ഹുർമുസ് കടലിടുക്കിലെ കപ്പൽ ആക്രമണം: ഇറാെൻറ നടപടിയെ ശക്തമായി അപലപിച്ച് ജി.സി.സി
text_fieldsറിയാദ്: ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ‘വാദ്യാൻ’ എന്ന സൗദി അറേബ്യൻ കപ്പലിന് നേരെ ഇറാൻ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി ശക്തമായ ഭാഷയിൽ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര സമുദ്രപാതകളുടെ സുരക്ഷാ മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണ് ഈ ക്രിമിനൽ ആക്രമണമെന്ന് അദ്ദേഹം വ്യക്തമാക്കി.
മേഖലയിൽ ഇറാൻ തുടരുന്ന ശത്രുതാപരവും പ്രകോപനപരവുമായ നിലപാടുകളുടെ പ്രതിഫലനമാണ് ഈ നടപടി. മിഡിൽ ഈസ്റ്റിെൻറ സുരക്ഷ തകർക്കാനും, ആഗോള ഊർജ്ജ സുരക്ഷിതത്വം ഇല്ലാതാക്കാനും, അന്താരാഷ്ട്ര വ്യാപാരത്തിന് ഭീഷണിയുയർത്താനുമുള്ള ഇറാെൻറ ബോധപൂർവ്വമായ ശ്രമങ്ങളാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലുള്ള എല്ലാ അന്താരാഷ്ട്ര നിയമങ്ങൾക്കും കീഴ്‌വഴക്കങ്ങൾക്കും ഉഭയകക്ഷി കരാറുകൾക്കും നേരെയുള്ള കടുത്ത വെല്ലുവിളിയാണിത്.
ഈ സാഹചര്യത്തിൽ സൗദി അറേബ്യയോടുള്ള ജി.സി.സി രാജ്യങ്ങളുടെ പൂർണ്ണമായ ഐക്യദാർഢ്യം സെക്രട്ടറി ജനറൽ ആവർത്തിച്ചു പ്രഖ്യാപിച്ചു. തങ്ങളുടെ പരമാധികാരവും ദേശീയ താല്പര്യങ്ങളും സംരക്ഷിക്കുന്നതിനായി സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാവിധ പ്രതിരോധ നടപടികൾക്കും കൗൺസിലിെൻറ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും ജാസിം അൽബുദൈവി ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

