ഖത്തീഫിലെ ‘അബു ലൗസ’ പൈതൃക സ്മാരകം പുനരുദ്ധരിച്ച് ഹെറിറ്റേജ് കമീഷൻ
text_fieldsപൈതൃക സ്മാരകങ്ങളിലൊന്നായ ‘അബു ലൗസ’ സൗധം പുനരുദ്ധരിച്ചപ്പോൾ
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫ് ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ‘അബു ലൗസ’ പൈതൃക സ്മാരകം സൗദി ഹെറിറ്റേജ് കമീഷൻ വിജയകരമായി പുനരുദ്ധരിച്ചു. മേഖലയിലെ ഏറ്റവും പ്രശസ്തമായ നീരുറവകളിലൊന്നിന് മുകളിലാണ് ഈ ചരിത്ര നിർമിതി നിലകൊള്ളുന്നത്.
ഒന്നര നൂറ്റാണ്ടിലധികമായി പ്രാദേശികവാസികളെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന ഈ പ്രദേശം, ആധുനികതയുടെ കടന്നുകയറ്റങ്ങൾക്കിടയിലും പഴമയുടെയും പരമ്പരാഗത ജീവിതരീതികളുടെയും നേരടയാളമായി നിലകൊള്ളുന്നു.
ഹിജ്റ 1289ൽ ഖത്തീഫ് മേഖലയിലെ ഒരു പട്ടണത്തിൽ നിർമിക്കപ്പെട്ട ഈ കെട്ടിടം, അക്കാലത്തെ പ്രാദേശിക വാസ്തുവിദ്യാ മികവിെൻറയും സർഗ്ഗാത്മകതയുടെയും തെളിവാണ്. കടൽക്കല്ല്, പ്ലാസ്റ്റർ, ഈന്തപ്പനത്തടികൾ തുടങ്ങിയ പരമ്പരാഗത സാമഗ്രികൾ മാത്രം ഉപയോഗിച്ചാണ് പ്രദേശവാസികളായ നിർമാതാക്കൾ ഇത് പണിതുയർത്തിയത്.
സാംസ്കാരിക പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി 2025ൽ വിവിധ ഘട്ടങ്ങളിലായാണ് ഹെറിറ്റേജ് കമീഷൻ ഇതിെൻറ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടപ്പാക്കിയത്.
കെട്ടിടത്തിെൻറ ചരിത്രവും പഴക്കവും കൃത്യമായി രേഖപ്പെടുത്തിയ ശേഷം, തനിമ ചോർന്നുപോകാത്ത വിധം പരമ്പരാഗത സാമഗ്രികൾ ഉപയോഗിച്ചുതന്നെ നിർമ്മിതിയെ ബലപ്പെടുത്തുകയായിരുന്നു.
ഇതോടെ കിഴക്കൻ മേഖലയിലെ പ്രധാന സാംസ്കാരിക കേന്ദ്രങ്ങളിലൊന്നായി അബു ലൗസയെ ഉയർത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യവും ഓർമകളും പേറുന്ന നിരവധി ചരിത്ര നിർമിതികൾ ഇപ്പോഴും ഖത്തീഫ് നഗരത്തിലുണ്ട്. കാലത്തിെൻറ പ്രതിസന്ധികളെയും ആധുനിക നിർമാണ രീതികളെയും വെല്ലുവിളിക്കുന്ന ശാസ്ത്രീയ അടിത്തറയാണ് ഇവയുടെ നിലനിൽപിന് ആധാരം. ഇത്തരം പുരാതന നിർമിതികളെ അവയുടെ തനിമയോടെ പുനരുജ്ജീവിപ്പിച്ച് നിലനിർത്താനുള്ള വിപുലമായ ശ്രമങ്ങളിലാണ് നിലവിൽ ഹെറിറ്റേജ് കമീഷൻ.
സൗദി വിഷൻ 2030-െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിെൻറ ഭാഗമായാണ് സാംസ്കാരിക പൈതൃകങ്ങൾ സംരക്ഷിക്കുന്ന ഈ പദ്ധതി നടപ്പാക്കുന്നത്.
ചരിത്രപരമായ വേരുകളുമായുള്ള സമൂഹത്തിെൻറ ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം, സാംസ്കാരിക മേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് പൈതൃക കേന്ദ്രങ്ങളെ സുസ്ഥിര വികസനത്തിനും ടൂറിസത്തിനും ഉതകുന്ന സജീവ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

