കുവൈത്തിനും ബഹ്‌റൈനുമെതിരായ ഇറാൻ ആക്രമണം: സൗദി മന്ത്രിസഭ ശക്തമായി അപലപിച്ചു
text_fieldsജിദ്ദയിൽ സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭായോഗം
ജിദ്ദ: കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾക്കും, ഹുർമുസ് കടലിടുക്കിലെ സമുദ്ര ഗതാഗത സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും എതിരെ തുടരുന്ന ഇറാനിയൻ ആക്രമണങ്ങളെ സൗദി മന്ത്രിസഭ ശക്തമായി അപലപിച്ചു. സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ പ്രമേയം പാസാക്കിയത്.
ഇറാെൻറ ഇത്തരം നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ കരാറുകളുടെയും നഗ്നമായ ലംഘനമാണെന്ന് യോഗം വിലയിരുത്തി. സ്വന്തം പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ കുവൈത്തും ബഹ്‌റൈനും സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സൗദി അറേബ്യയുടെ പൂർണ പിന്തുണയും ഐക്യദാർഢ്യവും മന്ത്രിസഭ ആവർത്തിച്ചു വ്യക്തമാക്കി.
ജിദ്ദയിൽ സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭായോഗം
ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിെൻറ വിശദാംശങ്ങളും യോഗം അവലോകനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം, പ്രാദേശിക-അന്തർദേശീയ സംഭവവികാസങ്ങൾ, മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ എന്നിവ ഇരുനേതാക്കളും ചർച്ച ചെയ്തതായി മന്ത്രിസഭയെ അറിയിച്ചു.
കൂടാതെ, ഗൾഫ് സഹകരണ കൗൺസിലും (ജി.സി.സി) അമേരിക്കയും തമ്മിൽ നടന്ന മന്ത്രിതല യോഗത്തിെൻറ തീരുമാനങ്ങൾക്ക് മന്ത്രിസഭ പൂർണ പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ തുടർച്ചയായ വളർച്ച മുൻനിർത്തി, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ യോഗം വിലയിരുത്തി.
മക്കയിലെ ഡിസ്ട്രിക്റ്റ് വികസന പരിപാടിയുടെ പുതിയ ഘട്ടത്തിന് തുടക്കം കുറിച്ചതും, റിയാദിലെ റിങ് റോഡുകളും പ്രധാന ജങ്ഷനുകളും വികസിപ്പിക്കുന്നതിനുള്ള നടപടികളും യോഗത്തിൽ പരാമർശിച്ചു. ഒപ്പം, രാജ്യത്ത് വിജയകരമായി സംഘടിപ്പിച്ച ‘സൗദി ജലവാര സമ്മേളന’ത്തിെൻറ ആദ്യ പതിപ്പിനെ മന്ത്രിസഭ പ്രത്യേകം പ്രശംസിച്ചു.
2026-ലെ ഐക്യരാഷ്ട്രസഭയുടെ പൊതുസേവന അവാർഡ് കരസ്ഥമാക്കിയ സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റിയെ (സദ്യ) മന്ത്രിസഭ അഭിനന്ദിച്ചു. സുസ്ഥിരമായ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും, അറിവധിഷ്ഠിത വികസനത്തിനായി ആധുനിക സാങ്കേതികവിദ്യകളും ഡാറ്റയും ഫലപ്രദമായി ഉപയോഗിക്കുന്നതിലും സൗദി കൈവരിച്ചുകൊണ്ടിരിക്കുന്ന വലിയ നേട്ടങ്ങളുടെ തുടർച്ചയാണിത്.
ലഹരിമരുന്നിനെതിരെയുള്ള ആഭ്യന്തര മന്ത്രാലയത്തിെൻറ കർശന നടപടികളെയും മുൻകരുതൽ സുരക്ഷാ പദ്ധതികളെയും യോഗം അഭിനന്ദിച്ചു. കള്ളക്കടത്തുകാരെയും വിതരണക്കാരെയും പിടികൂടുന്നതിൽ മന്ത്രാലയം കൈവരിച്ച വിജയങ്ങൾ സമൂഹത്തിെൻറ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തിെൻറ നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും ഏറെ സഹായകരമാണെന്ന് മന്ത്രിസഭ കൂട്ടിചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

