ട്രംപിന്റെ ഗസ്സ സമാധാന പദ്ധതി ഇസ്രായേൽ തള്ളി: സൗദി ഉൾപ്പെടെ എട്ട് രാജ്യങ്ങൾ ശക്തമായി അപലപിച്ചു
text_fieldsറിയാദ്: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച സമഗ്ര സമാധാന പദ്ധതിയും ഇതിെൻറ ഭാഗമായുള്ള റോഡ്‌മാപ്പും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രരൂപവത്കരണവും ഇസ്രായേൽ പരസ്യമായി നിരസിച്ചതിനെ സൗദി അറേബ്യ ഉൾപ്പെടെയുള്ള എട്ട് പ്രമുഖ രാജ്യങ്ങൾ ശക്തമായി അപലപിച്ചു.
സൗദി അറേബ്യ, ഈജിപ്ത്, ജോർദാൻ, പാകിസ്താൻ, ഇന്തോനേഷ്യ, തുർക്കി, ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയിലാണ് ഇസ്രായേൽ നിലപാടിനെതിരെ പ്രതിഷേധം ഉയർത്തിയത്.
യു.എൻ രക്ഷാസമിതി അംഗീകരിച്ച പ്രമേയത്തിൽ ഉൾപ്പെടുത്തിയ പദ്ധതിയെയാണ് ഇസ്രായേൽ തള്ളിക്കളഞ്ഞത്. ഈ നിഷേധാത്മക സമീപനം മേഖലയിലെ സമാധാനശ്രമങ്ങളെ അപകടത്തിലാക്കുമെന്നും ഗസ്സയിലും മറ്റ് അധിനിവിഷ്ട പ്രദേശങ്ങളിലും സ്ഥിതിഗതികൾ വീണ്ടും വഷളാകുന്നതിെൻറ സമ്പൂർണ ഉത്തരവാദിത്തം ഇസ്രായേലിനായിരിക്കുമെന്നും മന്ത്രിമാർ ചൂണ്ടിക്കാട്ടി.
ഫലസ്തീൻ വിഭാഗങ്ങൾ അംഗീകരിച്ച ഈ റോഡ്‌മാപ്പ്, ഈജിപ്ത്, ഖത്തർ, തുർക്കി, യു.എസ്.എ, ഗസ്സയിലെ ഉന്നത പ്രതിനിധി, പീസ് കൗൺസിൽ എന്നീ മധ്യസ്ഥരുടെ ദീർഘനാളത്തെ പരിശ്രമഫലമായി രൂപപ്പെട്ടതാണ്. ഇസ്രായേൽ സേനയുടെ പിൻവാങ്ങൽ, അന്താരാഷ്ട്ര സ്ഥിരത സേനയുടെ വിന്യാസം, നാഷനൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗസ്സയിലേക്ക് ഭരണാധികാരം കൈമാറൽ, മേഖലയുടെ പുനർനിർമാണം, ആയുധങ്ങൾ പിടിച്ചെടുക്കൽ എന്നിവയാണ് പദ്ധതിയിലെ പ്രധാന ഘട്ടങ്ങൾ.
പദ്ധതി നടപ്പാക്കുന്നതിൽ ഇസ്രായേൽ കൂടുതൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കാൻ അമേരിക്കയുടെ സജീവമായ ഇടപെടൽ തുടർന്നും ഉണ്ടാകണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു. റോഡ്‌മാപ്പ് നടപ്പാക്കുന്നതിലൂടെ മാത്രമേ ഗസ്സയിലെ ഗുരുതരമായ മാനുഷിക പ്രതിസന്ധിക്ക് പരിഹാരം കാണാനും പുനരധിവാസം സാധ്യമാകാനും കഴിയൂ.
1967-ലെ അതിർത്തികൾ അടിസ്ഥാനമാക്കി, കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്രവും പരമാധികാരമുള്ളതുമായ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ മാത്രമേ ശാശ്വതമായ സമാധാനം സാധ്യമാകൂ എന്ന് എട്ട് രാജ്യങ്ങളും ആവർത്തിച്ചു. ഫലസ്തീൻ രാഷ്ട്രരൂപവത്കരണം തടയാനുള്ള ഏകപക്ഷീയ നീക്കങ്ങൾ പ്രാദേശിക സുരക്ഷയെ തകർത്തുകളയും.
പീസ് കൗൺസിൽ നടത്തുന്ന സമാധാന ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച വിദേശകാര്യ മന്ത്രിമാർ, സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് സുഗമമായി കടക്കാൻ അന്താരാഷ്ട്ര സമൂഹം സഹകരിക്കണമെന്നും സംയുക്ത പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

