ഇറാൻ വിഷയം; യൂറോപ്യൻ രാജ്യങ്ങളുമായി ചർച്ച നടത്തി ഒമാൻ
text_fieldsഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി
ജർമൻ വിദേശകാര്യ മന്ത്രി ജോഹാൻ ഡേവിഡ്
മസ്കത്ത്: മേഖലയിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളുമായുള്ള ചർച്ച തുടർന്ന് ഒമാൻ. കഴിഞ്ഞദിവസം ഗൾഫ് മേഖലയിലെ സഹോദര രാജ്യങ്ങളുമയി ചർച്ച നടത്തിയ ഒമാന്റെ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി, വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ സഹപ്രവർത്തകരുമായും ശനിയാഴ്ച ഫോണിലൂടെ ചർച്ച നടത്തി. ഫ്രാൻസ്, ജർമനി, തുർക്കിയ എന്നീ യൂറോപ്യൻ രാജ്യങ്ങളുമായും റഷ്യയുമായുമാണ് ചർച്ച നടത്തിയത്.
തുർക്കിയ വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ
ശനിയാഴ്ച ഫ്രാൻസിന്റെ വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരോയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ, മേഖലയിൽ നിലവിലുള്ള സാഹചര്യങ്ങളും പ്രാദേശിക ബന്ധങ്ങളിലെ പുരോഗതിയും ഇറാന്റെ ആണവ വിഷയവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും സംഘർഷം കുറക്കാനുള്ള ശ്രമങ്ങളും ഇരുവരും വിലയിരുത്തി. ചർച്ചകൾ പുനരാരംഭിക്കാൻ ബന്ധപ്പെട്ട കക്ഷികൾ വീണ്ടും ചർച്ചയിലേക്ക് മടങ്ങണമെന്ന് ഇരുപക്ഷവും ആവശ്യപ്പെട്ടു.
ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരോ
ജർമനിയുടെ വിദേശകാര്യ മന്ത്രി ജോഹാൻ ഡേവിഡുമായും സയ്യിദ് ബദ്ർ ആശയവിനിമയം നടത്തി. നിലവിലെ സംഭവവികാസങ്ങളും അവയുടെ പ്രാദേശികവും അന്താരാഷ്ട്രവുമായ പ്രത്യാഘാതങ്ങളും ചർച്ചയായി. സ്ഥിരതയും സമാധാനവും നിലനിർത്തുന്നതിനായി നയതന്ത്ര ചട്ടങ്ങളും സമാധാനപരമായ പരിഹാരങ്ങളും അനിവാര്യമാണെന്ന് ഇരുവിഭാഗവും വ്യക്തമാക്കി. വിവിധ വെല്ലുവിളികൾ നേരിടാൻ സംവാദത്തിന്റെ പ്രാധാന്യവും അവർ ഊന്നിപ്പറഞ്ഞു.
റഷ്യൻ വിദേശകാര്യ മന്ത്രി സെർഗി ലാവ്രോവ്
തുർക്കിയ വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനുമായുള്ള സയ്യിദ് ബദ്റിന്റെ ചർച്ചയിൽ ഒമാനും തുർക്കിയയും തമ്മിലുള്ള ദ്വികക്ഷി ബന്ധങ്ങളുടെ പുരോഗതിയും മേഖലയിൽ നടക്കുന്ന സംഭവവികാസങ്ങളും ചർച്ചയായി. പ്രാദേശിക സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും സംഘർഷം ലഘൂകരിക്കുന്ന നടപടികൾക്ക് പിന്തുണ നൽകുന്നതിനും സംവാദവും നയതന്ത്രവുമാണ് അടിസ്ഥാന തന്ത്രമെന്ന് ഇരുപക്ഷവും വ്യക്തമാക്കി. റഷ്യൻ വിദേശകാര്യ മന്ത്രി സെർഗി ലാവ്രോവുമായി സയ്യിദ് ബദ്ർ കൂടിക്കാഴ്ച നടത്തി. നിലവിലെ സാഹചര്യം, മേഖലയിൽ ഉണ്ടായിരിക്കുന്ന പുതിയ മാറ്റങ്ങൾ എന്നിവയെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. സംഘർഷം കുറക്കുന്നതിനും സംവാദവും നയതന്ത്ര നടപടികൾക്കും മുൻഗണന നൽകേണ്ടതിന്റെ ആവശ്യകത ഇരുവിഭാഗവും ആവർത്തിച്ചു. എല്ലാ വിഷയങ്ങളും പ്രതിസന്ധികളും സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരാൻ ഇരുപക്ഷവും പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.
മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ഏകീകൃത അറബ്-പ്രാദേശിക ശ്രമങ്ങളുടെ ഏകോപനത്തിനായി കഴിഞ്ഞദിവസം മന്ത്രി സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി ഖത്തർ, ഇറാഖ്, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു. ടെലിഫോണിലൂടെ നടന്ന ചർച്ചയിൽ പ്രാദേശിക സാഹചര്യങ്ങൾ, സംഘർഷം കുറക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മാർഗങ്ങൾ, സംയുക്ത ശ്രമങ്ങൾ എന്നിവയാണ് പ്രധാനമായും ഉന്നയിച്ചത്.
അതേസമയം, ഇറാനെതിരെ സൈനിക ആക്രമണം നടത്തുന്നതിൽനിന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പിന്തിരിപ്പിക്കാൻ ഒമാൻ, സൗദി അറേബ്യ, ഖത്തർ എന്നിവ ഉൾപ്പെടുന്ന ഗൾഫ് രാജ്യങ്ങൾ സജീവ നയതന്ത്ര ശ്രമങ്ങൾ നടത്തിയതായാണ് റിപ്പോർട്ട്. സൗദിയിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇറാനെതിരെ അമേരിക്ക ആക്രമണം നടത്തിയാൽ അത് മേഖലയിലുടനീളം ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് ഇടപെടൽ. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾ അവസാന നിമിഷങ്ങളിൽ അടിയന്തരമായ നയതന്ത്ര ശ്രമങ്ങൾ നടത്തി, യു.എസ് പ്രസിഡന്റ് ട്രംപിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. മേഖലയെ നിയന്ത്രണാതീതമായ സാഹചര്യത്തിലേക്ക് തള്ളിവിടാതിരിക്കുക എന്നതായിരുന്നു ഗൾഫ് രാജ്യങ്ങളുടെ പ്രധാന ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

