സൗദി അരാംകോയുടെ ലാഭത്തിൽ വൻ കുതിപ്പ്: മൂന്ന് മാസത്തിനുള്ളിൽ 120,00 കോടി റിയാൽ മറികടന്നു
text_fieldsഅരാംകോ സി.ഇ.ഒ എൻജി. അമീൻ നാസർ
റിയാദ്: ആഗോള ഊർജ്ജ വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും കരുത്തുറ്റ സാമ്പത്തിക പ്രകടനവുമായി ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോ. 2026-െൻറ ആദ്യ പാദത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ 25.5 ശതമാനം വർധനവുണ്ടായതായി അധികൃതർ അറിയിച്ചു.
ഞായറാഴ്ച പുറത്തിറക്കിയ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം, ഇക്കഴിഞ്ഞ മാർച്ച് അവസാനത്തോടെ കമ്പനിയുടെ അറ്റാദായം 120,13 കോടി റിയാലായി ഉയർന്നു. 2025-ലെ ഇതേ കാലയളവിൽ ഇത് 95,70 കോടി റിയാലായിരുന്നു. എണ്ണവിലയിലുണ്ടായ വർധനവും കെമിക്കൽ ഉൽപ്പന്നങ്ങളുടെ മികച്ച വിപണനവുമാണ് ഈ നേട്ടത്തിന് പ്രധാനമായും കരുത്തേകിയത്.
ഈ പാദത്തിലെ കമ്പനിയുടെ മൊത്തം വരുമാനം 433,10 കോടി റിയാലായി രേഖപ്പെടുത്തി. മുൻ പാദത്തെ അപേക്ഷിച്ച് വരുമാനത്തിൽ വലിയ മുന്നേറ്റമാണിത്. ഉൽപ്പാദനച്ചെലവിലും നികുതി ഇനങ്ങളിലും വർധനവുണ്ടായെങ്കിലും, വിൽപനയിൽ നിന്നുള്ള വരുമാനം മികച്ച രീതിയിൽ നിലനിർത്താൻ കമ്പനിക്കായി. ചില വിനിമയ ക്രമീകരണങ്ങൾ ഉൾപ്പെടുത്തിയ ശേഷമുള്ള അറ്റാദായം 125.97 ബില്യൺ റിയാലാണെന്നും കമ്പനി വ്യക്തമാക്കി.
മികച്ച നേട്ടത്തിെൻറ പശ്ചാത്തലത്തിൽ ഓഹരി ഉടമകൾക്കുള്ള ഡിവിഡന്റും കമ്പനി പ്രഖ്യാപിച്ചു. ഒന്നാം പാദത്തിലെ അടിസ്ഥാന ഡിവിഡൻറായി 82,10 കോടി റിയാൽ വിതരണം ചെയ്യും. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 3.5 ശതമാനം കൂടുതലാണ്. ഏകദേശം 241,93 കോടി ഓഹരികൾക്കായി, ഓരോ ഓഹരിക്കും 0.3393 റിയാൽ വീതമാണ് നൽകുന്നത്. ജൂൺ ഒന്ന് വരെ ഓഹരി കൈവശമുള്ളവർക്ക് ജൂൺ ഒമ്പത് മുതൽ തുക വിതരണം ചെയ്യും.
ആഗോള ഭൗമരാഷ്്ട്രീയ സാഹചര്യങ്ങൾ സങ്കീർണമായി തുടരുന്ന ഘട്ടത്തിലും അരാംകോയുടെ പ്രവർത്തനക്ഷമത ശ്രദ്ധേയമാണെന്ന് കമ്പനി സി.ഇ.ഒ എൻജി. അമീൻ നാസർ പറഞ്ഞു. ഹുർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണങ്ങളും ഊർജ്ജ വിപണിയിലെ തടസ്സങ്ങളും മറികടക്കാൻ അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ സഹായകമായി. പ്രതിദിനം 70 ലക്ഷം ബാരൽ എന്ന പൂർണ ശേഷിയിൽ ഈ പൈപ്പ്‌ലൈൻ പ്രവർത്തിച്ചതിലൂടെ എണ്ണ വിതരണം തടസ്സമില്ലാതെ ഉറപ്പാക്കാൻ സാധിച്ചു.
ലോക സമ്പദ്‌വ്യവസ്ഥയുടെയും ഊർജ്ജ സുരക്ഷയുടെയും കാര്യത്തിൽ എണ്ണയ്ക്കും ഗ്യാസിനുമുള്ള നിർണായക പങ്ക് നിലവിലെ സാഹചര്യങ്ങൾ ഒരിക്കൽക്കൂടി തെളിയിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുടെ വൈദഗ്ധ്യവുമാണ് അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന മാറ്റങ്ങളെ കാര്യക്ഷമമായി നേരിടാൻ കമ്പനിയെ സഹായിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

