ഫലസ്തീൻ ജനതക്ക് കൈത്താങ്ങായി സൗദി; പുതിയ ദുരിതാശ്വാസ വ്യൂഹം ഗസ്സയിലെത്തി
text_fieldsറിയാദ്: ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സൗദി അറേബ്യ നടത്തിവരുന്ന ജനകീയ കാമ്പയിെൻറ ഭാഗമായി പുതിയ ദുരിതാശ്വാസ സാമഗ്രികൾ ഗസ്സയിലെത്തിച്ചു. കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ ലഭ്യമാക്കിയ ഭക്ഷ്യക്കിറ്റുകൾ അടങ്ങിയ പുതിയ സഹായ വ്യൂഹമാണ് കഴിഞ്ഞ ദിവസം ഗസ്സയിൽ എത്തിയത്. ഗസ്സയിൽ കിങ് സൽമാൻ റിലീഫ് സെൻററിെൻറ ഔദ്യോഗിക പങ്കാളികളായ ‘സൗദി സെൻറർ ഫോർ കൾചർ ആൻഡ് ഹെറിറ്റേജ്’ ദുരിതാശ്വാസ സാമഗ്രികൾ ഏറ്റുവാങ്ങി. അഭയാർത്ഥി ക്യാമ്പുകളിലും താൽക്കാലിക പാർപ്പിട കേന്ദ്രങ്ങളിലും കഴിയുന്ന, ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ള കുടുംബങ്ങളിലേക്ക് ഈ ഭക്ഷ്യക്കിറ്റുകൾ നേരിട്ടെത്തിക്കാൻ ഇവരുടെ ഫീൽഡ് ടീമുകൾ ഗസ്സയിൽ സജീവമായി രംഗത്തുണ്ട്.
ഇതിനുപുറമേ, കിങ് സൽമാൻ റിലീഫ് സെൻററിെൻറ കീഴിലുള്ള സെൻട്രൽ കിച്ചൻ വഴി കഴിഞ്ഞ ദിവസം ഗസ്സയിലെ ജനങ്ങൾക്ക് വലിയ തോതിൽ ഭക്ഷണ വിതരണവും നടത്തി. മധ്യ-തെക്കൻ ഗസ്സയിലെ ഏറ്റവും ദുർബലരായ ജനവിഭാഗങ്ങൾക്കായി 24,800 ചൂടുള്ള ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്. സൗദിയുടെ ജനകീയ കാമ്പയിെൻറ ഭാഗമായി നടന്ന ഈ പദ്ധതിയിലൂടെ 24,800 വ്യക്തികൾക്ക് നേരിട്ട് പ്രയോജനം ലഭിച്ചു. നിലവിലെ കടുത്ത മാനുഷിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഫലസ്തീൻ ജനതക്ക് എല്ലാവിധ പിന്തുണയും ഉറപ്പാക്കുക എന്ന സൗദി അറേബ്യയുടെ സുദൃഢവും സുസ്ഥിരവുമായ നിലപാടിെൻറ തുടർച്ചയാണിത്. തങ്ങളുടെ പ്രധാന മാനുഷിക സേവന വിഭാഗമായ കിങ് സൽമാൻ റിലീഫ് സെൻററിലൂടെ വിവിധ തരത്തിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് രാജ്യം ഗസ്സയിൽ നിരന്തരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

