മസ്ജിദുൽ ഹറമിൽ കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി
text_fieldsമക്ക: കോവിഡ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതിനെ തുടർന്ന് തീർഥാടകരുടെയും സന്ദർശകരുടെയും തിരക്ക് വർധിച്ചത് കണക്കിലെടുത്ത് മസ്ജിദുൽ ഹറമിൽ എത്തുന്ന കുട്ടികളുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. മസ്ജിദുൽ ഹറമിലെയും മദീന മസ്ജിദുന്നബവിയുടെയും കൈകാര്യ കർത്താക്കളായ ജനറൽ പ്രസിഡൻസിയാണ് 'നിങ്ങളുടെ കുട്ടി ഞങ്ങളോടൊപ്പം സുരക്ഷിതമാണ്' എന്ന പ്രത്യേക പദ്ധതി പ്രഖ്യാപിച്ചത്.
തീർഥാടകരോടൊപ്പവും സന്ദർശകരോടൊപ്പവും ഹറം പള്ളികളിലെത്തുന്ന കുട്ടികൾ ആൾക്കൂട്ടത്തിൽ നഷ്ടപ്പെടാതിരിക്കാൻ കുട്ടികളുടെ കൈകളിൽ പ്രത്യേക വളകൾ അണിയിക്കും. ഹറമിന്റെ വിവിധ ഭാഗങ്ങളിൽ വെച്ച് കുട്ടികൾക്കായുള്ള കൈവളകൾ വിതരണം ചെയ്യും. രക്ഷിതാക്കളെ ബന്ധപ്പെടാനുള്ള മൊബൈൽ നമ്പര്‍ ഈ വളയിൽ ഉൾപ്പെടുത്തും.
കൂട്ടംതെറ്റിയ കുട്ടികളെ കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്കും മറ്റു തീര്‍ഥാടകര്‍ക്കും ഈ വളകളിൽനിന്നും കുട്ടികളുടെ രക്ഷിതാക്കളുടെ വിവരങ്ങൾ ലഭ്യമാവുകയും അവർക്ക് കുട്ടിയെ തിരിച്ചേൽപിക്കാനും സാധിക്കുന്ന രീതിയിലാണ് പദ്ധതി. മസ്ജിദുൽ ഹറമിലെത്തുന്ന സന്ദർശകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകാനും സാമൂഹിക ഉത്തരവാദിത്ത നിലവാരം ഉയർത്താനും സാമൂഹിക സേവനവിഭാഗം താൽപര്യപ്പെടുന്നുവെന്ന് സോഷ്യൽ ആൻഡ് വളന്ററി സേവനങ്ങൾക്കായുള്ള ജനറൽ പ്രസിഡന്റ് അണ്ടർ സെക്രട്ടറി അംജദ് അൽഹസ്മി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.