സൗദിയിലെ കാർഷിക മേഖലക്ക് കരുത്തായി അൽ ഖർജ്
text_fieldsഅൽ ഖർജിലെ ഈത്തപ്പഴ തോട്ടങ്ങൾ
റിയാദ്: സൗദി അറേബ്യയിലെ പ്രധാന ഈത്തപ്പഴ ഉൽപാദന കേന്ദ്രമായി റിയാദ് പ്രവിശ്യയിലെ അൽ ഖർജ് മാറുന്നു. നാഷനൽ സെൻറർ ഫോർ പാംസ് ആൻഡ് ഡേറ്റ്സിെൻറ കണക്കുപ്രകാരം അൽ ഖർജിെൻറ വാർഷിക ഈന്തപ്പഴ ഉത്പാദനം 90,400 ടൺ പിന്നിട്ടു. ഇത് പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് 723 മില്യൺ റിയാലിെൻറ സാമ്പത്തിക വിഹിതവും വിളവെടുപ്പ്-വിപണന സമയങ്ങളിൽ 6000-ലധികം താൽക്കാലിക തൊഴിലവസരങ്ങളും നൽകുന്നുണ്ട്.
‘ഖലാസ് അൽ ഖർജ്’ ആണ് പ്രധാന ഇനമെങ്കിലും സഗായി, നബൂത് സൈഫ്, സഫ്രി, ഷിഷി, ഹിലാലി, ബർഹി എന്നിവയും കൃഷി ചെയ്യുന്നു. സൗദിയിലെ 3.76 കോടി ഈന്തപ്പനകളിൽ 15 ലക്ഷം (12 ലക്ഷം ഫലം തരുന്നവ) അൽ ഖർജിലാണ്. 2024-ൽ സൗദിയുടെ ആകെ ഉൽപാദനം ഒരു ശതമാനം വർധിച്ച് 1.92 മില്യൺ ടണ്ണിൽ എത്തിയിരുന്നു. ഇതിൽ 4.7ശതമാനം അൽ-ഖർജിെൻറ വിഹിതമാണ്. റിയാദ് പ്രവിശ്യയുടെ ആകെ ഉൽപാദനമായ 436.1 ടണ്ണിെൻറ 20.7ശതമാനം അൽ ഖർജിൽ നിന്നായിരുന്നു.
ഡേറ്റ് പേസ്റ്റ്, ഡേറ്റ് സിറപ്പ്, വിനാഗിരി, മൃഗതീറ്റ എന്നിവ നിർമിക്കുന്ന അത്യാധുനിക ഫാക്ടറികളും വാക്വം പാക്കേജിങ് സൗകര്യങ്ങളും അൽ ഖർജിലുണ്ട്. വിപണനത്തിനായി നടന്ന ‘അൽ ഖർജ് ഡേറ്റ് ആൻഡ് സൗദി കോഫി ഫെസ്റ്റിവൽ’ 20 ലക്ഷം സന്ദർശകരെ ആകർഷിക്കുകയും 11 മില്യൺ റിയാലിെൻറ സാമ്പത്തിക ചലനവും രണ്ടായിരത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കുകയും ചെയ്തു.
ആഗോള കയറ്റുമതിയിൽ സൗദി ഒന്നാമത്
ലോകത്തിൽ ഏറ്റവും കൂടുതൽ ഈത്തപ്പഴം കയറ്റുമതി ചെയ്യുന്ന സൗദി അറേബ്യ, 119 ശതമാനം സ്വയംപര്യാപ്തത കൈവരിച്ചു.
കയറ്റുമതി 2024-ലെ 1.7 ബില്യൺ റിയാലിൽ നിന്ന് 2025-ൽ 15.9 ശതമാനം വർദ്ധിച്ച് 1.93 ബില്യൺ റിയാലിലെത്തുകയും 133-ലേറെ രാജ്യങ്ങളിലേക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു.
നാഷനൽ സെൻറർ ഫോർ പാംസ് ആൻഡ് ഡേറ്റ്സിെൻറ 'ഡേറ്റ് ട്രേഡിങ് പ്ലാറ്റ്ഫോം' വഴിയുള്ള ഡിജിറ്റൽ സേവനങ്ങൾ അൽ ഖർജിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിലേക്ക് എളുപ്പത്തിൽ പ്രവേശനം ഉറപ്പാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

