ഒമാനിലെ 15ാം വാർഷികം ആഘോഷിച്ച് ലുലു എക്സ്ചേഞ്ച്
text_fieldsഅവന്യു മാളിലെ ലുലു എക്സ്ചേഞ്ച് കസ്റ്റമർ എൻഗേജ്മെന്റ് സെന്ററിൽ നടന്ന ചടങ്ങിൽ ലുലു എക്സ്ചേഞ്ചിന്റെ ഒമാനിലെ 15-ാം വാർഷികം ആഘോഷിച്ചപ്പോൾ
മസ്കത്ത്: ഒമാനിൽ പ്രവർത്തനമാരംഭിച്ചതിന്റെ 15ാം വാർഷികം ആഘോഷിച്ച് ലുലു എക്സ്ചേഞ്ച്. അവന്യു മാളിലെ ലുലു എക്സ്ചേഞ്ച് കസ്റ്റമർ എൻഗേജ്മെന്റ് സെന്ററിൽ നടന്ന ചടങ്ങിൽ മാനേജ്മെന്റ് അംഗങ്ങൾ, ജീവനക്കാർ, ഉപഭോക്താക്കൾ, സമൂഹിക പ്രതിനിധികൾ, പങ്കാളികൾ എന്നിവർ പങ്കെടുത്തു.
ആഘോഷങ്ങളുടെ ഭാഗമായി, 2026 ലെ കലണ്ടർ ലുലു എക്സ്ചേഞ്ച് പ്രകാശനം ചെയ്തു. ‘ത്രൂ ദി ലിറ്റിൽ ഐസ്’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ലുലു എക്സ്ചേഞ്ച് ആർട്ട് മത്സരത്തിൽ വിജയിച്ച കുട്ടികളുടെ 12 മികച്ച ചിത്രങ്ങളാണ് കലണ്ടറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒമാന്റെ സമ്പന്നമായ സംസ്കാരവും പൈതൃകവും പ്രകൃതിസൗന്ദര്യവും കുട്ടികളുടെ സൃഷ്ടിപരമായ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന ചിത്രങ്ങൾ രാജ്യത്തോടുള്ള അഭിമാനവും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയും പ്രതിഫലിപ്പിക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.
‘സുൽത്താനേറ്റിൽ 15 വർഷം പൂർത്തിയാക്കുന്നത് ലുലു എക്സ്ചേഞ്ചിന് ഏറ്റവും അഭിമാന നിമിഷമാണെന്ന് ചടങ്ങിൽ സംസാരിച്ച ലുലു എക്സ്ചേഞ്ച് ഒമാൻ ഡയറക്ടർ മുഹമ്മദ് ഹമീദ് അലി അൽ ഗസാലി പറഞ്ഞു. ഞങ്ങളുടെ സേവനങ്ങളിൽ ഉപഭോക്താക്കൾ പുലർത്തുന്ന വിശ്വാസത്തിന്റെയും കറൻസി എക്സ്ചേഞ്ചും അന്തർദേശീയ പണമിടപാടുകളും ലളിതവും വിശ്വസനീയവും എല്ലാവർക്കും പ്രാപ്യമാക്കാനുള്ള ഞങ്ങളുടെ തുടർച്ചയായ പരിശ്രമങ്ങളുടെയും പ്രതിഫലനമാണിതെന്നും അദ്ദേഹം പറഞ്ഞു.
‘കഴിഞ്ഞ 15 വർഷങ്ങളിലായി നവീകരണവും ഉപഭോക്തൃകേന്ദ്രീകൃത സമീപനവുമാണ് ലുലു എക്സ്ചേഞ്ചിന്റെ വളർച്ചക്ക് അടിത്തറയായതെന്ന് ലുലു എക്സ്ചേഞ്ച് ഒമാൻ ജനറൽ മാനേജർ ലതീഷ് വിചിത്രൻ പറഞ്ഞു. ശാഖ ശൃംഖല വികസിപ്പിച്ചതും ലുലു മണി ആപ് വഴിയുള്ള ഡിജിറ്റൈസേഷനും പണമിടപാടുകൾ ലളിതവും സുരക്ഷിതവും എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിച്ചതായും അദ്ദേഹം പറഞ്ഞു. ലുലു എക്സ്ചേഞ്ചിൽ തങ്ങളുടെ ജീവനക്കാരാണ് ഏറ്റവും വലിയ ശക്തിയെന്നും അവരുടെ സമർപ്പണവും പ്രഫഷനലിസവും ഉപഭോക്താവിന് പ്രഥമ പരിഗണന നൽകിയുള്ള സമീപനവുമാണ് ഇന്ന് തങ്ങളെ ഈ നിലയിൽ എത്തിച്ചതെന്നും ലുലു എക്സ്ചേഞ്ച് ഒമാൻ എച്ച്.ആർ ഹെഡ് മുഹമ്മദ് അൽ കിയൂമി പറഞ്ഞു. ഒമാനിലുടനീളം ഉപഭോക്താക്കളെയും സമൂഹങ്ങളെയും കൂടുതൽ ശക്തമായി പിന്തുണക്കുന്നതിനുള്ള പുതിയ ഊർജത്തോടെയാണ് ലുലു എക്സ്ചേഞ്ച് മുന്നോട്ടുപോകുന്നതെന്നും വിശ്വാസം, സേവനം, പ്രചോദനം എന്നീ മൂല്യങ്ങളിൽ അടിയുറച്ച് പ്രവർത്തനം തുടരുമെന്നും മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

