ഒഴിഞ്ഞുകിടക്കുന്ന വസ്തുക്കൾക്കും കെട്ടിടങ്ങൾക്കും ഫീസ് ചുമത്തും: നിർണായക നിയമത്തിന് സൗദി മന്ത്രാലയത്തിെൻറ അംഗീകാരം
text_fieldsറിയാദ്: രാജ്യത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സന്തുലിതാവസ്ഥ ഉറപ്പുവരുത്തുന്നതിനായി ഒഴിഞ്ഞുകിടക്കുന്ന വസ്തുവകകൾക്ക് ഫീസ് ചുമത്തുന്നതിനുള്ള എക്സിക്യൂട്ടീവ് റെഗുലേഷന് സൗദി മുൻസിപ്പൽ, ഗ്രാമകാര്യ, പാർപ്പിട മന്ത്രാലയം അംഗീകാരം നൽകി. ബുധനാഴ്ചയാണ് മന്ത്രാലയം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
റിയൽ എസ്റ്റേറ്റ് മേഖലയുടെ പുരോഗതിക്കും വിപണിയിലെ സുസ്ഥിരതയ്ക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ നൽകിയ നിർദ്ദേശങ്ങളുടെ തുടർച്ചയായാണ് ഈ പുതിയ നടപടി. നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം ‘ഒഴിഞ്ഞുകിടക്കുന്നവ’ എന്ന് കണ്ടെത്തുന്ന വസ്തുവകകൾ നിയന്ത്രിക്കുന്നതിനുള്ള ഒരു സുപ്രധാന ഉപാധിയായാണ് ഈ ചട്ടങ്ങൾ പ്രവർത്തിക്കുക.
റിയൽ എസ്റ്റേറ്റ് ആസ്തികളുടെ ഉപയോഗക്ഷമത പരമാവധി വർധിപ്പിക്കുക എന്നതാണ് ഈ നിയമത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഉപയോഗിക്കാതെ കിടക്കുന്ന വസ്തുവകകൾ വിപണിയിലേക്ക് എത്തിക്കുന്നതിനും, അതുവഴി വിപണിയിൽ ലഭ്യമായ കെട്ടിടങ്ങളുടെയും ഭൂമിയുടെയും എണ്ണം വർധിപ്പിച്ച് ആവശ്യക്കാർക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കാനും ഇത് സഹായിക്കും. വിപണിയിലെ വിലനിലവാരവും ലഭ്യതയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ ഈ നീക്കം അത്യന്താപേക്ഷിതമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഈ നിയമം ഏതൊക്കെ നഗരങ്ങളിലാണ് നടപ്പാക്കുക എന്നതിനെക്കുറിച്ചും, അതിെൻറ ഭൂമിശാസ്ത്രപരമായ പരിധിയെക്കുറിച്ചും വരും ദിവസങ്ങളിൽ മന്ത്രാലയം വിശദമായ അറിയിപ്പ് നൽകും. നിലവിലുള്ള മാനദണ്ഡങ്ങൾക്കനുസൃതമായി പ്രായോഗിക ഘട്ടത്തിലേക്ക് മാറുന്ന നഗരങ്ങളുടെ പട്ടിക ഉടൻ പുറത്തുവിടുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

