റിയാദിൽ വൻ മയക്കുമരുന്ന് വേട്ട; മന്ത്രാലയ ജീവനക്കാരനും വനിതയുമടക്കം 22 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ
text_fieldsപ്രതീകാത്മക ചിത്രം
റിയാദ്: സൗദി തലസ്ഥാന നഗരം കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് കടത്തും വിതരണവും നടത്തിവന്ന 22 അംഗ ക്രിമിനൽ സംഘത്തെ സുരക്ഷാ വിഭാഗം പിടികൂടി. അറസ്റ്റിലായവരിൽ സൗദി മന്ത്രാലയ ജീവനക്കാരനും വിദേശികളും ഉൾപ്പെടുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. മന്ത്രാലയത്തിന് കീഴിലുള്ള ബന്ധപ്പെട്ട വകുപ്പിന് ലഭിച്ച കൃത്യമായ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്. പിടിയിലായവരിൽ 19 പേർ സൗദി സ്വദേശികളാണ്. ഇതിൽ ഒരാൾ മുൻസിപ്പാലിറ്റി-പാർപ്പിട മന്ത്രാലയത്തിലെ ജീവനക്കാരനാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ഇവർക്ക് പുറമെ, അതിർത്തി സുരക്ഷാ നിയമം ലംഘിച്ച് രാജ്യത്ത് കഴിഞ്ഞിരുന്ന ഒരു എത്യോപ്യൻ പൗരൻ, ഒരു മൊറോക്കൻ സ്വദേശിനിയായ സ്ത്രീ, ഒരു യമൻ പൗരൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റ് വിദേശികൾ. അറസ്റ്റിലായ പ്രതികൾക്കെതിരെയുള്ള പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയതായും തുടർ അന്വേഷണങ്ങൾക്കും വിചാരണക്കുമായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മയക്കുമരുന്ന് മാഫിയയിലൂടെ രാജ്യത്തിെൻറ സുരക്ഷയെയും ഇവിടുത്തെ യുവതലമുറയുടെ ഭാവിയെയും തകർക്കാൻ ലക്ഷ്യമിടുന്ന എല്ലാത്തരം ക്രിമിനൽ പദ്ധതികൾക്കെതിരെയും സുരക്ഷാ വിഭാഗം അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. സൗദി അറേബ്യയുടെയും പൗരന്മാരുടെയും പ്രവാസികളടങ്ങുന്ന താമസക്കാരുടെയും സുരക്ഷയ്ക്ക് ഭംഗം വരുത്താൻ ശ്രമിക്കുന്നവർ ആരായാലും അവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

