ഒരാഴ്ചക്കിടെ 14,000-ത്തിലധികം പേർ പിടിയിൽ; 12,600 പേരെ നാടുകടത്തി
text_fieldsറിയാദ്: സൗദി അറേബ്യയിൽ ഇഖാമ, ജോലി, അതിർത്തി സുരക്ഷ എന്നീ നിയമങ്ങൾ പാലിക്കാതെ കഴിയുന്നവരെ കണ്ടെത്താനായി നടത്തുന്ന പരിശോധനകൾ ആഭ്യന്തര മന്ത്രാലയം കൂടുതൽ ശക്തമാക്കി. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി ഇക്കഴിഞ്ഞ ഒരാഴ്ചക്കുളളിൽ മാത്രം 14,000-ത്തിലധികം നിയമലംഘകരാണ് പിടിയിലായത്.
ജൂലൈ 23 മുതൽ 29 വരെയുള്ള കണക്കുകളാണ് അധികൃതർ പുറത്തുവിട്ടത്. പിടിയിലായവരിൽ 7,103 പേർ താമസരേഖ കാലാവധി കഴിഞ്ഞവരോ ഇല്ലാത്തവരോ ആണ്. 3,654 പേർ അനുമതിയില്ലാതെ അതിർത്തി കടന്നെത്തിയവരും, 3,397 പേർ തൊഴിൽ നിയമങ്ങൾ ലംഘിച്ച് ജോലി ചെയ്തവരുമാണ്. അനധികൃതമായി സൗദിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 1,418 പേരെ സുരക്ഷാസേന പിടികൂടി.
ഇവരിൽ 54 ശതമാനം പേർ യെമൻ സ്വദേശികളും 45 ശതമാനം പേർ ഇത്യോപ്യക്കാരുമാണ്; ബാക്കി ഒന്ന് ശതമാനം പേർ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. കൂടാതെ, സൗദിയിൽനിന്ന് പുറത്തേക്ക് കടക്കാൻ ശ്രമിച്ച 23 പേരും പിടിയിലായിട്ടുണ്ട്. നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്നവർക്ക് താമസമോ ജോലിയോ യാത്രാസൗകര്യമോ നൽകി സഹായിച്ച 17 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
നിലവിൽ 2,492 സ്ത്രീകൾ ഉൾപ്പെടെ 30,700 പേർക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്. മടങ്ങിപ്പോകാനുള്ള യാത്രാരേഖകൾ (ഔട്ട്പാസ്) തയാറാക്കുന്നതിനായി 18,000 പേരെ അതത് രാജ്യങ്ങളുടെ എംബസികൾക്ക് കൈമാറി. 5,424 പേരുടെ വിമാന ടിക്കറ്റുകൾ ശരിയാക്കിവരികയാണെന്നും, ഇതിനകം 12,600 പേരെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തിക്കഴിഞ്ഞെന്നും അധികൃതർ അറിയിച്ചു.
അനധികൃതമായി ആളുകളെ രാജ്യത്ത് എത്തിക്കാനോ, അവർക്ക് താമസിക്കാൻ ഇടം നൽകാനോ, മറ്റ് സഹായങ്ങൾ ചെയ്യാനോ മുതിരുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കും. കൂടാതെ സഹായിക്കാൻ ഉപയോഗിച്ച വാഹനങ്ങളും വീടുകളും കണ്ടുകെട്ടുകയും, കുറ്റക്കാരുടെ വിവരങ്ങളും ചിത്രങ്ങളും മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും ചെയ്യും.
നിയമലംഘനങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നവർ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ ഉള്ളവരാണെങ്കിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റ് സ്ഥലങ്ങളിൽ ഉള്ളവർ 999, 996 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

