പൈലറ്റുമാർക്ക് പരിശീലനകേന്ദ്രം തുറന്ന് എമിറേറ്റ്സ്
text_fieldsഎമിറേറ്റ്സിന്റെ പൈലറ്റ് പരിശീലന കേന്ദ്രം
ദുബൈ: പൈലറ്റുമാർക്ക് പരിശീലനം നൽകുന്നതിന് നവീന സംവിധാനങ്ങളോടുകൂടിയ പരിശീലനകേന്ദ്രം ആരംഭിച്ച് ദുബൈ ആസ്ഥാനമായ എമിറേറ്റ്സ് വിമാനക്കമ്പനി. 50 കോടി ദിർഹം നിക്ഷേപത്തിലാണ് പുതിയ കേന്ദ്രം ആരംഭിച്ചത്. നിലവിൽ എമിറേറ്റ്സിന് കീഴിൽ പ്രവർത്തിക്കുന്നവരും ഭാവിയിലേക്കുള്ളതുമായ പെലറ്റുമാരുടെ പരിശീലനത്തിനാണ് കേന്ദ്രം ഉപയോഗിക്കുക. എമിറേറ്റ്സിന്റെ വിമാന വ്യൂഹത്തിലെ എയർബസ് എ 350, ബോയിങ് 777 എക്സ് വിമാനങ്ങൾക്ക് ആവശ്യമായ പൈലറ്റുമാരെയാണ് പരിശീലിപ്പിക്കുക.
അതിനിടെ എമിറേറ്റ്സ് വിവിധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി പൈലറ്റുമാരെ റിക്രൂട്ട് ചെയ്തുവരുന്നുണ്ട്. കമ്പനിയുടെ വളർച്ചയുടെയും വിമാനങ്ങൾ വർധിപ്പിക്കുന്നതിന്‍റെയും പശ്ചാത്തലത്തിലാണ് പരിശീലന കേന്ദ്രം തുറന്നിരിക്കുന്നത്. 1000 പൈലററുമാരെ വരെ എല്ലാ വർഷവും കേന്ദ്രത്തിൽ പരിശീലിപ്പിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
എമിറേറ്റ്സ് വിമാനക്കമ്പനിയും വിമാനത്താവള ഓപറേറ്റർമാരായ ഡനാറ്റയും ഉൾപ്പെടുന്ന എമിറേറ്റ്സ് ഗ്രൂപ് ഈ വർഷം 17,300 ജീവനക്കാരെ നിയമിക്കുമെന്ന് ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ വിപുലീകരണത്തിന്‍റെയും ഭാവി മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളുടെയും ഭാഗമായാണ് 350 വ്യത്യസ്ത പദവികളിൽ പുതിയ ജീവനക്കാരെ കണ്ടെത്തുന്നത്. കാബിൻ ക്രൂ, പൈലറ്റ്, എൻജിനീയർ, കൊമേഷ്യൽ-സെയിൽസ് ടീമംഗങ്ങൾ, കസ്റ്റമർ സർവീസ്, ഗ്രൗണ്ട് പ്രവർത്തനം, കാറ്ററിങ്, ഐ.ടി, മാനവവിഭവ ശേഷി, ഫിനാൻസ് തുടങ്ങിയ മേഖലകളിലെ തസ്തികകളിലാണ് നിയമനം നടത്തുക.
4,000 കാർഗോ, കാറ്ററിങ്, ഗ്രൗണ്ട് പ്രവർത്തന വിദഗ്ദരെയാണ് ഡനാറ്റ നിമിക്കാൻ ലക്ഷ്യമിടുന്നത്. ലോകത്തെ 150 പട്ടണങ്ങളിലായി റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ഈവന്‍റുകൾ കമ്പനിയൊരുക്കും. യു.എ.ഇയിലെ വിദ്യാർഥികളെയും ബിരുദദാരികളെയും ലക്ഷ്യംവെച്ച് ദുബൈയിലും റിക്രൂട്ട്മെന്റ് നടക്കുമെന്നും അറിയിച്ചിരുന്നു.
2022 മുതൽ കമ്പനി 41,000 ലധികം ആളുകളെ നിയമിച്ചിട്ടുണ്ട്. ഇതോടെ ഗ്രൂപ്പിന് നിലവിൽ 1.21 ലക്ഷത്തിലധികം ജീവനക്കാരുണ്ട്. ദുബൈ ആസ്ഥാനമായുള്ള ജീവനക്കാർക്ക് ലാഭവിഹിതം, മെഡിക്കൽ, ലൈഫ് ഇൻഷുറൻസ് പരിരക്ഷ, വിമാന ടിക്കറ്റുകൾ ഉൾപ്പെടെയുള്ള യാത്രാ ആനുകൂല്യങ്ങൾ, വാർഷിക അവധി, കുറഞ്ഞ കാർഗോ നിരക്കുകൾ, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ലൈഫ്‌സ്റ്റൈൽ ഔട്ട്‌ലെറ്റുകളിൽ കിഴിവുകൾ നൽകുന്ന അംഗത്വ കാർഡുകൾ എന്നിവ തൊഴിൽ ആനുകൂല്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

