താപനില ഉയരുന്നു; ഇനി പൊള്ളും ദിനങ്ങൾ
text_fieldsകുവൈത്ത് സിറ്റി: രാജ്യം ചൂടുകാലത്തിലേക്ക്. വരും ദിവസങ്ങളിൽ ചൂടും പൊടിക്കാറ്റും ശക്തമാകുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. പകൽ ദൈർഘ്യം 13 മണിക്കൂറിലധികമാകുകയും താപനില ഗണ്യമായി ഉയരുകയും ചെയ്യും. വടക്കൻ ദിശയിൽ നിന്നുള്ള വരണ്ട കാറ്റ് സജീവമാകുന്നതിനാൽ പൊടിപടലങ്ങൾ സജീവമാകും. വേനൽക്കാലത്തിന്റെ വരവിനെ സൂചിപ്പിക്കുന്ന പ്രധാന ജ്യോതിശാസ്ത്ര ഘട്ടങ്ങളിലൊന്നായ അൽ ഷാർത്തൈൻ ഘട്ടത്തിലാണ് നിലവിൽ രാജ്യം.
നിലവിൽ പകൽ സമയങ്ങളിൽ രാജ്യത്ത് 35 ഡിഗ്രി സെൽഷൽസിന് മുകളിൽ ഉയർന്ന താപനില രേഖപ്പെടുത്തുന്നുണ്ട്. ഈ മാസം അവസാനത്തോടെ ക്രമേണ ചൂട് കൂടി ജൂണോടെ ശക്തി പ്രാപിക്കും. ജൂണോടെ രാജ്യത്തെ താപനിലയിൽ വലിയ വർധവുണ്ടാകും. പിന്നീട് മൂന്നു മാസം ഉയർന്ന താപനിലയിലാകും അനുഭവപ്പെടുക.
ജൂൺ, ജൂലൈ,ആഗസ്റ്റ് മാസങ്ങളിൽ മേഖലയിൽ ഏറ്റവും ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് കുവൈത്ത്. ജൂൺ മുതൽ ആഗസ്റ്റ് 31 വരെ മൂന്നു മാസം രാജ്യത്ത് പുറം തൊഴിലുകൾക്കും നിരോധനം ഉണ്ടാകും. താപനില ഉയര്‍ന്ന് തുടങ്ങിയതോടെ തീപിടുത്ത കേസുകൾ ഒഴിവാക്കാൻ ജനറൽ ഫയർഫോഴ്സ് സഥാപനങ്ങളിൽ പരിശോധന നടത്തിവരുന്നുണ്ട്. അഗ്നി സുരക്ഷ പ്രതിരോധ സംവിധാനങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. താപനില ഉയരുന്നതിനാൽ ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

