പുതിയ ഹജ്ജ് സീസണിനായുള്ള ഒരുക്കം ആരംഭിച്ചു: 75-ലധികം രാജ്യങ്ങളുമായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം ചർച്ച നടത്തി
text_fieldsറിയാദ്: അടുത്ത ഹജ്ജ് സീസണിനായുള്ള മുൻകൂട്ടിയുള്ള ആസൂത്രണങ്ങളുടെയും ഏകോപനങ്ങളുടെയും ഭാഗമായി, ലോകമെമ്പാടുമുള്ള 75-ലധികം രാജ്യങ്ങളിലെ ഹജ്ജ് കാര്യ ഓഫീസുകളുമായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം പ്രാഥമിക കൂടിക്കാഴ്ചകൾക്ക് തുടക്കം കുറിച്ചു.
തീർത്ഥാടകരുടെ യാത്ര കൂടുതൽ ആയാസരഹിതമാക്കുന്നതിനും പ്രവർത്തന സന്നദ്ധത ഉറപ്പുവരുത്തുന്നതിനുമാണ് ഈ മുന്നൊരുക്കങ്ങൾ. ഈ കൂടിക്കാഴ്ചകളിൽ ഓരോ രാജ്യങ്ങളിലെയും ഹജ്ജ് കാര്യ ഓഫീസുകളുടെ പ്രവർത്തന പദ്ധതികൾ, ഹജ്ജ് നിർവഹണവുമായി ബന്ധപ്പെട്ട പുതിയ നിർദ്ദേശങ്ങൾ, പ്രധാന ചട്ടങ്ങൾ എന്നിവ വിശദമായി അവലോകനം ചെയ്യും.
ഇതിനുപുറമേ, മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ തന്നെ മുഴുവൻ തയ്യാറെടുപ്പുകളും പൂർത്തിയാക്കുന്നതിനായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഓഫീസുകളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യുകയും അവരുടെ സംശയങ്ങൾക്ക് വ്യക്തത വരുത്തുകയും ചെയ്യും. തീർത്ഥാടകർക്കായി ലഭ്യമായ എല്ലാ വിഭവങ്ങളും കാര്യക്ഷമമായി ഉപയോഗപ്പെടുത്താനും അവരുടെ യാത്ര സുഗമമാക്കാനും ഭരണനേതൃത്വം നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മുൻകൂട്ടിയുള്ള ഒരുക്കങ്ങളെന്ന് മന്ത്രാലയം വ്യക്തമാക്കി.
സൗദി വിഷൻ 2030-െൻറ ഭാഗമായ ‘പ്രോഗ്രാം ഫോർ സർവിങ് ദി ഗസ്റ്റ്സ് ഓഫ് അല്ലാഹ്’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും, വിവിധ ഹജ്ജ് ഓഫീസുകളുമായും ബന്ധപ്പെട്ട മറ്റ് ഏജൻസികളുമായും സഹകരിച്ച് സേവന നിലവാരം ഉയർത്തുന്നതിനുമാണ് ഈ നടപടികൾ സ്വീകരിച്ചു വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

