ബ്രിട്ടണിൽ സൗദി വിദ്യാർഥിയുടെ ഘാതകന് ജീവപര്യന്തം തടവ്; പരോളിന് 22 വർഷം കാത്തിരിക്കണം
text_fieldsറിയാദ്/ലണ്ടൻ: ബ്രിട്ടനിൽ സൗദി അറേബ്യൻ വിദ്യാർത്ഥി മുഹമ്മദ് അൽ ഖാസിം കൊല്ലപ്പെട്ട കേസിൽ പ്രതി ചാൾസ് കോറിഗന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. കേംബ്രിഡ്ജ് ക്രൗൺ കോടതി ഇന്ന് (വ്യാഴാഴ്ച) പുറപ്പെടുവിച്ച വിധിന്യായത്തിൽ, പ്രതിക്ക് ഇളവുകളോടെയുള്ള പരോൾ ലഭിക്കണമെങ്കിൽ കുറഞ്ഞത് 22 വർഷമെങ്കിലും ജയിൽ ശിക്ഷ പൂർത്തിയാക്കണമെന്ന് കോടതി കർശനമായി നിർദ്ദേശിച്ചു.
കഴിഞ്ഞ മാർച്ചിൽ കേസിൽ വിചാരണ പൂർത്തിയാക്കിയ കോടതി ജൂറി, പ്രതി പൂർണ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. പ്രൊസിക്യൂഷൻ സമർപ്പിച്ച ആസൂത്രിത കൊലപാതകത്തിെൻറ എല്ലാ തെളിവുകളും രണ്ടാഴ്ച നീണ്ട തുടർച്ചയായ ചർച്ചകൾക്കൊടുവിലാണ് ജൂറി അംഗീകരിച്ചത്. താൻ സ്വയം പ്രതിരോധിക്കാൻ ശ്രമിച്ചതാണെന്ന പ്രതിയുടെ വാദങ്ങളും ന്യായീകരണങ്ങളും ജൂറി പൂർണമായും തള്ളിക്കളയുകയായിരുന്നു.
ബ്രിട്ടീഷ് നിയമപ്രകാരം ആസൂത്രിത കൊലപാതക കുറ്റത്തിന് ജീവപര്യന്തം തടവ് ശിക്ഷ നൽകുന്നത് നിർബന്ധമാണ്. ശിക്ഷാ വിധി പ്രസ്താവിക്കുന്ന ഘട്ടത്തിൽ കേസിലെ മറ്റ് വശങ്ങൾ പരിഗണിച്ച് പ്രതിയുടെ മിനിമം ജയിൽ കാലാവധി 25 മുതൽ 30 വർഷം വരെയായി നിശ്ചയിക്കാൻ ജഡ്ജിക്ക് അധികാരമുണ്ട്. എന്നാൽ ഈ കേസിൽ കോടതി ഇത് 22 വർഷമായി നിജപ്പെടുത്തുകയായിരുന്നു.
വിചാരണയുടെ വിവിധ ഘട്ടങ്ങളിൽ കോടതിയിൽ പ്രദർശിപ്പിച്ച സിസിടിവി ദൃശ്യങ്ങൾ പ്രതിക്കെതിരെയുള്ള നിർണ്ണായക തെളിവുകളായി മാറി. മുഹമ്മദ് അൽ ഖാസിമിെൻറ അവസാന നിമിഷങ്ങളും, പ്രതി ഇയാളെ കത്തികൊണ്ട് കുത്തുന്നതും, അതിനുശേഷം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുന്നതും ഈ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
10 ആഴ്ച നീണ്ടുനിൽക്കുന്ന ഒരു പഠന പ്രോഗ്രാമിനായി കേംബ്രിഡ്ജിൽ എത്തിയപ്പോഴാണ് സൗദി വിദ്യാർത്ഥിക്ക് നേരെ മാരകമായ ആക്രമണമുണ്ടാകുന്നത്. തുടർന്ന് കേംബ്രിഡ്ജ് സ്വദേശിയായ ചാൾസ് കോറിഗനെ (22) കൊലപാതകക്കുറ്റത്തിനും പൊതുസ്ഥലത്ത് മാരകായുധം കൈവശം വെച്ചതിനും ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തുത്. കൊലപാതകത്തിന് ശേഷം പ്രതിയെ ഒളിവിൽ പോകാനും രക്ഷപ്പെടാനും സഹായിച്ചെന്ന സംശയത്തിെൻറ പേരിൽ മറ്റ് രണ്ടുപേരെയും യുകെ അധികൃതർ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

