‘റെഡ് കാർപറ്റ്’ ഏറ്റെടുത്ത് യാത്രക്കാർ; ഇതുവരെ ഉപയോഗിച്ചത് എട്ട് ലക്ഷം പേർ
text_fieldsദുബൈ: ഇമിഗ്രേഷൻ ഉൾപ്പെടെ യാത്ര നടപടികൾ ലളിതവും സുഗകരവുമാക്കുന്നതിനായി ദുബൈയിലെ വിമാനത്താവളങ്ങളിൽ ആരംഭിച്ച ‘റെഡ് കാർപറ്റ്’ സേവനം ഒരു വർഷത്തിനിടെ ഉപയോഗിച്ചത് എട്ട് ലക്ഷം പേർ.
2026 ഏപ്രിൽ വരെയുള്ള കണക്കുകളാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) പുറത്തുവിട്ടത്. നിർമിത ബുദ്ധിയും ബയോമെട്രിക് സാങ്കേതികവിദ്യകളും സംയോജിപ്പിച്ച അത്യാധുനിക സംവിധാനത്തിലൂടെ പാസ്‌പോർട്ടോ മറ്റ് യാത്രാരേഖകളോ കാണിക്കാതെ യാത്രക്കാർക്ക് നിമിഷ നേരം കൊണ്ട് ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാം. ലോകത്തിലെ ഏറ്റവും വേഗമേറിയ സ്മാർട്ട് യാത്രാ സംവിധാനങ്ങളിലൊന്നാണിത്.യാത്രക്കാരിൽ 83 ശതമാനം പേരും റെഡ് കാർപ്പറ്റ് സേവനം ഉപയോഗിച്ചു. നേരത്തെ യാത്രാ നടപടികൾ പൂർത്തിയാക്കാൻ 12.5 സെക്കൻഡ് എടുത്തിരുന്നെങ്കിൽ ‘റെഡ് കാർപറ്റ്’ സംവിധാനത്തിലൂടെ 3.4 സെക്കൻഡായി ചുരുങ്ങി. 60 ശതമാനത്തിലേറെ സമയ ലാഭിക്കാൻ ഇതിലൂടെ സാധിച്ചു. ഒരേസമയം ഒരാൾ എന്ന രീതിയിൽ നിന്ന് മാറി 10 യാത്രക്കാരെ ഒരുമിച്ച് ഉൾകൊള്ളാൻ കഴിയുന്ന സംവിധാനമായും പദ്ധതി വികസിച്ചു.
മുൻപ് ആവശ്യമായിരുന്ന രണ്ട് യാത്രാരേഖകളുടെ ആവശ്യകത പൂർണമായും ഒഴിവാക്കുകയും എല്ലാ കോൺടാക്റ്റ് പോയിന്‍റുകളും ഇല്ലാതാക്കുകയും ചെയ്തതിലൂടെ പ്രവർത്തന മികവിലും ഡിജിറ്റൽ ഏകീകരണത്തിലും വലിയ മുന്നേറ്റം കൈവരിക്കാനായി. ദുബൈ എയർപോർട്ട് അതോറിറ്റി നിശ്ചയിച്ച സേവന മാനദണ്ഡങ്ങളിൽ 100 ശതമാനം സേവനനിരക്ക് കൈവരിച്ച ‘റെഡ് കാർപറ്റ്’, വിമാനത്താവള സേവനങ്ങളിൽ 99.81 ശതമാനം ഉപഭോക്തൃ സംതൃപ്തിയും നേടി.
പദ്ധതി ആരംഭിച്ച ശേഷം നിരവധി വികസനങ്ങളും നടപ്പാക്കിയിട്ടുണ്ട്. ടെർമിന‘ൽ 3-ലെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് ലോഞ്ചുകളിലെ ക്യാമറാ സംവിധാനങ്ങൾ പുനർരൂപകൽപ്പന ചെയ്തതോടൊപ്പം, 2025 ഒക്ടോബറിൽ യു.എ.ഇ പൗരന്മാർക്കായി അറൈവൽ ഹാളിലും സേവനം ആരംഭിച്ചു. തുടർന്ന് 2026 മാർച്ചിൽ താമസക്കാർക്കും ഇത് വ്യാപിപ്പിച്ചു.
കൂടുതൽ കൊറിഡോറുകൾ ഉൾപ്പെടുത്തി രണ്ടാംഘട്ട വികസനത്തിനുള്ള പഠനവും പുരോഗമിക്കുകയാണ്. ‘റെഡ് കാർപറ്റ്’ ഒരു സാങ്കേതിക നവീകരണം മാത്രമല്ലെന്നും, ദുബൈയുടെ ആഗോള കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്ന സമഗ്ര യാത്രാനുഭവമാണെന്നും ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലെഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

