സി.എച്ച് പുരസ്കാരം ഡോ. ശശി തരൂര്‍ എം.പിക്ക് 26ന് സമ്മാനിക്കും
text_fieldsദുബൈ: ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് മുന്നില്‍നിന്ന വിദ്യാഭ്യാസ വിചക്ഷണനും സമൂഹ സമുദ്ധാരകനുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ സ്മൃതികള്‍ നിലനിര്‍ത്താന്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കപ്പെടണമെന്ന് ഡോ. പി.എ. ഇബ്രാഹിം ഹാജി. ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി മുൻ മുഖ്യമന്ത്രിയും മുസ്ലിംലീഗ് നേതാവുമായ സി.എച്ച്. മുഹമ്മദ് കോയയുടെ സ്മരണാർഥം ഏർപ്പെടുത്തിയ 'സി.എച്ച് രാഷ്ട്രസേവാ പുരസ്കാരം' പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരത്തിന് ഇത്തവണ ഡോ. ശശി തരൂര്‍ എം.പിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍ലമെൻറിനകത്തും പുറത്തും ജനാധിപത്യ സംവിധാനത്തിെൻറ നിലനില്‍പ്പിനും മതേതരമൂല്യങ്ങളുടെ സംരക്ഷണത്തിനും വേണ്ടി ശ്രദ്ധേയ ഇടപെടല്‍ നടത്തിയ വ്യക്തി എന്ന നിലയിലാണ് ശശി തരൂരിനെ അവാർഡിന് പരിഗണിച്ചതെന്ന് ജൂറി ചെയർമാൻ കൂടിയായ ഡോ. പി.എ. ഇബ്രാഹിം ഹാജി കെ.എം.സി.സി ആസ്ഥാനത്ത് ചേർന്ന വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ഈമാസം 26ന് ചൊവ്വാഴ്ച വൈകീട്ട് ആറിന് ദേര മുറഖബാത്ത് പൊലീസ് സ്റ്റേഷന് മുന്‍വശത്തെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ സംഘടിപ്പിക്കുന്ന ചടങ്ങിലാണ് അവാർഡ് സമ്മാനിക്കുക. എം.സി വടകര, ടി.ടി. ഇസ്മായില്‍, സി.കെ. സുബൈര്‍ എന്നിവരും ജൂറി അംഗങ്ങളായിരുന്നു. ഡോ. എം.കെ. മുനീര്‍ എം.എൽ.എ, പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം, അറബ് പ്രമുഖര്‍ തുടങ്ങിയവർ അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കും. ഇശല്‍ വിരുന്നും, വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായ 'എജൂടച്ചി'െൻറ സ്കോളര്‍ഷിപ്പ് വിതരണോദ്ഘാടനവും ബിസിനസ് പ്രമുഖരെ ആദരിക്കലും ചടങ്ങില്‍ നടക്കും.
വാർത്തസമ്മേളനത്തിൽ ദുബൈ കോഴിക്കോട് ജില്ല കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് മൊയ്തീന് കോയ ഹാജി, ജന. സെക്രട്ടറി കെ.പി. മുഹമ്മദ്, സംസ്ഥാന വൈസ് പ്രസിഡൻറുമാരായ ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ. ഇബ്രാഹിം, സ്വാഗതസംഘം ട്രഷറര്‍ ഹംസ കാവില്‍ എന്നിവർ സംസാരിച്ചു. ഭാരവാഹികളായ ഹംസ പയ്യോളി, അബൂബക്കർ മാസ്റ്റര്‍, മുഹമ്മദ് തെക്കയില്‍, മുഹമ്മദ് മൂഴിക്കല്‍, വി.കെ.കെ റിയാസ്, ഇസ്മായിൽ ചെരിപ്പേരി, അഹമ്മദ്ബിച്ചി, മൂസ കൊയംബ്രം, അഷ്റഫ് ചെമ്പോളി, എം.പി അശ്റഫ്, അബ്ദുല്ല വലിയാണ്ടി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.