മേഖലയിലെ സംഘർഷാവസ്ഥ; മസ്‌കത്ത് വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്ക്
text_fieldsമസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്ച അനുഭവപ്പെട്ട യാത്രക്കാരുടെ തിരക്ക്
മസ്‌കത്ത്: ഗൾഫ് മേഖലയിൽ സംഘർഷങ്ങൾ ഉയരുന്ന സാഹചര്യത്തിൽ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ തിരക്കേറി. വ്യാഴാഴ്ച വിമാനത്താവളത്തിൽ അൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. മേഖലയിൽ സംഘർഷവും ആക്രമണവും തുടരുന്നതിനാൽ മറ്റു ജി.സി.സി രാജ്യങ്ങളിൽ മിക്കയിടത്തും വിമാന ഗതാഗതം റദ്ദാക്കിയ സാഹചര്യമാണുള്ളത്. എന്നാൽ, മസ്കത്തു പരിസരവും പൊതുവെ ആക്രമണത്തിൽനിന്ന് മുക്തമായതിനാൽ മസ്കത്തിൽനിന്നുള്ള സർവിസുകൾ പലതും കഴിഞ്ഞദിവസങ്ങളിൽ പുനരാരംഭിച്ചിരുന്നു.
ഇതോടെ മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവരും വിവിധ കണക്ഷൻ ഫ്ലൈറ്റുകളിൽ യാത്രചെയ്യേണ്ട ട്രാൻസിറ്റ് ഉറപ്പാക്കുന്നതിനായി ജിസിസി രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർ മസ്കത്ത് വിമാനത്താവളത്തിലേക്ക് എത്തുന്നുണ്ട്.
ചെക്ക്-ഇൻ കൗണ്ടറുകൾ നല്ല തിരക്കുണ്ടെങ്കിലും വിമാനങ്ങൾ നിശ്ചിത സമയക്രമപ്രകാരം തന്നെ സർവീസ് നടത്തുന്നുണ്ട്. യാത്രക്കാരെ സഹായിക്കാൻ വിമാനത്താവള ജീവനക്കാർ പതിവുപോലെ സേവനം നൽകുന്നുണ്ടെന്നും സേവനങ്ങളിൽ തടസ്സമൊന്നുമില്ലെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, മാർച്ച് 15 വരെയുള്ള തീയതികളിൽ യാത്ര നിശ്ചയിച്ചിട്ടുള്ളവർക്ക് ഫ്ലെക്സിബിൾ ബുക്കിങ് സൗകര്യം ഒമാൻ ഏപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർക്ക് ഇതിലൂടെ മാർച്ച് 29 വരെയുള്ള മറ്റേതെങ്കിലും ദിവസത്തേക്ക് ടിക്കറ്റ് സൗജന്യമായി മാറ്റാനാവുമെന്നും അധിക ഫീസ് ഈടാക്കില്ലെന്നും ഒമാൻ എയർ അറിയിച്ചു. മാർച്ച് എട്ടിനോ അതിന് മുമ്പോ യാത്ര നിശ്ചയിച്ചിട്ടുള്ളവർക്ക് ഉപയോഗിക്കാത്ത ടിക്കറ്റുകളുടെ മുഴുവൻ തുകയും തിരികെ ലഭിക്കും.
പകുതി ഉപയോഗിച്ച ടിക്കറ്റുകൾക്കും നിബന്ധനകൾക്ക് വിധേയമായി റീഫണ്ട് ലഭിക്കും. ട്രാവൽ ഏജന്റുകൾ വഴിയോ മറ്റ് വെബ്‌സൈറ്റുകൾ വഴിയോ ടിക്കറ്റ് എടുത്തവർ ബന്ധപ്പെട്ട ഏജൻസികളുമായി നേരിട്ട് ബന്ധപ്പെടണം.
അതിനിടെ, വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിൽ ദുബൈ, കുവൈത്ത് സിറ്റി, മനാമ, ദോഹ, ദമ്മാം, ഖസബ്, അമ്മാൻ, കോപ്പൻഹേഗൻ, ബാഗ്ദാദ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒമാൻ എയർ റദ്ദാക്കിയിട്ടുണ്ട്.
മറ്റു വിമാനങ്ങൾ നിലവിൽ നിശ്ചയിച്ച പ്രകാരം സർവീസ് നടത്തുമെങ്കിലും സമയക്രമത്തിൽ മാറ്റങ്ങളോ താമസമോ ഉണ്ടായേക്കാമെന്നും എയർലൈൻ വ്യക്തമാക്കി. ഇറാൻ, ഇറാഖ്, ലെബനാൻ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ മാർച്ച് 28 വരെ റദ്ദാക്കിയതായി സലാം എയറും അറിയച്ചു. കുവൈത്ത് സിറ്റി, ഷാർജ, ദോഹ, ദമ്മാം നഗരങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് 20 വരെയും നിർത്തിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

