യാത്രക്കാർക്ക് ആശ്വാസം; ഇന്നു മുതൽ കൂടുതൽ വിമാനങ്ങൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് യാത്രക്കാർക്ക് ആശ്വാസം. അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കേരളത്തിലേക്കുൾപ്പെടെ ഞായറാഴ്ച മുതൽ കൂടുതൽ സർവിസുകൾ പ്രഖ്യാപിച്ചു. വിമാനത്താവള പ്രവർത്തനം പുനരാരംഭിച്ചതിനു ശേഷമുള്ള രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ സർവിസുകൾ. കുവൈത്ത് എയർവേസ് കൊച്ചി, തിരുവനന്തപുരം സർവിസുകൾ ഞായറാഴ്ച മുതൽ സാധാരണ നിലയിലാകും.
രണ്ടിടങ്ങളിലേക്കും ആഴ്ചയിൽ മൂന്നു സർവിസുകൾ ഉണ്ടാകും. ഞായറാഴ്ച മുതൽ കുവൈത്ത് എയർവേയ്‌സ് ടെർമിനൽ -4 ൽ നിന്ന് പുതിയ 13 ഇടങ്ങളിലേക്കുള്ള സർവിസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെ മുംബൈ, ഡൽഹി, ചെന്നൈ, അഹമ്മദാബാദ്, ബംഗളൂരു എന്നീ നഗരങ്ങളിലേക്കും ഇനി സഥിരം വിമാനങ്ങളുണ്ടാകും. ലണ്ടൻ, പാരീസ്, ദുബൈ, മാഡ്രിഡ്, മിലാൻ, ബാങ്കോക്ക്, ഇസ്താംബുൾ, ജിദ്ദ, റിയാദ്, ദോഹ, ബഹ്‌റൈൻ, സബിഹ, കെയ്‌റോ, ബെയ്‌റൂത്ത്, അമ്മാൻ, കൊളംബോ, ദഹക്ക,ഗുജ്‌ല, ദഹക്ക എന്നിവിടങ്ങളിലേക്കും സർവിസുകൾ ഉണ്ടാകും. ഉയർന്ന ആവശ്യകത അടിസ്ഥാനമാക്കിയാണ് സഥലങ്ങൾ തെരഞ്ഞെടുക്കുന്നത്.
ഇതോടെ കുവൈത്ത് എയർവേയ്‌സ് പുനരാരംഭിച്ച ആകെ ഇടങ്ങളുടെ എണ്ണം 29 ആയി. പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും യാത്രക്കാർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള കമ്പനിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് കൂടുതൽ സർവിസുകളെന്ന് കുവൈത്ത് എയർവേസ് ആക്ടിങ് സി.ഇ.ഒ അബ്ദുൽ വഹാബ് അൽ ഷാത്തി പറഞ്ഞു.
യാത്രക്കാരുടെ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും ആവശ്യങ്ങൾ നിറവേറ്റുന്നതിനും മുൻഗണന തുടരും. ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനായി അധികാരികളുമായി ഏകോപനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജസീറ എയർവേസ് ഇനി കുവൈത്തിൽ നിന്ന്
ഇന്നു മുതൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ- 5 ൽ നിന്നുള്ള പ്രവർത്തനങ്ങൾ പൂർണ്ണമായും പുനരാരംഭിക്കുമെന്ന് ജസീറ എയർവേസ് പ്രഖ്യാപിച്ചു. ദിവസവും രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ വിമാനങ്ങൾ സർവീസ് നടത്തും. ഇതോടെ സൗദിയിലെ ദമ്മാം,ഖൈസുമ വിമാനത്താവളങ്ങൾ വഴിയുള്ള സർവിസുകൾ ജസീറ എയർവേസ് നിർത്തിവെക്കും. യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് നാല് മണിക്കൂർ മുമ്പ് ജസീറ എയർവേയ്‌സിന്റെ ‘പാർക്ക് ആൻഡ് ഫ്ലൈ’
കെട്ടിടത്തിൽ റിപ്പോർട്ട് ചെയ്യണം. ഇവിടെ നിന്ന് ചെക്ക്-ഇൻ, ബോർഡിംഗ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അവരെ ടെർമിനൽ -5ൽ എത്തിക്കും. കഴിഞ്ഞയാഴ്ച കുവൈത്തിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചിരുന്നു. ഇതിന്റെ രണ്ടാംഘട്ടം എന്ന നിലയിലാണ് ജസീറ എയർവേസ് പൂർണ്ണമായ പുനരാരംഭം എന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഭരതൻ പശുപതി പറഞ്ഞു. എല്ലാ പ്രവർത്തനങ്ങളും ടെർമിനൽ -5ലേക്ക് തിരിച്ചുവരുന്നതോടെ, എയർലൈൻ കുവൈത്തിൽ നിന്ന് നേരിട്ട് എല്ലാ വിമാനങ്ങളും സർവീസ് നടത്തും.
സൗദി വഴി ഇതിനിടെ ജസീറ എയർവേസ് 1,500 ലധികം വിമാനങ്ങൾ സർവീസ് നടത്തി. 9,000 ത്തിലധികം ബസ് ട്രാൻസ്ഫർ സൗകര്യവുമൊരുക്കി. 500 ലധികം ജീവനക്കാരുടെയും 14 വിമാനങ്ങളുടെയും പിന്തുണയോടെ ഏകദേശം 200,000 യാത്രക്കാരെയാണ് ഈ ഘട്ടത്തിൽ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

