റമദാനിൽ ഇരുഹറമുകളിൽ കരുതലിന്റെ മാലാഖമാരായി റെഡ് ക്രസൻറ് പ്രവർത്തകർ
text_fieldsമദീന: റമദാൻ മാസത്തിൽ മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും എത്തുന്ന തീർഥാടകർക്ക് മികച്ച ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കി റെഡ് ക്രസൻറിന്‍റെ സന്നദ്ധ പ്രവർത്തകർ ശ്രദ്ധേയമാകുന്നു. ഇരു ഹറമുകളുടെ പരിസരങ്ങളിലും വിവിധ കേന്ദ്രങ്ങളിലും മെഡിക്കൽ സഹായം ആവശ്യമുള്ളവർക്ക് സേവനം നൽകാൻ അതോറിറ്റിയുടെ മെഡിക്കൽ ടീമുകൾ സജീവമാണ്.
ഉംറ തീർഥാടകർക്കും രാത്രി നമസ്കാരങ്ങളിൽ പങ്കെടുക്കാൻ എത്തുന്ന ആയിരക്കണക്കിന് വിശ്വാസികൾക്കും ആവശ്യമായ മെഡിക്കൽ സഹായം ലഭ്യമാക്കാൻ ആംബുലൻസ് അടക്കമുള്ള വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
തിരക്കേറിയ പ്രദേശങ്ങളിൽ വേഗത്തിലുള്ള വൈദ്യസഹായം ഉറപ്പുവരുത്തുന്നതിനായി മെഡിക്കൽ ടീമുകൾ കാൽനടയായി പട്രോളിംഗ് നടത്തുന്നുണ്ടെന്നും ഇതിനായി വിവിധ സംവിധാനങ്ങൾ വിന്യസിച്ചിട്ടുണ്ടെന്നും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം, റമദാനിലെ അവസാന ദിവസങ്ങളിൽ തിരക്ക് വർധിക്കാനിടയുള്ളതിനാൽ മക്കയിലേക്കും മദീനയിലേക്കുമുള്ള പ്രധാന റോഡുകളിലും ആക്സസ് പോയിന്റുകളിലും റോഡ് സുരക്ഷാ സേന പരിശോധനകളും പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്.
വിവിധ ചെക്ക്‌പോസ്റ്റുകളിലും പ്രധാന റോഡുകളിലെ കേന്ദ്രങ്ങളിലും സുരക്ഷാ മുന്നൊരുക്കങ്ങൾ ഊർജിതമാണ്. വിഷൻ 2030 ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഇരു ഹറമുകളിലും സന്നദ്ധസേവനം പ്രോത്സാഹിപ്പിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി റെഡ് ക്രസന്റ് അതോറിറ്റി വിപുലമായ സജ്ജീകരണങ്ങളാണ് ഇതിനകം പൂർത്തിയാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

