തെഹ്റാനിൽ ഖത്തർ -ഇറാൻ നയതന്ത്ര ചർച്ച
text_fieldsദോഹ: മേഖലയിലെ സംഘർഷങ്ങളും പുതിയ സംഭവ വികാസങ്ങളും ചർച്ചചെയ്ത് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചിയും കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച രാവിലെ ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ വെച്ചാണ് നിർണായക കൂടിക്കാഴ്ച നടന്നത്.
മേഖലയിലെ സംഘർഷം കുറക്കാനും സമാധാനപരമായ ചർച്ചകൾക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള നയതന്ത്ര ശ്രമങ്ങളുടെ പുരോഗതി നേതാക്കൾ വിലയിരുത്തി. ഹുർമുസ് കടലിടുക്കിലൂടെ താൽക്കാലിക സംയുക്ത നാവിക പാത സ്ഥാപിക്കുന്നതിനുള്ള നിർദിഷ്ട ചട്ടക്കൂടിനെ കുറിച്ചും കടലിടുക്കിൽ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കം ചെയ്യുന്നതിനുള്ള സംയുക്ത പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചും ചർച്ചാ വിഷയമായി.
അയൽരാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കേണ്ടതിന്റെയും സ്വതന്ത്ര കപ്പൽ ഗതാഗതം ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത ഖത്തർ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. നയതന്ത്ര തലത്തിലുള്ള ചർച്ചകളിലൂടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനും സംഘർഷങ്ങൾ ലഘൂകരിക്കാനുമുള്ള ശ്രമങ്ങൾ തുടരണമെന്ന് അദ്ദേഹം വ്യക്തമാക്കി. മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനായി ഖത്തറിന്റെ മധ്യസ്ഥതയിൽ നടത്തുന്ന നയതന്ത്ര ശ്രമങ്ങൾക്ക് ഇറാൻ വിദേശകാര്യ മന്ത്രി നന്ദി അറിയിച്ചു.
ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനു ശേഷം ഖത്തർ പ്രധാനമന്ത്രി ആദ്യമായാണ് തെഹ്റാൻ സന്ദർശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

