സൗദി അറേബ്യയുമായി നിരന്തര സമ്പർക്കമുണ്ടെന്ന് ഇറാൻ; ‘ബീജിങ് കരാറിൽ ഇറാനും സൗദിയും ഉറച്ചുനിൽക്കുന്നു’
text_fieldsറിയാദ്: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനുമായും മറ്റ് ഉന്നത സൗദി ഉദ്യോഗസ്ഥരുമായും താൻ നിരന്തര സമ്പർക്കം പുലർത്തുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാനെതിരായ നീക്കങ്ങൾക്കായി തങ്ങളുടെ മണ്ണോ, ജലപാതകളോ, വ്യോമാതിർത്തിയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി അറേബ്യ പൂർണ്ണഉറപ്പുനൽകിയതായി അദ്ദേഹം വ്യക്തമാക്കി.
2023 മാർച്ചിൽ ചൈനയുടെ മധ്യസ്ഥതയിൽ ഒപ്പുവെച്ച ബീജിങ് കരാറിനോട് ഇരുരാജ്യങ്ങളും പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഇൻഡിപെൻഡന്റ് അറേബ്യ'യ്ക്ക് നൽകിയ അഭിമുഖത്തിൽ, പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങൾക്ക് ഉത്തരവാദികൾ വാഷിങ്ടണും തെൽ അവീവുമാണെന്ന് അരാഗ്ചി ആരോപിച്ചു. അമേരിക്കയുടെയും ഇസ്രായേലിന്റെയും അധിനിവേശ നടപടികൾ മേഖലയെയാകെ അപകടത്തിലാക്കിയിരിക്കുകയാണെന്നും അയൽരാജ്യങ്ങളെ ഇറാൻ ഒരിക്കലും ശത്രുക്കളായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
"ഞങ്ങൾ അയൽരാജ്യങ്ങളുടെ സുഹൃത്തുക്കളാണ്. ഈ മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യം അസ്ഥിരത മാത്രമാണ് നൽകിയിട്ടുള്ളത്. ഈ യുദ്ധം മേഖലയ്ക്ക് മേൽ അടിച്ചേൽപ്പിക്കപ്പെട്ടതാണ്. എന്നാൽ ആക്രമണകാരികൾക്ക് ഇറാൻ കടുത്ത ഭാഷയിൽ മറുപടി നൽകും’ -അദ്ദേഹം മുന്നറിയിപ്പ് നൽകി.
യുദ്ധകാലത്തെ മിസൈൽ ആക്രമണങ്ങൾ മൂലം ഗൾഫ് രാജ്യങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ക്ഷമാപണം നടത്തിയതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രിയുടെ ഈ പ്രസ്താവന. ഇറാനെതിരെ ആക്രമണം നടത്താൻ മണ്ണ് വിട്ടുകൊടുക്കാത്ത പക്ഷം, അയൽരാജ്യങ്ങളെ ലക്ഷ്യം വെക്കുന്നത് അവസാനിപ്പിക്കാൻ ഇറാൻ തീരുമാനിച്ചതായും അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

