രണ്ടുദിനം ഇന്ത്യൻ കാർണിവൽ; ഐ.സി.സി കാർണിവലിനൊരുങ്ങി ഐഡിയൽ സ്കൂൾ വേദി
text_fieldsദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് ഇനി രണ്ടു ദിനം ആഘോഷങ്ങളുടെ ദിനം. എംബസി അപെക്സ് സംഘടനയായ ഇന്ത്യൻ കൾചറൽ സെന്റർ സംഘടിപ്പിക്കുന്ന ഇന്ത്യൻ കാർണിവലിന് ഐഡിയൽ ഇന്ത്യൻ സ്കൂൾ വേദിയാകും. കല, സാംസ്കാരിക നൃത്ത പരിപാടികളും, വിവിധ സർക്കാർ സോഷ്യൽ സർവിസ് സ്കീമുകൾ പരിചയപ്പെടുത്തുന്ന പവിലിയനുകൾ, കരകൗരശല പ്രദർശനം, ഭക്ഷ്യമേള എന്നിവ ഉൾപ്പെടെ ഉത്സവഘോഷമാവാൻ ഒരുങ്ങുകയാണ് കാർണിവൽ വേദി. വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കുന്ന കാർണിവലിന്റെ തയാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയതായി സംഘാടകർ അറിയിച്ചു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് സാംസ്കാരിക പരിപാടികൾക്ക് തുടക്കമാകും. രാത്രി 7.30ന് ഇന്ത്യൻ എംബസി കോൺസുലാർ വൈഭവ് തണ്ഡലെ ഉദ്ഘാടനം ചെയ്യും. രാത്രി 11 വരെ വിവിധ കലാപരിപാടികൾക്കാണ് വേദിയൊരുക്കുന്നത്. ഇന്ത്യൻ കൾചറൽ സെന്ററിനു കീഴിലെ വിവിധ അസോസിയേറ്റഡ് സംഘടനകളും പ്രാദേശിക കലാകാരന്മാരും വിവിധ സ്കൂളുകളിൽ നിന്നുള്ള നൃത്തസംഘങ്ങളും ചേർന്ന് 25ഓളം പരിപാടികളാണ് ഒന്നാം ദിനത്തിൽ വേദിയിലെത്തിക്കുന്നത്. രണ്ടാം ദിനമായ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പരിപാടികൾക്ക് തുടക്കമാകും. മെഗാ തിരുവാതിര, ഗർബ നൃത്തം, കോലാട്ടം, കുമ്മി തുടങ്ങി വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ പങ്കാളിത്തമുള്ള കലാരൂപം മൈതാനത്ത് അരങ്ങേറും.
600ഓളം കലാകാരന്മാരാണ് പങ്കെടുക്കുന്നത്. തുടർന്ന് രാത്രി ഏഴിന് അംബാസഡർ വിപുൽ ഉദ്ഘാടനം നിർവഹിക്കും. ഖത്തറിലെ സർക്കാർ പ്രതിനിധികൾ, കമ്യൂണിറ്റി നേതാക്കൾ ഉൾപ്പെടെ അതിഥികളായി പങ്കെടുക്കും. ഖത്തറിലുള്ള പാട്ടുകാരും, ചെണ്ടമേളം ഉൾപ്പെടെ വാദ്യപ്രകടനങ്ങളും അരങ്ങുതകർക്കും. രാത്രി എട്ടിനു പ്രമുഖ പിന്നണി ഗായകൻ അനൂപ് ശങ്കർ നയിക്കുന്ന സംഗീത വിരുന്നാണ് പ്രധാന ആകർഷണം.
കഴിഞ്ഞ കാലങ്ങളിലായി നടന്ന പാസേജ് ടു ഇന്ത്യ, ഭാരത് ഉത്സവ് തുടങ്ങിയ പ്രവാസി ഇന്ത്യക്കാരുടെ ആഘോഷങ്ങളുടെ തുടർച്ചയാണ് ഇത്തവണത്തെ ഇന്ത്യൻ കാർണിവൽ സംഘടിപ്പിക്കുന്നത്. ഇന്ത്യ-ഖത്തർ സൗഹൃദം ശക്തമാക്കാനും, ഖത്തറിലെ പ്രവാസി ഇന്ത്യക്കാർക്ക് ആഘോഷമൊരുക്കാനും ലക്ഷ്യമിട്ടുള്ള കാർണിവൽ കലാവിരുന്നിനൊപ്പം വിവിധ സേവനങ്ങളിലേക്കും അവസരമൊരുക്കും. വേദിയിലേക്ക് സൗജന്യമാണ് പ്രവേശനം.
കാർണിവലിലേക്ക് സ്വാഗതം
‘‘ഇന്ത്യക്കാരുടെ രണ്ടു ദിവസത്തെ ഉത്സവ വേദിയാകാൻ ഐ.സി.സി കാർണിവൽ ഒരുങ്ങിക്കഴിഞ്ഞു. വിവിധ നൃത്ത, കലാപരിപാടികളും, ഭക്ഷ്യ മേള, ആഭരണ, വസ്ത്ര വിപണന സ്റ്റാളുകളുമായി നിറപ്പകിട്ടാർന്ന ഉത്സവവേദിക്കാണ് കാർണിവൽ സാക്ഷിയാവുന്നത്. കുട്ടികൾക്കുള്ള പ്രത്യേക ഏരിയ, ഗെയിം സോൺ, ഫോട്ടോഗ്രഫി, പെയിന്റിങ് പ്രദർശനങ്ങൾ എന്നിവയും കാർണിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സേവനങ്ങളും വിപണനങ്ങളും പ്രദർശനവുമായി 65ഓളം സ്റ്റാളുകളും കാർണിവലിന്റെ ഭാഗമായുണ്ട്’’. -എ.പി. മണികണ്ഠൻ
(പ്രസിഡന്റ്, ഐ.സി.സി ഖത്തർ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.