ഹജ്ജ് തീർഥാടകർക്കായി ‘ശിഫാ’ ആപ്പിൽ അന്താരാഷ്ട്ര ആരോഗ്യ വിവര സേവനം
text_fieldsമസ്കത്ത്: ഒമാൻ ആരോഗ്യ മന്ത്രാലയം ഹജ്ജ് തീർത്ഥാടകർക്കായി ‘ശിഫാ’ മൊബൈൽ ആപ്ലിക്കേഷൻ വഴി അന്താരാഷ്ട്ര പേഷ്യന്റ് സമ്മറി (ഐ.പി.എസ്) സേവനം ആരംഭിച്ചു. തീർഥാടകരുടെ ഹജ്ജ് യാത്രയിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും ആരോഗ്യ പരിപാലന സംവിധാനം ശക്തമാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. തീർഥാടകരുടെ ആരോഗ്യവിവരങ്ങൾ ആവശ്യമുള്ള ഘട്ടങ്ങളിൽ ആരോഗ്യപ്രവർത്തകർക്ക് വേഗത്തിലും സുരക്ഷിതമായും ലഭ്യമാക്കാൻ ഈ ഡിജിറ്റൽ സംവിധാനം സഹായിക്കും.
മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അഡ്മിനിസ്ട്രേറ്റീവ്, ഫിനാൻഷ്യൽ അഫയേഴ്സ് അണ്ടർസെക്രട്ടറി സുലൈമാൻ നാസർ അൽ ഹാജ്ജിയുടെ മുഖ്യകാർമ്മികത്വത്തിലാണ് പുതിയ സേവനം ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ ഡയറക്ടർ ജനറൽമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ഹജ്ജ് തീർത്ഥാടനത്തിന് മാത്രമായി പ്രത്യേകം തയ്യാറാക്കിയ ക്യു.ആർ കോഡ് സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്. ഇതിലൂടെ തീർഥാടകർക്ക് തങ്ങളുടെ ആരോഗ്യ വിവരങ്ങളും മുൻകാല ചികിത്സാ രേഖകളും ഏകീകൃത രൂപത്തിൽ സുരക്ഷിതമായി സൂക്ഷിക്കാൻ സാധിക്കും.
അടിയന്തര ഘട്ടങ്ങളിൽ തീർഥഥാടകന്റെ അനുമതിയോടെ ഈ ക്യു.ആർ കോഡ് സ്കാൻ ചെയ്ത് ആരോഗ്യപ്രവർത്തകർക്ക് മെഡിക്കൽ റെക്കോർഡുകൾ പരിശോധിക്കാം. ഇത് കൃത്യമായ ക്ലിനിക്കൽ തീരുമാനങ്ങൾ എടുക്കുന്നതിനും കാര്യക്ഷമവും വിശ്വസനീയവുമായ ചികിത്സ ലഭ്യമാക്കുന്നതിനും സഹായിക്കും. പുണ്യഭൂമിയിലേക്ക് തിരിക്കുന്ന എല്ലാ തീർഥാടകരും ശിഫ ആപ്പിലെ ‘ഹജ്ജ് ക്ലിനിക്ക്’ വഴി രജിസ്റ്റർ ചെയ്ത് തങ്ങളുടെ ആരോഗ്യ വിവരങ്ങൾ പുതുക്കണമെന്നും ഐ.പി.എസ് സേവനം സജീവമാക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. യാത്രക്ക് മുമ്പുള്ള ഇത്തരം ഡിജിറ്റൽ ആരോഗ്യ ഒരുക്കങ്ങൾ സുരക്ഷിതവും തടസ്സമില്ലാത്തതുമായ ഹജ്ജ് യാത്രക്ക് അനിവാര്യമാണെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

