ഹുർമൂസ് കടലിടുക്കിൽ നാവിക സുരക്ഷയും സഞ്ചാരസ്വാതന്ത്ര്യവും ഉറപ്പാക്കാൻ സൗദി-ഒമാൻ ധാരണ
text_fieldsഹുർമൂസ് കടലിടുക്ക്
റിയാദ്: ഹുർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിെൻറ സുരക്ഷിതത്വവും സഞ്ചാരസ്വാതന്ത്ര്യവും ഉറപ്പുവരുത്തേണ്ടതിെൻറ അനിവാര്യത എടുത്തുപറഞ്ഞ് സൗദി അറേബ്യയും ഒമാനും. സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനുമായി ഒമാൻ വിദേശകാര്യമന്ത്രി ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പ്രസ്താവന.
സംഭാഷണത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വിലയിരുത്തിയ വിദേശകാര്യമന്ത്രിമാർ, പൊതുതാല്പര്യമുള്ള വിഷയങ്ങളും മേഖലയിലെ നിലവിലെ സ്ഥിതിഗതികളും വിശദമായി ചർച്ച ചെയ്തു.
ഗൾഫ് മേഖലയിൽ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനായി പരസ്പര സഹകരണവും ആശയവിനിമയവും വർധിപ്പിക്കാനും കൂട്ടായ നയതന്ത്ര പരിശ്രമങ്ങൾ ഊർജിതമാക്കാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി.
ഇതിനു പുറമെ, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് ജർറാഹ് ജാബർ അൽ അഹമ്മദ് അൽ സബാഹ് എന്നിവരുമായും സൗദി വിദേശകാര്യമന്ത്രി ടെലിഫോൺ ചർച്ചകൾ നടത്തി. മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തിയ നേതാക്കൾ പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സംയുക്ത നീക്കങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു.
സൗദി അറേബ്യക്കും അയൽരാജ്യങ്ങൾക്കുമെതിരെ ഇറാനും യെമൻ, ഇറാഖ് എന്നിവിടങ്ങളിലെ ഇറാെൻറ പിന്തുണയുള്ള ഭീകര സംഘടനകളും നടത്തുന്ന ആക്രമണങ്ങളെ നേതാക്കൾ കടുത്ത ഭാഷയിൽ അപലപിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

