ദുര്‍റ എണ്ണപ്പാടം; ഇറാനെ ചർച്ചകൾക്ക് ക്ഷണിച്ച് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ദുര്‍റ എണ്ണപ്പാടത്തില്‍ ഡ്രില്ലിങ് ആരംഭിക്കുമെന്ന ഇറാന്റെ പ്രസ്താവനയെ തുടര്‍ന്ന് സമുദ്രാതിർത്തി സംബന്ധിച്ച ചർച്ചകൾക്കായി ഇറാനെ ക്ഷണിച്ച് കുവൈത്ത്. ദുര്‍റ എണ്ണപ്പാട പദ്ധതിയുടെ കാര്യത്തില്‍ നിലവിലുള്ള അവസ്ഥ തുടരുമെന്നും ഇറാന്റെ പ്രസ്താവന അനവസരത്തിലുള്ളതാണെന്നും കുവൈത്ത് വ്യക്തമാക്കി. രാജ്യത്തിന്റെ താല്പര്യം സംരക്ഷിക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ദുര്‍റ എണ്ണപ്പാടത്തില്‍ കുവൈത്തിനും സൗദിക്കും മാത്രമേ അവകാശമുള്ളൂവെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കുവൈത്ത്, സൗദി, ഇറാന് സമുദ്രാതിര്‍ത്തികളിലായാണ് ദുര്‍റ എണ്ണപ്പാടം സ്ഥിതിചെയ്യുന്നത്. എണ്ണപ്പാടത്തിന്റെ ഒരു ഭാഗം കുവൈത്ത് സമുദ്രപരിധിയിലും മറ്റൊരു ഭാഗം ഇതുവരെ അതിര്‍ത്തി നിര്ണയിക്കപ്പെട്ടിട്ടില്ലാത്ത കുവൈത്ത്, സൗദി സമുദ്ര ഭാഗങ്ങളിലുമാണ്. എന്നാല്‍, ഈ ഭാഗത്തിന്റെ കുറച്ച് തങ്ങളുടെ സമുദ്രപരിധിയിലും വരുന്നുണ്ടെന്നാണ് ഇറാന്റെ വാദം. ഇതംഗീകരിച്ചുകൊടുക്കാന്‍ കുവൈത്തും സൗദിയും തയാറായിട്ടില്ല.
2001ല്‍ തങ്ങളുടെ സമുദ്രപരിധിയെന്ന് അവകാശപ്പെടുന്നിടത്ത് ഇറാന് ഡ്രില്ലിങ് തുടങ്ങിയത് വിവാദമായിരുന്നു. പിന്നീട് അത് നിര്‍ത്തിവെച്ച ഇറാന് വീണ്ടും അതിനുള്ള ഒരുക്കം നടത്തുന്നതിനു മുന്നോടിയായാണ് ഇപ്പോഴത്തെ പ്രസ്താവനയെന്നാണ് കരുതപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

