പ്രവാസി ഉത്സവമാവാൻ ഇന്ത്യൻ കാർണിവൽ
text_fieldsഐ.സി.സി ഇന്ത്യൻ കാർണിവൽ പ്രഖ്യാപനം സംബന്ധിച്ച വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് എ.പി. മണികണ്ഠൻ സംസാരിക്കുന്നു
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് ആഘോഷങ്ങളുടെ ഉത്സവനാളുകളുമായി ഇന്ത്യൻ കൾചറൽ സെന്റർ ഇന്ത്യൻ കാർണിവൽ വരുന്നു. ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഐ.സി.സി നേതൃത്വത്തിൽ അവതരിപ്പിക്കുന്ന ഇന്ത്യൻ കാർണിവൽ മേയ് 15, 16 തീയതികളിലായി ഐഡിയൽ ഇന്ത്യൻ സ്കൂൾ മൈതാനത്ത് അരേങ്ങറുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കലാ, സാംസ്കാരിക നൃത്ത പരിപാടികളും, കേന്ദ്ര സർക്കാറിന്റെയും വിവിധ സംസ്ഥാന സർക്കാറുകളുടെയും സോഷ്യൽ സർവിസ് സ്കീമുകൾ പരിചയപ്പെടുത്തുന്ന പവലിയനുകൾ, കരകൗരശല പ്രദർശനം, ഭക്ഷ്യമേള എന്നിവയുമായാണ് രണ്ടു ദിവസങ്ങളിലായി ഐ.സി.സി ഇന്ത്യൻ കാർണിവൽ സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്റ് എ.പി മണികണ്ഠൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ചലച്ചിത്ര പിന്നണി ഗായകൻ അനൂപ് ശങ്കറിന്റെ നേതൃത്വത്തിൽ രണ്ടാം ദിനമായ വെള്ളിയാഴ്ച സംഗീത വിരുന്നും ഒരുക്കും. കഴിഞ്ഞ കാലങ്ങളിലായി നടന്ന പാസേജ് ടു ഇന്ത്യ, ഭാരത് ഉത്സവ് തുടങ്ങിയ പ്രവാസി ഇന്ത്യക്കാരുടെ ആഘോഷങ്ങളുടെ തുടർച്ചയാണ് ഇത്തവണത്തെ ഇന്ത്യൻ കാർണിവൽ അണിയറയിൽ ഒരുങ്ങുന്നതെന്ന് സംഘാടകർ അറിയിച്ചു. ഇന്ത്യയും ഖത്തറും തമ്മിലെ സൗഹൃദം ശക്തമാക്കാനും, ഖത്തറിലെ പ്രവാസി ഇന്ത്യക്കാർക്ക് ആഘോഷമൊരുക്കാനും ലക്ഷ്യമിട്ടുള്ള കാർണിവൽ കലാവിരുന്നിനൊപ്പം വിവിധ സേവന വേദികളും വാഗ്ദാനം ചെയ്യുന്നു. രണ്ടു ദിവസങ്ങളിലും വൈകീട്ട് നാല് മുതൽ രാത്രി 11 വരെ നീണ്ടുനിൽക്കുന്നതാണ് കാർണിവൽ. കലാവിരുന്നുകൾ രാത്രി ഏഴ് മണിക്ക് ആരംഭിക്കും. ഇന്ത്യൻ കൾചറൽ സെന്ററിനു കീഴിലെ വിവിധ അസോസിയേറ്റഡ് സംഘടനകളും, പ്രാദേശിക കലാകാരന്മാരും, വിവിധ സ്കൂളുകളിൽ നിന്നുള്ള നൃത്ത സംഘങ്ങളും ചേർന്ന് 25ഓളം പരിപാടികളാണ് ഒന്നാം ദിനത്തിൽ വേദിയിലെത്തിക്കുന്നത്. ഖത്തറിലുള്ള പാട്ടുകാരും, ചെണ്ടമേളം ഉൾപ്പെടെ വാദ്യപ്രകടനങ്ങളും അരങ്ങു തകർക്കും.
രണ്ടാം ദിനത്തിൽ മെഗാ തിരുവാതിര, ഗർബ നൃത്തം തുടങ്ങി വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ തനത് കലാപരിപാടികളും വേദിയിലെത്തിക്കും. വെള്ളിയാഴ്ച രാത്രിയിൽ ഇന്ത്യൻ അംബാസഡർ വിപുൽ കാർണിവൽ ഉദ്ഘാടനം നിർവഹിക്കും. ഖത്തറിലെ സർക്കാർ പ്രതിനിധികൾ, കമ്യൂണിറ്റി നേതാക്കൾ ഉൾപ്പെടെ അതിഥികളായി പങ്കെടുക്കും. കാർണിവലിനോടനുബന്ധിച്ച് തയാറാക്കുന്ന കൾചറൽ പവലിയനിൽ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ സാംസ്കാരിക പൈതൃകം പരിചയപ്പെടുത്തുന്ന വേദികൾ ഒരുക്കും.
ഇതോടനുബന്ധിച്ചുതന്നെയാണ് വിവിധ പ്രവാസികളുമായി ബന്ധപ്പെട്ട സർക്കാർ സേവനങ്ങൾ പരിചയപ്പെടുത്തുന്ന പവലിയനും ഒരുക്കുന്നത്. ബസാർ സ്റ്റാളുകളിൽ ഇന്ത്യൻ കരകൗശലങ്ങൾ, പരമ്പരാഗത വസ്ത്രങ്ങളുടെ പ്രദർശനം, ആഭരണങ്ങൾ, ഭക്ഷ്യമേള എന്നിവയും സജീവ സാന്നിധ്യമാകും. സൗജന്യ പ്രവേശനം അനുവദിക്കുന്ന കാർണിവലിൽ ദിവസവും 20,000ത്തോളം പേരെ പ്രതീക്ഷിക്കുന്നതായി ഐ.സി.സി അശോക ഹാളിൽ നടന്ന വാർത്തസമ്മേളനത്തിൽ സംഘാടകർ അറിയിച്ചു. ഖത്തറിലെ എട്ടര ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തെ കൂടുതലായും ഐ.സി.സിയുമായി ചേർത്തുനിർത്തുകയാണ് കാർണിവൽ ഉൾപ്പെടെ സാംസ്കാരിക പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐ.സി.സി ഉപദേശക സമിതി ചെയർമാൻ പി.എൻ. ബാബുരാജൻ പറഞ്ഞു. ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡേ, സെക്രട്ടറി പ്രദീപ് പിള്ള, അംഗങ്ങളായ ബിശ്വജിത് ബാനർജി, നന്ദിനി അബ്ബഗൗനി, രാകേഷ് വാഗ്, വെങ്കപ്പ ഭഗവതുലെ, അരവിന്ദ് പ്രസാദ്, സന്ദീപ് ശ്രീറാംറെഡ്ഡി, അനു ശർമ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

