ഹജ്ജ് തീർത്ഥാടകർ 21 ദിവസം ആരോഗ്യം നിരീക്ഷിക്കണം
text_fieldsകുവൈത്ത് സിറ്റി: ഹജ്ജ് കർമ്മങ്ങൾ നിർവഹിച്ച് മടങ്ങിയെത്തുന്ന തീർത്ഥാടകർ പ്രതിരോധ ആരോഗ്യ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. പകർച്ചവ്യാധികൾ തടയുന്നതിനും തീർഥാടകരുടെയും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ആരോഗ്യം സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് മുന്നറിയിപ്പ്.
തീർത്ഥാടകർ വീട്ടിലേക്ക് മടങ്ങിയതിന് ശേഷം 21 ദിവസത്തേക്ക് സ്വന്തം ആരോഗ്യം നിരീക്ഷിക്കണം. പനി, കടുത്ത ക്ഷീണം, വിശപ്പില്ലായ്മ, തൊണ്ടവേദന, തുടർച്ചയായ തലവേദന, ചുമ, ശ്വാസതടസ്സം, ചർമ്മത്തിലെ ചുണങ്ങ്, വയറുവേദന, വയറിളക്കം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ കേന്ദ്രമോ ആശുപത്രിയോ സന്ദർശിക്കണം.
ശ്വസന പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർ മാസ്ക് ധരിക്കുക, മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക തുടങ്ങിയ പ്രതിരോധ നടപടികളും സ്വീകരിക്കണം. പ്രായമായവരെയും വിട്ടുമാറാത്ത രോഗങ്ങളോ പ്രതിരോധശേഷി ദുർബലമായവരോ ആയ ആളുകളെ സമീപിക്കുമ്പോഴും മുൻ കരുതലുകൾ സ്വീകരിക്കണം.
അണുബാധ ഒഴിവാക്കാൻ വ്യക്തിപരമായ ശുചിത്വം പാലിക്കണം. ചുമക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യു പേപ്പറുകൾ ഉപയോഗിക്കണമെന്നും ആരോഗ്യ മന്ത്രാലയം ഉണർത്തി. കൂടുതൽ അന്വേഷണങ്ങൾക്കും മാർഗ നിർദേശങ്ങൾക്കും (151) ഹോട്ട്‌ലൈനിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

