ഓപ്പറേഷൻ തൂഫാൻ ലക്ഷ്യം കാണും; ചെന്നിത്തലയുടെ നീക്കങ്ങൾ പഴുതടച്ച് -ബി.വി. പവനൻ
text_fieldsബി.വി. പവനൻ
നൗഫൽ പാലക്കാടൻ
റിയാദ്: മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പുറത്തുകൊണ്ടുവരുന്ന അഴിമതികളും അദ്ദേഹത്തിെൻറ നേതൃത്വത്തിൽ നടപ്പാക്കുന്ന ഓപ്പറേഷനുകളും പ്രതികൾക്ക് ഊരിപ്പോരാൻ കഴിയാത്തവിധം തികച്ചും പഴുതടച്ചവയാണെന്ന് മുതിർന്ന പത്രപ്രവർത്തകനും ചെന്നിത്തലയുടെ മുൻ പ്രസ് സെക്രട്ടറിയുമായിരുന്ന ബി.വി. പവനൻ അഭിപ്രായപ്പെട്ടു.
കൃത്യമായ വിവരങ്ങൾ ശേഖരിച്ച് പലതവണ ഉറപ്പുവരുത്തി സ്വയം ബോധ്യപ്പെട്ട ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കാണുന്നതും നടപടികളിലേക്ക് കടക്കുന്നതും. അതുകൊണ്ടുതന്നെ അദ്ദേഹത്തിെൻറ ഒരു നീക്കവും പാഴാകാറില്ല. ‘ഓപ്പറേഷൻ തൂഫാൻ’ പ്രഖ്യാപിച്ചപ്പോൾ ജനങ്ങൾ പ്രതീക്ഷയോടെ സ്വീകരിച്ചതും അതിെൻറ തുടർനടപടികളിൽ തൃപ്തി രേഖപ്പെടുത്തിയതും ഇതേ കാരണത്താലാണ്. തൂഫാൻ പൂർണ്ണമായും ലക്ഷ്യം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിയാദിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ ബി.വി. പവനൻ ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. വർത്തമാനകാല മാധ്യമപ്രവർത്തന രീതികളെക്കുറിച്ച് സംസാരിക്കവെ, വിഷ്വൽ മീഡിയ രംഗത്ത് പക്വമായ എഡിറ്റോറിയൽ പിൻബലത്തിെൻറ കുറവുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ബൈ മി എ കോഫി’ എന്ന ജനപ്രിയ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമിനെ വെറുമൊരു കാപ്പിക്കടയാണെന്ന് തെറ്റിദ്ധരിച്ച് ഒരു പ്രമുഖ മാധ്യമസ്ഥാപനത്തിെൻറ എഡിറ്റോറിയൽ മേധാവി പരസ്യമായി പറഞ്ഞത് ഇതിനൊരു ഉദാഹരണമാണ്.
വാർത്തകൾ ആദ്യം ആരെത്തിക്കുമെന്ന തിരക്കുപിടിച്ച മത്സര ഓട്ടത്തിൽ വസ്തുതകൾ ചോർന്നുപോകുകയും വലിയ അബദ്ധങ്ങൾ പിണയുകയും ചെയ്യുന്നു. വായനക്കാർ പത്രങ്ങൾ ഉപേക്ഷിച്ച് പൂർണമായും വിഷ്വൽ മീഡിയയിലേക്കും ന്യൂ മീഡിയയിലേക്കും മാറിയെന്ന വാദം ശരിയല്ലെന്നും പത്രം കണ്ടുകൊണ്ട് ഒരു ദിവസം ഐശ്വര്യത്തോടെ തുടങ്ങാൻ ആഗ്രഹിക്കുന്നവർ ഇന്നും ധാരാളമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ദൃശ്യ മാധ്യമങ്ങൾ പോലും ദീർഘനേരത്തെ വാർത്തകൾക്ക് പകരം പ്രസക്ത ഭാഗങ്ങൾ റീലുകളാക്കി സോഷ്യൽ മീഡിയയിലൂടെ കാണികളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. മണിക്കൂറുകളോളം ഇരുന്ന് വാർത്ത കാണുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു. ലോകത്തുണ്ടാകുന്ന വിപ്ലവകരമായ മാറ്റങ്ങൾക്ക് അനുസൃതമായി എല്ലാ മേഖലകളും മാറിക്കൊണ്ടിരിക്കുകയാണെന്നും അതിെൻറ പ്രതിഫലനം മാധ്യമരംഗത്തുമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
പുതിയ തലമുറ (ജെൻ സി) വായനാശീലമില്ലാത്തവരാണെന്ന ധാരണ തെറ്റാണെന്ന് പവനൻ വ്യക്തമാക്കി. വായനയുടെ രീതി മാറിയെന്നു മാത്രം. അന്താരാഷ്ട്ര എഴുത്തുകാരുടെ പുസ്തകങ്ങളും കരിയർ വളർച്ചയ്ക്ക് ഉതകുന്ന രചനകളുമാണ് അവർ കൂടുതലായി തിരഞ്ഞെടുക്കുന്നത്. വായന പുതിയ രൂപങ്ങളിൽ ഇപ്പോഴും സജീവമായി നിലനിൽക്കുന്നുണ്ട്.
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കുമ്പോഴാണ് കേരളകൗമുദി പൊളിറ്റിക്കൽ എഡിറ്ററായിരുന്ന ബി.വി. പവനനെ തെൻറ പ്രസ് സെക്രട്ടറിയായി നിയമിക്കുന്നത്. 1981 മുതൽ 2016 വരെ പത്രപ്രവർത്തന രംഗത്ത് സജീവമായിരുന്ന അദ്ദേഹം 2003 മുതൽ ഒരു പതിറ്റാണ്ടിലേറെക്കാലം കേരളകൗമുദിയുടെ മുഖ്യ രാഷ്ട്രീയ ലേഖകനായിരുന്നു. നെയ്യാറ്റിൻകര അവണാകുഴി സ്വദേശിയാണ്.
‘അനിലൻ’ എന്ന തൂലികാ നാമത്തിൽ 17 വർഷത്തോളം കേരളകൗമുദിയിൽ അദ്ദേഹം എഴുതിയ ‘പ്രതിവാര ചിന്തകൾ’ എന്ന രാഷ്ട്രീയ സറ്റയർ കോളം ഏറെ ശ്രദ്ധേയമായിരുന്നു. സംസ്ഥാന സർക്കാറിെൻറ പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 25 വർഷത്തിലേറെക്കാലം കേരള നിയമസഭാ നടപടികൾ റിപ്പോർട്ട് ചെയ്തതിന് നിയമസഭയുടെ പ്രത്യേക ആദരവിനും അദ്ദേഹം അർഹനായി.
‘കേരള രാഷ്ട്രീയം ഒരു കടങ്കഥ,’ ‘രമേശ് ചെന്നിത്തല പിടിച്ചുകെട്ടിയ അഴിമതികൾ’ എന്നീ പ്രശസ്ത പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ബി.വി. പവനൻ. കോളജ് പ്രിൻസിപ്പലായ ഡോ. ആർ. സുമയാണ് ഭാര്യ. പാർവതി പവനൻ, ഗോപിക പവനൻ എന്നിവർ മക്കളും സോബിൻ, ഹരിക്യഷ്ണൻ എന്നിവർ മരുമക്കളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

