ചർച്ചകൾ തുടർന്ന് വിദേശകാര്യ മന്ത്രി; ശാന്തം,സമാധാന പ്രതീക്ഷ
text_fieldsകുവൈത്ത് സിറ്റി: യു.എസ്- ഇറാൻ താൽകാലിക വെടിനിർത്തലിന് പിറകെ രാജ്യത്ത് സമാധാന പ്രതീക്ഷ. വ്യാഴാഴ്ച കുവൈത്ത് ശാന്തമായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിയുക്ത മേഖലകളിൽ സൈനിക നീക്കമോ സംഭവവികാസങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യ സുരക്ഷ സംരക്ഷിക്കുന്നതിനും ഏതെങ്കിലും നടപടി ഉണ്ടായാൽ ഉടനടി പ്രതികരിക്കുന്നതിനും സായുധ സേന ഉയർന്ന ജാഗ്രത തുടരുകയാണ്.
രാജ്യത്തെ സ്ഥിതിഗതികൾ സുസ്ഥിരവും സുരക്ഷിതവും നിയന്ത്രണത്തിലുമാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളെ നേരിടാനും സുരക്ഷാ, സൈനിക സ്ഥാപനങ്ങൾക്ക് കഴിയുമെന്നും മന്ത്രാലയം അറിയിച്ചു.
മേഖലയിലെയും രാജ്യത്തെയും സംഘർഷ അന്തരീക്ഷത്തിന് ഇതോടെ അയവുവരുമെന്നാണ് പ്രതീക്ഷ. സഥിതിഗതികൾ ശാന്തമായാൽ വിമാനസർവിസും വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങളും അടക്കം രാജ്യത്തെ എല്ലാ പ്രവർത്തനങ്ങളും പഴയ നിലയിലേക്ക് തിരികെ എത്തും. വെടിനിർത്തലിന് പിന്നാലെ മേഖലയിലെയും രാജ്യത്തെയും സഥിതിഗതികളും സംഭവികാസങ്ങളും അധികൃതർ നിരീക്ഷിച്ചുവരികയാണ്. താൽകാലിക വെടിനിർത്തൽ പൂർണ യുദ്ധവിരാമത്തിൽ എത്തിക്കാൻ നീക്കങ്ങൾ നടക്കുന്നുണ്ട്.
അതിനിടെ, മുൻ ആക്രമണങ്ങൾ തടഞ്ഞതുമായി ബന്ധപ്പെട്ട 17 അവശിഷ്ട റിപ്പോർട്ടുകൾ വ്യാഴാഴ്ച കൈകാര്യം ചെയ്തതു. ഇതോടെ ഇറാൻ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷമുള്ള ഇത്തരം കേസുകളുടെ എണ്ണം 793 ആയി.
ചർച്ചകൾ തുടർന്ന് വിദേശകാര്യ മന്ത്രി
കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് വ്യാഴാഴ്ച സൈപ്രസ് വിദേശകാര്യ മന്ത്രി കോൺസ്റ്റാന്റിനോസ് കോംബോസ്, നാറ്റോ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റാഡ്മില ഷെക്കറിൻസ്ക എന്നിവരുമായി പ്രാദേശിക സംഭവവികാസങ്ങൾ ചർച്ച ചെയ്തു. രണ്ട് ഉദ്യോഗസ്ഥരുമായി മന്ത്രി പ്രത്യേക കൂടിക്കാഴ്ച നടത്തിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതിനിടെ, വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹിനെ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുള്ള ഫോണിൽ വിളിച്ചു. നിലവിലെ പ്രാദേശിക സംഭവവികാസങ്ങൾ ഇരുവരും ചർച്ച ചെയ്തു. തുർക്കിയ വിദേശകാര്യ മന്ത്രി ഡോ.ഹകാൻ ഫിദാനുമായും ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് ഫോണിൽ സംസാരിച്ചു. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇക്കാര്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങളും ഇരുവരും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

