ഒമാനി വനിത ദിനം ഇന്ന്; നേട്ടങ്ങളുടെ വിഹായസ്സിൽ പെൺകൊടികൾ
text_fieldsമസ്കത്ത്: രാജ്യത്തെ വനിതകളുടെ നേട്ടങ്ങൾ അവതരിപ്പിച്ച് ഒമാൻ ഇന്ന് ദേശീയ വനിത ദിനം ആഘോഷിക്കും. 'സ്ത്രീകൾ വികസനത്തിൽ പങ്കാളികളാണ്' എന്ന തലക്കെട്ടിലാണ് ഈവർഷത്തെ ആഘോപരിപാടികൾ നടക്കുന്നത്. രാജ്യത്തിന്റെ വളർച്ചയുടെ എല്ലാ മേഖലയിലും സ്ത്രീകൾ സുപ്രധാന പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്.
സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെയും വിവിധ മേഖലകളിൽ അവർക്കുള്ള പങ്കിനെ കുറിച്ചും സുൽത്താൻ ഹൈതം ബിൻ താരിഖ് അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ, തൊഴില്‍, സാമൂഹിക മേഖലകളില്‍ സ്ത്രീകള്‍ക്ക് പ്രാമുഖ്യം നല്കാന് സുല്‍ത്താന്റെ ഭരണത്തിന് കീഴില്‍ നിരവധി പദ്ധതികളാണ് നടപ്പാക്കിവരുന്നത്.
രാജ്യത്തിന്റെ എല്ലാ തലങ്ങളിലുമുള്ള ശോഭനവും സുസ്ഥിരവുമായ ഭാവിക്കായി സ്ത്രീകളെ പങ്കാളികളാക്കാൻ പ്രാപ്തമാക്കിയത് സുൽത്താനേറ്റിന്റെ വിവേകപൂർണമായ ഇടപെടലുകളും ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകളുമായിരുന്നു. ഒമാനി സ്ത്രീകളുടെ കഴിവുകളെയും നേട്ടങ്ങളെയും അഭിനന്ദിച്ച് വിവിധ വനിത കൂട്ടായ്മകൾ നടത്താറുള്ള പരിപാടിക്ക് പിന്തുണയുമായി സുൽത്താന്റെ പത്നിയും പ്രഥമ വനിതയുമായ അസ്സയ്യിദ അഹ്ദ് അബ്ദുല്ല ഹമദ് അൽ ബുസൈദിയും എത്താറുണ്ട്.
വനിതകൾക്ക് ഏറെ ആത്മവിശ്വാസം നൽകുന്നതാണ് പ്രഥമ വനിതയുടെ ഇടപെടലുകൾ. വിദ്യാഭ്യാസ-തൊഴിൽ മേഖലയിൽ മികച്ച മുന്നേറ്റമാണ് ഒമാനി വനിതകൾ നടത്തിക്കൊണ്ടിരിക്കുന്നത്. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം ജനറൽ എജുക്കേഷൻ ഡിപ്ലോമ (ജി.ഇ.ഡി) സർട്ടിഫിക്കറ്റ് ഉള്ള ഒമാനി സ്ത്രീകളുടെ എണ്ണം 3,13,745ആണ്. 53,232 പേർ ഉന്നത വിദ്യാഭ്യാസ ഡിപ്ലോമ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. ബാച്ചിലേഴ്സ് ഡിഗ്രിയും അതിനുമുകളിലും വിദ്യാഭ്യാസം നേടിയവരുടെയും എണ്ണം 1,52,422 ആണ്.
പൊതുമേഖലയിൽ ജോലിചെയ്യുന്ന ഒമാനി സ്ത്രീകളുടെ എണ്ണം 89,164 ഉം സ്വകാര്യ, ആഭ്യന്തര മേഖലകളിൽ 1,26,737 ഉം ആണെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്കുകൾ പറയുന്നു. നിലവിൽ 64 ഒമാനി വിമൻസ് അസോസിയേഷനുകളിലായി 8,483 അംഗങ്ങളാണുള്ളത്. 6,633 ഒമാനി സ്ത്രീകൾക്ക് സോഷ്യൽ ഇൻഷുറൻസ് സമ്പ്രദായത്തിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്.
മൊത്തം ഗുണഭോക്താക്കളുടെ 67 ശതമാനം വരുമിത്. സ്റ്റാര്‍സ് ഓഫ് സയന്‍സിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ ജേതാവായ ഒമാനിലെ സുമയ്യ അല്‍ സിയാബി, മികച്ച അറബിക് നോവലിനുള്ള കത്താറ പുരസ്കാരം സ്വന്തമാക്കിയ ഒമാനി എഴുത്തുകാരി ബുഷ്റ ഖല്ഫാന് എന്നിവരുടേതടക്കം തിളക്കമാർന്ന നേട്ടങ്ങള്‍ ആഘോഷിക്കുന്ന വേളയിലാണ് ഇത്തവണ ദേശീയ വനിത ദിനം ആഘോഷിക്കുന്നത്. വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ വനിത ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് നടക്കുന്ന വിവിധ പരിപാടികളിൽ ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.