ഇരുഹറമുകളെയും ലക്ഷ്യമിടുന്നത് ഹൂതികളുടെ ആക്രമണോത്സുകതയെ വെളിപ്പെടുത്തുന്നു: ഇരു ഹറം കാര്യാലയ മേധാവി അൽ സുദൈസ്
text_fieldsമക്ക: വിശുദ്ധ സ്ഥലങ്ങൾക്ക് നേരെയുള്ള ഹൂതി ആക്രമണങ്ങളെ ഇരുഹറം കാര്യനിർവ്വഹണ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് ശക്തമായി അപലപിച്ചു. ഇത്തരം ആക്രമണങ്ങൾ മതപരവും മാനുഷികവുമായ മൂല്യങ്ങളുടെയും അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും ഉടമ്പടികളുടെയും നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജീവൻ സംരക്ഷിക്കാനും രക്തച്ചൊരിച്ചിൽ ഒഴിവാക്കാനും ഭൂമിയിൽ അക്രമം തടയാനും ആഹ്വാനം ചെയ്യുന്ന ഇസ്ലാമിക അധ്യാപനങ്ങൾക്ക് പൂർണ്ണമായും വിരുദ്ധമായ ആക്രമണോത്സുക നിലപാടാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
ആക്രമണങ്ങൾ ഭരണ നേതൃത്വത്തിന് ചുറ്റും കൂടുതൽ ഐക്യപ്പെടേണ്ടതിന്റെ പ്രാധാന്യത്തെ ചൂണ്ടിക്കാണിക്കുന്നു. മുസ്ലിങ്ങളുടെ മനസ്സിൽ വലിയ പവിത്രതയും സ്ഥാനവുമുള്ള ഇരുഹറമുകളെ ലക്ഷ്യമിടുന്നത് വഴി ആക്രമണകാരികളുടെ യഥാർത്ഥ അക്രമസ്വഭാവം പുറത്തുവരികയും, അവർ ഉയർത്തുന്ന മുദ്രാവാക്യങ്ങളും അവരുടെ പ്രവൃത്തികളും തമ്മിലുള്ള വൈരുദ്ധ്യം വെളിപ്പെടുകയും ചെയ്യുന്നുവെന്ന് അൽ-സുദൈസ് ഊന്നിപ്പറഞ്ഞു.
വിശുദ്ധ സ്ഥലങ്ങൾക്ക് മുസ്ലിംകളുടെ ഹൃദയങ്ങളിൽ മഹത്തായ സ്ഥാനവും പവിത്രതയുമുണ്ട്. അല്ലാഹു തആലാ അതിന്റെ പവിത്രതയെ ആദരിച്ചിട്ടുണ്ട്. ഇസ്ലാമിക ശരീഅത്ത് അതിക്രമങ്ങളെ കർശനമായി നിരോധിക്കുകയും ജീവൻ, സ്വത്ത്, മാനമാന്യതകൾ എന്നിവ സംരക്ഷിക്കാൻ കൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹു തആലാ പറയുന്നു: "നിങ്ങൾ അതിക്രമം കാണിക്കരുത്; അതിക്രമം കാണിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല." (ഖുർആൻ). അല്ലാഹു വീണ്ടും പറയുന്നു: "ഭൂമിയിൽ നന്മ വരുത്തിയതിന് ശേഷം നിങ്ങൾ അവിടെ കുഴപ്പമുണ്ടാക്കരുത്." പ്രവാചകൻ പറഞ്ഞു: "ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിന്റെ രക്തവും സ്വത്തും മാനവും നിഷിദ്ധമാണ് (ഹറാം)."
ഈ അക്രമങ്ങൾ ഭരണനേതൃത്വത്തിന് ചുറ്റും കൂടുതൽ അണിനിരക്കാനും ദേശീയ ഐക്യം ശക്തിപ്പെടുത്താനും വ്യാജപ്രചാരണങ്ങളെയും ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങളെയും കുറിച്ച് ജാഗ്രത പുലർത്താനും നമ്മോട് ആവശ്യപ്പെടുന്നുവെന്ന് അൽ-സുദൈസ് വ്യക്തമാക്കി. അല്ലാഹുവിന്റെ ഈ വചനം ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം ഇത് ചൂണ്ടിക്കാണിച്ചത്: "നിങ്ങൾ എല്ലാവരും അല്ലാഹുവിന്റെ പാശത്തെ ശക്തമായി മുറുകെ പിടിക്കുക, നിങ്ങൾ ഭിന്നിക്കരുത്."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

