ദുബൈയിൽ വീടിനു പുറത്തിറങ്ങിയുള്ള വ്യായാമത്തിന് അനുമതി
text_fieldsദുബൈ: ദുബൈയിൽ നിയന്ത്രണങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ചതോടെ ബീച്ചുകളിലും പാർക്കുകളിലും ചെറിയ റോഡുകളിലെല്ലാം വ്യായാമം ചെയ്യാനെത്തുന്നവർ ഏറുകയാണ്. ഇൗയൊരു പശ്ചാത്തലത്തിൽ ജനസമ്പർക്കം കുറക്കുന്നതിനും പ്രതിരോധ നടപടികൾ ഉൗർജിതമാക്കുന്നതിനും ഔട്ട്ഡോർ വ്യായാമം സംബന്ധിച്ച സമയക്രമം പുറത്തിറക്കി. വീടിനു പുറത്തിറങ്ങിയുള്ള വ്യായാമം പുലർച്ച 4.30 മുതൽ വൈകീട്ട് 4.30 വരെ തുടരാമെങ്കിലും പ്രതിരോധ നടപടികൾ സംബന്ധിച്ച നിർദേശങ്ങൾ കൃത്യമായും ദുബൈ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറിെൻറ സുപ്രീം കമ്മിറ്റി അറിയിച്ചു. കൂട്ടംചേർന്ന് വ്യായാമങ്ങളിലേർപ്പെടുന്നതിന് വിലക്കുണ്ട്. കോവിഡ് -19 വ്യാപനം ഒഴിവാക്കുന്നതിനായി അഞ്ചിലധികം പേർ സംഘം ചേർന്ന് വ്യായാമം നടത്തരുത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രണ്ടു മാസത്തിലധികമായി കടുത്ത നിയന്ത്രണം തുടർന്നിരുന്ന എമിറേറ്റിൽ ബുധനാഴ്ച മുതലാണ് ഇളവ് നൽകിത്തുടങ്ങിയത്.
ഇതോടെ മാളുകൾ ഉൾപ്പെടെ ഷോപ്പിങ് കേന്ദ്രങ്ങളും തിയറ്ററുകളും വിനോദ കേന്ദ്രങ്ങളും ബീച്ചുകളും പാർക്കുകളുമെല്ലാം പഴയപടിയിലേക്ക് മാറിത്തുടങ്ങി. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിെൻറ അധ്യക്ഷതയിൽ ചേർന്ന ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് ഉന്നതാധികാര സമിതിയാണ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയും കർശന നിബന്ധനകൾ മുന്നോട്ടുവെച്ചും നഗരജീവിതം പഴയപടിയിലേക്ക് മാറ്റുന്നതിനുള്ള തീരുമാനങ്ങൾ കൈക്കൊണ്ടത്. ദുബൈയിലെ ഹോൾസെയിൽ-റീെട്ടയിൽ സ്ഥാപനങ്ങളെല്ലാം പൂർണതോതിൽ തുറന്നു പ്രവർത്തനം തുടങ്ങി. സിനിമ തിയറ്ററുകളും ജിംനേഷ്യങ്ങളും ഉൾപ്പെടെ കായിക-വിനോദ കേന്ദ്രങ്ങളെല്ലാം നിബന്ധനകളോടെ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെ ആരോഗ്യമന്ത്രാലയം നിർദേശിച്ച പ്രതിരോധ-മുൻകരുതൽ നടപടികൾ കർശനമായി പാലിക്കേണ്ടതാണ്.
പൂർവസ്ഥിതിയിൽ പ്രവർത്തനം തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളും വിനോദ കേന്ദ്രങ്ങളുമെല്ലാം കോവിഡ് -19 സുരക്ഷ നടപടിക്രമങ്ങളും മുൻകരുതൽ മാർഗനിർദേശങ്ങളും തുടർന്നും നിർബന്ധമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, എൻ.സി.ഇ.എം.എ അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചക്ക് തയാറാവരുത്. ഇതുമാത്രമാണ് വൈറസ് വ്യാപനം ഇല്ലാതാക്കാനുള്ള മികച്ച മാർഗമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.