Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹുർമുസ്...

ഹുർമുസ് കടലിടുക്കിലെ കപ്പൽ ആക്രമണം; ഇറാന് കടുത്ത മുന്നറിയിപ്പുമായി സൗദി അറേബ്യ

text_fields
bookmark_border
ഹുർമുസ് കടലിടുക്കിലെ കപ്പൽ ആക്രമണം;   ഇറാന് കടുത്ത മുന്നറിയിപ്പുമായി സൗദി അറേബ്യ
cancel
camera_alt

ഹുർമൂസ് കടലിടുക്ക്

റിയാദ്: ഹുർമുസ് കടലിടുക്കിൽ സൗദി, ഖത്തർ കപ്പലുകൾക്ക് നേരെയുണ്ടായ ഇറാൻ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് സൗദി അറേബ്യ. മേഖലയുടെ സുരക്ഷിതത്വത്തിനും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും ഭീഷണിയാകുന്ന ഇത്തരം പ്രകോപനപരമായ നടപടികൾ ഇറാൻ ഉടനടി അവസാനിപ്പിക്കണമെന്ന് സൗദി ആവശ്യപ്പെട്ടു.

ഹുർമുസ് കടലിടുക്കിലൂടെ കടന്നുപോകുകയായിരുന്ന സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള ‘വാദ്യാൻ’, ഖത്തറിെൻറ ‘അൽ റകിയാത്ത്’ എന്നീ കപ്പലുകളെ ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം നടത്തിയത്. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിെൻറ സുരക്ഷയ്ക്കും സമാധാനത്തിനും ആഗോള ഊർജ്ജ വിതരണത്തിെൻറ സുരക്ഷിതത്വത്തിനും നേരെയുള്ള കടന്നുകയറ്റമാണ് ഈ അസ്വീകാര്യമായ ആക്രമണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഇറാൻ തുടർച്ചയായി നടത്തുന്ന ഇത്തരം നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും നഗ്നമായ ലംഘനമാണ്. സമുദ്രപാതകളിലൂടെയുള്ള സുരക്ഷിതമായ യാത്രയും കപ്പൽ ഗതാഗത സ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിെൻറ 2817-ാം നമ്പർ പ്രമേയത്തിെൻറ ഗുരുതരമായ ലംഘനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മേഖലയെ ആകെ അസ്ഥിരപ്പെടുത്തുന്ന ഇത്തരം പ്രവൃത്തികളിൽനിന്ന് ഇറാൻ പിന്മാറണമെന്ന് വിദേശകാര്യ മന്ത്രാലയം ശക്തമായി ആവശ്യപ്പെട്ടു. അതോടൊപ്പം, ഈ ആക്രമണങ്ങളുടെയും അവയുണ്ടാക്കുന്ന നാശനഷ്ടങ്ങളുടെയും പ്രത്യാഘാതങ്ങളുടെയും പൂർണ ഉത്തരവാദിത്തം ഇറാന് മാത്രമായിരിക്കുമെന്നും സൗദി പ്രസ്താവനയിൽ ആവർത്തിച്ചു വ്യക്തമാക്കി.

ഇറാെൻറ നടപടിയെ ശക്തമായി അപലപിച്ച് ജി.സി.സി

റിയാദ്: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ‘വാദ്യാൻ’ എന്ന സൗദി അറേബ്യൻ കപ്പലിന് നേരെ ഇറാൻ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി ശക്തമായ ഭാഷയിൽ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര സമുദ്രപാതകളുടെ സുരക്ഷാ മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണ് ഈ ക്രിമിനൽ ആക്രമണമെന്ന് അദ്ദേഹം വ്യക്തമാക്കി.

മേഖലയിൽ ഇറാൻ തുടരുന്ന ശത്രുതാപരവും പ്രകോപനപരവുമായ നിലപാടുകളുടെ പ്രതിഫലനമാണ് ഈ നടപടി. മിഡിൽ ഈസ്റ്റിെൻറ സുരക്ഷ തകർക്കാനും, ആഗോള ഊർജ്ജ സുരക്ഷിതത്വം ഇല്ലാതാക്കാനും, അന്താരാഷ്ട്ര വ്യാപാരത്തിന് ഭീഷണിയുയർത്താനുമുള്ള ഇറാെൻറ ബോധപൂർവമായ ശ്രമങ്ങളാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലുള്ള എല്ലാ അന്താരാഷ്ട്ര നിയമങ്ങൾക്കും കീഴ്‌വഴക്കങ്ങൾക്കും ഉഭയകക്ഷി കരാറുകൾക്കും നേരെയുള്ള കടുത്ത വെല്ലുവിളിയാണിത്.

ഈ സാഹചര്യത്തിൽ സൗദി അറേബ്യയോടുള്ള ജി.സി.സി രാജ്യങ്ങളുടെ പൂർണ്ണമായ ഐക്യദാർഢ്യം സെക്രട്ടറി ജനറൽ ആവർത്തിച്ചു പ്രഖ്യാപിച്ചു. തങ്ങളുടെ പരമാധികാരവും ദേശീയ താല്പര്യങ്ങളും സംരക്ഷിക്കുന്നതിനായി സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാവിധ പ്രതിരോധ നടപടികൾക്കും കൗൺസിലിെൻറ പൂർണ പിന്തുണയുണ്ടാകുമെന്നും ജാസിം അൽബുദൈവി ഊന്നിപ്പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iranwarningship attackStrait of HormuzSaudi Arabia News
News Summary - Saudi Arabia issues stern warning to Iran over ship attack in Strait of Hormuz
Next Story