ഇറാനെതിരെ 'രാഷ്ട്രീയേതര നീക്കങ്ങൾ' പരിഗണനയിലെന്ന് സൗദി അറേബ്യയുടെ ശക്തമായ മുന്നറിയിപ്പ്
text_fieldsറിയാദ്: മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ഇറാനെതിരെ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. റിയാദിൽ നടന്ന നിർണായക നയതന്ത്ര കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ സൗദിയുടെ നിലപാട് വ്യക്തമാക്കിയത്.
നയതന്ത്രം പരാജയപ്പെട്ടാൽ മറ്റു മാർഗങ്ങൾ
ഇറാൻ അവരുടെ നിലപാടുകൾ പുനഃപരിശോധിക്കണമെന്നും ആക്രമണങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു. രാഷ്ട്രീയമായ ഒത്തുതീർപ്പ് ശ്രമങ്ങൾക്കൊപ്പം തന്നെ ‘രാഷ്ട്രീയേതരമായ പോംവഴികളും’ തങ്ങളുടെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. സമാധാന ചർച്ചകൾക്കും സംഘർഷം ലഘൂകരിക്കുന്നതിനും മുൻഗണന നൽകുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളുടെ മുൻനിലപാടുകളിൽ നിന്നുള്ള ശ്രദ്ധേയമായ മാറ്റമായാണ് ഈ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.
ബ്ലാക്ക് മെയിലിങ്ങിന് വഴങ്ങില്ല
റിയാദിൽ ഉന്നതതല യോഗം നടന്നുകൊണ്ടിരിക്കെ തന്നെ റിയാദിന് നേരെയും ഖത്തറിലെ റാസ് ലഫാൻ വ്യാവസായിക സമുച്ചയത്തിന് നേരെയും ഇറാൻ നടത്തിയ ആക്രമണങ്ങളെ സൗദി വിദേശകാര്യ മന്ത്രി ശക്തമായി അപലപിച്ചു. അറബ്-ഇസ്‌ലാമിക രാജ്യങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ഇറാെൻറ ശ്രമമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം ഭീഷണികൾക്ക് മുന്നിൽ തങ്ങൾ വഴങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ രണ്ടാഴ്ചയായി മേഖലയിൽ സമാധാനം നിലനിർത്തണമെന്നും തങ്ങൾ ഈ യുദ്ധത്തിെൻറ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്നും ജി.സി.സി രാജ്യങ്ങൾ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ സമാധാന ശ്രമങ്ങളെ ബലഹീനതയായി കാണരുതെന്നും, ഇറാെൻറ നടപടികൾ അവർക്ക് തന്നെ രാഷ്ട്രീയമായും ധാർമികമായും തിരിച്ചടിയാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
പ്രതിരോധം എന്ന നിലപാടിൽ നിന്ന് ആവശ്യമായ ശക്തമായ നടപടികളിലേക്ക് സൗദി അറേബ്യ മാറുന്നു എന്നതിെൻറ സൂചനയായാണ് ‘രാഷ്ട്രീയേതര നീക്കങ്ങൾ’ എന്ന പദപ്രയോഗം ചൂണ്ടിക്കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

