ഹജ്ജ് ഒരുക്കം: മക്കയിലേക്ക് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി; ഹജ്ജ് വിസ ഇല്ലാത്തവർക്ക് അനുമതിയില്ല
text_fieldsമക്ക: വിശുദ്ധ ഹജ്ജ് കർമ്മത്തിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായി മക്ക നഗരത്തിലേക്ക് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവ് പ്രാബല്യത്തിൽ വന്നു. ഹജ്ജ് വിസയുള്ളവർക്ക് മാത്രമായിരിക്കും ഇനി മുതൽ നഗരത്തിലേക്ക് പ്രവേശനം അനുവദിക്കുക.
ഹജ്ജ് വിസ ഒഴികെയുള്ള മറ്റ് വിസകൾ കൈവശമുള്ളവർക്ക് മക്കയിൽ പ്രവേശിക്കുന്നതിനോ അവിടെ തുടരുന്നതിനോ നിലവിൽ അനുമതിയില്ല. ഇതിനോടകം ഉംറ വിസയിൽ എത്തിയ തീർത്ഥാടകർ അനുവദിക്കപ്പെട്ട കാലാവധിക്കുള്ളിൽ തന്നെ രാജ്യം വിടണമെന്ന് മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഹജ്ജ് സീസൺ പ്രമാണിച്ച് സൗദി പൗരന്മാർ, ജി.സി.സി സ്വദേശികൾ, താമസരേഖയുള്ള വിദേശികൾ (ഇഖാമയുള്ളവർ) എന്നിവർക്ക് 'നുസുക്' പ്ലാറ്റ്‌ഫോം വഴി നൽകിയിരുന്ന ഉംറ പെർമിറ്റുകളും താൽക്കാലികമായി നിർത്തിവെച്ചു.
മക്കയിലെ ഗതാഗതം സുഗമമാക്കുന്നതിനും തീർത്ഥാടകർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനുമായി വർഷംതോറും സ്വീകരിക്കുന്ന മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പുതിയ ക്രമീകരണങ്ങൾ. നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങളിൽ പാസ്‌പോർട്ട് വിഭാഗം (ജവാസത്ത്) പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും സ്ഥിരം പരിശോധനാ കേന്ദ്രങ്ങൾക്ക് പുറമെ പ്രധാന റോഡുകളിൽ താൽക്കാലിക ചെക്ക് പോയിൻ്റുകൾ സ്ഥാപിക്കുകയും ചെയ്തു.
ഹജ്ജ് പെർമിറ്റോ മതിയായ രേഖകളോ ഇല്ലാതെ നഗരത്തിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കനത്ത പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ മക്കയിൽ നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

