എന്നിവരാണ് സ്ഥാനാര്‍ഥികള്‍. പ്രവാസി ഇന്ത്യ തുടങ്ങി ചില കൂട്ടായ്മകള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നെങ്കിലും രാഷ്ട്രീയ നീക്കുപോക്കുകളുടെ അടിസ്ഥാനത്തില്‍ മത്സര രംഗത്തുനിന്ന് പിന്മാറുകയായിരുന്നുവെന്നാണ് വിവരം.
വാഗ്ദാനപ്പെരുമഴയില്‍ വോട്ടുതേടല്‍
ഷാര്‍ജ: യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസി സമൂഹം ഉറ്റുനോക്കുന്ന ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ വികസന-ക്ഷേമ പദ്ധതികള്‍ മുന്നില്‍ വെച്ച് മുന്നണികള്‍. പ്രധാന മുന്നണികളായ മതേതര - ജനാധിപത്യ പാനലുകള്‍ അസോസിയേഷന് കീഴില്‍ കോളജ് സ്ഥാപിക്കുമെന്ന വാഗ്ദാനം ഒരുപോലെ നല്‍കുന്നുണ്ട്.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഭരണസമിതിയില്‍ പുതുമുഖങ്ങള്‍ വരേണ്ടത് അനിവാര്യമാണെന്ന് ജനാധിപത്യ മുന്നണി പ്രസിഡന്റ് സ്ഥാനാര്‍ഥി നിസാര്‍ തളങ്കര പറയുന്നു. പുതുമുഖങ്ങളിലൂടെ നവീന ആശയങ്ങള്‍ ആവിഷ്കരിച്ച് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ പര്യാപ്തമാക്കും. അംഗങ്ങളുടെ ക്ഷേമത്തിനും ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശ്ന പരിഹാരങ്ങള്‍ക്കും ജനാധിപത്യ മുന്നണി മുന്നില്‍നില്‍ക്കുമെന്നും നിസാര്‍ തളങ്കര അഭിപ്രായപ്പെട്ടു. അസോസിയേഷന് നല്കുന്ന സേവനങ്ങളുടെ തുടര്‍ച്ചക്ക് മതേതര മുന്നണി ഭരണമേല്ക്കേണ്ടത് അനിവാര്യമാണെന്ന് ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ അഡ്വ. വൈ.എ. റഹീം പറഞ്ഞു. 300 കുട്ടികളുമായി വില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ഷാര്‍ജ ഇന്ത്യന്‍ സ്കൂളിനെ 15,000 വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള വലിയ സ്ഥാപനമാക്കിയത്, കമ്യൂണിറ്റി ഹാള്‍, ഓഫിസ് കോംപ്ലക്സ്, സ്പെഷല്‍ എയ്ഡ് സ്കൂള്‍ തുടങ്ങിയവ ഇന്ത്യന്‍ സമൂഹത്തിന് ലഭ്യമാക്കിയത് മതേതര മുന്നണി പ്രവര്‍ത്തകരുടെ നിസ്വാര്‍ഥ സേവന പ്രവര്‍ത്തന ഫലമാണ്.
ഷാര്‍ജ ഇന്ത്യന്‍ സ്കൂളില്‍ പഠിക്കുന്ന അസോസിയേഷന് അംഗങ്ങളുടെ മക്കള്‍ക്ക് നിലവില്‍ 25 ശതമാനം ഫീസ് നിരക്കിളവുണ്ട്. തങ്ങള്‍ക്ക് ഭരണതുടര്‍ച്ച ലഭിച്ചാല്‍ ഇത് 50 ശതമാനമാക്കി ഉയര്‍ത്തും. അംഗങ്ങള്‍ മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് 25,000 രൂപയായിരുന്നു സഹായധനം നല്‍കിയിരുന്നത്. ഇത് 15 ലക്ഷമായി ഉയര്‍ത്തിയത് തങ്ങളുടെ ഭരണ നേട്ടമാണ്. പുതിയ ഭരണസമിതി ഇത് 20 ലക്ഷമായി ഉയര്‍ത്തുമെന്നും വൈ.എ. റഹീം തുടര്‍ന്നു. അംഗങ്ങളുടെയും ഇന്ത്യന്‍ സമൂഹത്തിന്റെയും ക്ഷേമമാണ് സമഗ്ര വികസന മുന്നണി ലക്ഷ്യമിടുന്നതെന്ന് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജയന് പുന്നൂര് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.