ധർമേന്ദ്ര പ്രധാൻ രാജി; അധികാര ധാർഷ്ട്യത്തിനുമേൽ ജനകീയ പ്രതിരോധത്തിന്റെ വിജയം
text_fieldsദേശീയ യോഗ്യത പരീക്ഷയായ ‘നീറ്റ്’ പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപ്പേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് ഡൽഹിയിലെ ജന്തർ മന്തറിലും രാജ്യത്താകമാനവും വിദ്യാർത്ഥി-യുവജന സമൂഹം ശക്തമായ പ്രക്ഷോഭങ്ങൾ നടത്തി. കോക്രോച് ജനതാ പാർട്ടി (സി.ജെ.പി) ഉൾപ്പെടെയുള്ള സംഘടനകൾ മുന്നിൽ നിന്ന് നയിച്ച ഈ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിനൊടുവിൽ കേന്ദ്ര ഭരണകൂടം മുട്ടുമടക്കുകയും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കാൻ നിർബന്ധിതനാവുകയും ചെയ്തു.
ഭരണകൂട ധാർഷ്ട്യത്തിനും ഫാഷിസ്റ്റ് പ്രവണതകൾക്കും എതിരെയുള്ള ജനാധിപത്യപരമായ പ്രതിരോധത്തിെൻറ ചരിത്രപരമായ വിജയമാണിത്. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവി പരീക്ഷാ മാഫിയകൾക്ക് പണയപ്പെടുത്തിയതിനെതിരെ ഉയർന്ന പ്രക്ഷോഭം രാജ്യവ്യാപകമാവുകയും പ്രതിപക്ഷ പാർട്ടികൾ പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് സർക്കാർ പ്രതിരോധത്തിലായത്.
വിദ്യാഭ്യാസ മന്ത്രിയുടെ രാജിയില്ലാതെ ഒത്തുതീർപ്പില്ലെന്ന വിദ്യാർത്ഥികളുടെ ഉറച്ച നിലപാട് ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികൾ എന്ന് തെളിയിച്ചു. ഈ സമരത്തെ വലിയൊരു രാഷ്ട്രീയ പ്രതിരോധമാക്കി മാറ്റുന്നതിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും ഇന്ത്യ മുന്നണിയുടെയും ഇടപെടലുകൾ നിർണായകമായി.
സമരവേദികളിലെത്തിയ രാഹുൽ ഗാന്ധി, ധർമ്മേന്ദ്ര പ്രധാൻ അഴിമതിയുടെയും പരാജയത്തിെൻറയും പ്രതീകമാണെന്ന് തുറന്നടിച്ചു. മന്ത്രിയെ മറ്റൊരു വകുപ്പിലേക്ക് മാറ്റാനുള്ള ഭരണകൂട തന്ത്രങ്ങളെ ‘പുറത്താക്കുകയാണ് വേണ്ടത്’ എന്ന നിലപാടിലൂടെ പ്രതിപക്ഷം ചെറുത്തു. കൂടാതെ സഭ നിർത്തിവെച്ചുള്ള ചർച്ച, പരുക്കേറ്റ വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കൽ എന്നീ ആവശ്യങ്ങളിലൂടെ വിഷയം ദേശീയ ശ്രദ്ധയിൽ നിലനിർത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടാനും പ്രതിപക്ഷത്തിന് കഴിഞ്ഞു.
വിദ്യാഭ്യാസ വ്യവസ്ഥയെ കാവിവത്കരിക്കാനും മാഫിയകൾക്ക് വിട്ടുകൊടുക്കാനുമുള്ള അജണ്ടകൾക്കെതിരെയുള്ള ശക്തമായ പോരാട്ടമായി ഇത് മാറി. തെൻറ രാജിക്കത്തിൽ പരാജയം മറയ്ക്കാനും പ്രക്ഷോഭങ്ങളെ ‘ദേശവിരുദ്ധ ശക്തികളുടെ ചൂഷണം’ എന്ന് വിശേഷിപ്പിക്കാനും മന്ത്രി ശ്രമിച്ചെങ്കിലും, തോൽവി മറയ്ക്കാൻ അതിനായില്ല.
ദേശീയ പരീക്ഷകൾ കുറ്റമറ്റതാണെന്ന ഭരണകൂട അവകാശവാദങ്ങളുടെ പൊള്ളത്തരമാണ് ഇതിലൂടെ പുറത്തുവന്നത്. വിദ്യാർത്ഥികളും പ്രതിപക്ഷവും കൈകോർത്താൽ ഏതൊരു ഭരണകൂട ധാർഷ്ട്യത്തെയും തകർക്കാമെന്ന് തെളിയിച്ച ഈ ജനാധിപത്യ വിജയം, ഭാവിയിൽ പരീക്ഷാ ക്രമക്കേടുകൾ ഇല്ലാതാക്കാനും സുതാര്യത ഉറപ്പാക്കാനും വഴിതുറക്കുമെന്ന് പ്രത്യാശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

