ഇനി തണുത്തുവിറക്കും; ചൊവ്വാഴ്ച മുതൽ താപനിലയിൽ കുറവുണ്ടാകും
text_fieldsകുവൈത്ത് സിറ്റി: രാജ്യം അതിശൈത്യത്തിലേക്ക്. ചൊവ്വാഴ്ച മുതൽ രാജ്യത്ത് താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. പകൽസമയത്തെ തണുപ്പ് രാത്രിയിൽ വർധിക്കും. ബുധനാഴ്ച പുലർച്ചെ മരുഭൂമികളിലും കാർഷിക മേഖലകളിലും മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്.
ചൊവ്വാഴ്ച വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ വീശും. കാറ്റിന്റെ വേഗത പൊടിപടലങ്ങൾക്ക് കാരണമാകുന്നതിനാൽ ചില പ്രദേശങ്ങളിൽ തിരശ്ചീന ദൃശ്യപരത കുറയാൻ സാധ്യതയുണ്ട്. കടൽ തിരമാലകൾ ഏഴ് അടിയിൽ കൂടുതൽ ഉയരും.
ചൊവ്വാഴ്ച പ്രതീക്ഷിക്കുന്ന പരമാവധി താപനില 12 മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെയാണ്. ബുധനാഴ്ച പുലർച്ചെ താപനിലയിൽ വലിയ ഇടിവുണ്ടാകും. കുറഞ്ഞ താപനില രണ്ടു മുതൽ അഞ്ചു ഡിഗ്രി സെൽഷ്യസ് വരെയാകാമെന്നും മരുഭൂമികളിലും കാർഷിക മേഖലകളിലും ഇതിലും കുറവായിരിക്കുമെന്നും ധരാർ അൽ അലി പറഞ്ഞു. ബുധനാഴ്ച പുലർച്ചെ മഞ്ഞുവീഴ്ചക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച മുതൽ താപനില ക്രമേണ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും ധരാർ അൽ അലി അറിയിച്ചു. വ്യാഴാഴ്ച പകൽ പ്രതീക്ഷിക്കുന്ന പരമാവധി താപനില 18 മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞത് ആറുമുതൽ ഒമ്പതു ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യത്ത് നിലവിൽ തണുത്ത കാലാവസഥയാണ്. രാവിലെയും രാത്രിയും നല്ല തണുപ്പും പകൽ മിതമായ തണുപ്പും അനുഭവപ്പെടുന്നുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ ചില പ്രദേശങ്ങളിൽ ചിതറിയ മഴയും ഇടിമിന്നലും അനുഭവപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

