ജബൽ ശംസിൽ താപനില വീണ്ടും താഴ്ന്നു; -2.2°C
text_fieldsമസ്കത്ത്: 24 മണിക്കൂറിനിടെ ഒമാൻ സുൽത്താനേറ്റിൽ ഏറ്റവും കുറഞ്ഞ താപനില ജബൽ ശംസിൽ രേഖപ്പെടുത്തിയതായി ഒമാൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. താപനില മൈനസ് 2.2 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. അതേസമയം, മറ്റ് പ്രദേശങ്ങളിലും അന്തരീക്ഷ താപനില താഴ്ന്നിട്ടുണ്ട്. സൈഖിൽ 3.4 ഡിഗ്രി, മഖ്ഷനിൽ 9.4 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് കഴിഞ്ഞദിവസം താപനില രേഖപ്പെടുത്തിയത്. ഹൈമയിൽ 10.0 ഡിഗ്രിയും അൽ മസ്യൂനയിൽ 10.3 ഡിഗ്രിയും താപനില രേഖപ്പെടുത്തി.
യാൻഖുലിൽ 11.2 ഡിഗ്രി റിപ്പോർട്ട് ചെയ്തു. അൽ സുനൈന- 11.4 ഡിഗ്രി, ഇബ്രി- 11.8 ഡിഗ്രി, തുംറൈത്ത്-12.3 ഡിഗ്രി എന്നിങ്ങനെയും ഫഹൂദ്, ഹംറ എന്നിവിടങ്ങളിൽ 12.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. 24 മണിക്കൂറിനിടെയുള്ള രാജ്യത്തെ ഏറ്റവും ഉയർന്ന താപനില തെക്കൻ ഗവർണറേറ്റുകളിൽ രേഖപ്പെടുത്തി. 29.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ സലാലയിൽ കഴിഞ്ഞദിവസം ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെട്ടു. തഖയിൽ 28.9 ഡിഗ്രി, മഹൗത്തിൽ 28.2 ഡിഗ്രി, ജാലൂനിയിലും അൽ ജസീറിലും 28.0 ഡിഗ്രി വീതവും ശാലിം, സദാ മേഖലകളിൽ 27.9 ഡിഗ്രിയും റിപ്പോർട്ട്ചെയ്തു. അൽ ജസീറിലും 28.0 ഡിഗ്രി വീതവും ശാലിം, സദാ മേഖലകളിൽ 27.9 ഡിഗ്രിയും റിപ്പോർട്ട്ചെയ്തു.
അൽ കാമിൽ വൽ വാഫിയിൽ 27.0 ഡിഗ്രി, ഫഹൂദിൽ 26.5 ഡിഗ്രി, മിർബാത്തിൽ 26.4 ഡിഗ്രി എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ താപനില. രാജ്യത്തുടനീളമുള്ള ഔദ്യോഗിക കാലാവസ്ഥാ സ്റ്റേഷനുകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താപനില കണക്കുകൾ തയ്യാറാക്കിയതെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. അതേസമയം, മസ്കത്ത് ഗവർണറേറ്റിലക്കം ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചെയും ചെറിയതോതിൽ മഴ ലഭിച്ചു. മസ്കത്തിൽ വ്യാഴാഴ്ച അന്തരീക്ഷം മേഘാവൃതമായിരുന്നു.
കാലാവസ്ഥാ പ്രവചനമനുസരിച്ച്, ഒമാനിലെ ഭൂരിഭാഗം ഗവർണറേറ്റുകളിലും ആകാശം പൊതുവെ തെളിഞ്ഞ നിലയിൽ തുടരും. എന്നാൽ ഒമാൻ കടലിനും അറേബ്യൻ കടലിനും അഭിമുഖമായ തീരപ്രദേശങ്ങളിലും അൽ ഹജർ പർവതനിരകളിലും മേഘസാന്നിധ്യവും ഇടവിട്ട ചെറിയ മഴയ്ക്കുള്ള സാധ്യതയും നിലനിൽക്കുന്നു. ഇടവിട്ട മഴ ശനിയാഴ്ച വരെ തുടർന്നേക്കാമെന്ന് ഒമാൻ കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. ദാഹിറ, ബുറൈമി ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ രാത്രിയുടെ അന്ത്യത്തിലും പുലർച്ചെയിലും മൂടൽ മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും, മഞ്ഞുവീഴ്ച കാരണം റോഡലെ കാഴ്ച പരിധി കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

