ലബനാനിൽ യു.എൻ സമാധാന സേനാംഗത്തിന്റെ മരണം; കുവൈത്ത് അപലപിച്ചു
text_fieldsകുവൈത്ത് സിറ്റി: ലബനാനിൽ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിലും ഒരു സെർബിയൻ സമാധാന സേനാംഗം കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ കുവൈത്ത് അപലപിച്ചു.
ഐക്യരാഷ്ട്രസഭയുടെ സൈനികരെ ലക്ഷ്യമിടുന്ന എല്ലാ പ്രവൃത്തികളെയും കുവൈത്ത് നിരാകരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടികാട്ടി. സമാധാന സേനാംഗങ്ങളുടെ പ്രസക്തിയും ചുമതലകൾ നിർവഹിക്കാൻ അവരെ സഹായിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം അടിവരയിട്ടു. വിഷയത്തിൽ സുതാര്യമായ അന്വേഷണം നടത്തണമെന്നും സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
സെർബിയ, ഐക്യരാഷ്ട്രസഭ, മരിച്ചവരുടെ ബന്ധുക്കൾ എന്നിവരെ മന്ത്രാലയം അനുശോചനം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് തെക്കുകിഴക്കൻ ലബനാനിലെ മർജയൂണിന് സമീപം മോർട്ടാർ ഷെല്ലുകൾ പതിച്ചതിനെത്തുടർന്ന് ഒരു സെർബിയൻ യു.എൻ സമാധാനപാലകൻ കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. മാർച്ച് മുതൽ ലബനാനിൽ കൊല്ലപ്പെടുന്ന ഏഴാമത്തെ യു.എൻ സമാധാന സേനാംഗമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

