ഓണക്കണി
text_fieldsഷാജി വളവിൽ
ജുബൈൽ
തൊട്ടപ്പുറത്തെ വേലിപ്പടർപ്പിൽ നിന്നൊരു
വെറ്റക്കൊടി നാമ്പെത്തിനോക്കുംപോൽ
ഓണമിതാ പടിക്കലെത്തി പ്രിയ
മാവേലിമന്നെൻറ വരവേൽപ്പായി
ചൂടുവാനാരുമില്ലാതെ കൊഴിയുന്ന
പൂവുകൾക്കിനിയൊട്ടുകാലം സുദിനം
പൂക്കള മത്സരം പുതുകോടി മേളം
ഓണത്തിൻ ചിത്രങ്ങൾ നീളെ നീളെ
കായ്കറി വാങ്ങണം വിഭവങ്ങളൊരുങ്ങണം
എന്നാലൊരു സദ്യ വാങ്ങിയാലെന്ത്
വാണിഭമില്ലാതെന്തുണ്ട് ഭൂവിൽ
ഓണത്തിനാ സ്ഥിതി നന്നേ വിചിത്രം
മോദം പകര്‍ന്നും കൊടുംപക കൊണ്ടും
തമ്മിലടിക്കുന്ന പൗരഗണം
ഓണം വന്നാലും ഉണ്ണി പിറന്നാലും
കുപ്പിയിലാണ് തുടക്കമത്രേ
പ്രജ്ഞയും ബോധവും തീറെഴുതി
ലഹരിക്കു കീഴ്പ്പെട്ട് യുവജനത
ഭാവിയെന്തെന്നറിയാതെ കൗമാരം
ധൂമചുരുളുകൾ ശ്വസിച്ചു നശിക്കുന്നു
ഓരോരോ ദിനങ്ങൾ കടന്നുപോകെ
നഷ്ടപ്പെടുത്തുന്നു നമ്മെ പരസ്പരം
നീയെനിക്കാര്, നാം തമ്മിലെന്ത്
വാക്കിൽ നേരില്ല ചിന്തയിൽ ദയയില്ല
ക്ഷേമം തിരക്കാനെത്തുന്ന മാവേലീ
കേരളനാടിെൻറ മാറ്റങ്ങളറിഞ്ഞുവോ
വരുംകൊല്ലം വന്നാൽ പൈതങ്ങൾ പോലും
അറിയാതെ പോകും പാവമീ മന്നനെ
വീട്ടകത്തെ ചെറു കാഴ്ച്ചപ്പെട്ടിയിൽ
പൊന്നോണഘോഷങ്ങൾ സജീവമാകെ
ഓണക്കളികളാൽ മുഖരിതമായൊരാ
വീട്ടുമുറ്റങ്ങൾ വിസ്മൃതിയിലായി
തുമ്പിയില്ല തുമ്പപ്പൂവുമില്ല
പഴമൊഴി പാടും പാണനില്ല
പോയകാലം തിരിച്ചെത്തുകില്ലെന്ന
നേരൊന്നു മാത്രം നീറുന്നു വാഴ്വിൽ
എങ്കിലുമിതോണക്കാലമല്ലേ
മലയാളമണ്ണിെൻറ മുദ്രയല്ലേ
മലയാളമുള്ളിൽ കിനിയുവോളം
മലനാടിനാഘോഷം ഓണം തന്നെ
ക്രമരഹിത സഹനങ്ങളേറിയാലും
കരിമഴയാണഖിലവുമെന്നാകിലും
മലയാളനാടിെൻറ സ്പന്ദനമായ്
തിരുവോണമല്ലാതെ മറ്റൊന്നില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

